ADVERTISEMENT

ലോകകപ്പ് ചെസിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയുടേത് സ്വർണ തിളക്കമുള്ള വെള്ളി. ടൈബ്രേക്കർ വരെയെത്തിയ ഫൈനലിൽ പൊരുതി വീണെങ്കിലും തലയുയർത്തിയാണ് അസർബൈജാനിലെ ബാക്കുവിൽനിന്ന് പ്രഗ്നാനന്ദ മടങ്ങുന്നത്. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്.

2005 ൽ ലോകകപ്പിന്റെ ഫോർ‌മാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്ഗ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. കാൻഡിഡേറ്റ് ചെസിൽ യോഗ്യത ഉറപ്പാക്കിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്ഗ.

വമ്പൻമാർ വീണു, വിധിയെഴുതിയ ടൈ ബ്രേക്കർ

ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ലോകത്തെ ഞെട്ടിച്ചു. ഫൈനലിൽ മാഗ്നസ് കാൾസനെതിരെ ഭയമേതുമില്ലാതെയാണ് പ്രഗ്നാനന്ദ പോരാടിയത്. ലോക ഒന്നാം നമ്പർ താരത്തെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ തളച്ചിട്ട പ്രഗ്ഗ, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചു.

ആദ്യ ഗെയിം

ചൊവ്വാഴ്ച വെള്ളക്കരുക്കളുമായി പ്രഗ്നാനന്ദയുടേതായിരുന്നു ആദ്യ നീക്കം. നാലുകുതിരകളെ ആദ്യം കളത്തിലിറക്കിയുള്ള ഫോർ നൈറ്റ്സ് ഇംഗ്ലിഷ് പ്രാരംഭം. തുടക്കം തന്നെ സമ്മർദത്തിലാഴ്ത്തിയതോടെ ആദ്യനീക്കങ്ങളിൽ മാഗ്നസ് ചിന്തയിലാണ്ടു. സംശയിച്ചു സംശയിച്ചുള്ള ലോക ഒന്നാം നമ്പർ താരത്തിന്റെ മറുനീക്കങ്ങൾക്ക് രാജ്ഞിയുടെ വശം തുറന്നുള്ള ക്വീൻ–റൂക്ക് സംയുക്ത മുന്നേറ്റത്തിലൂടെ പ്രഗ്ഗയുടെ മറുപടി. സമയത്തിന്റെ ആനുകൂല്യവും പ്രഗ്നാനന്ദയ്ക്ക് അനുകൂലമായിരുന്നു.ബി 7 കളത്തിലെ കാലാളെയും പിന്നീട് മാഗ്നസിന്റെ രാജ്ഞിയുടെ വശത്ത് രൂപപ്പെട്ടേക്കാവുന്ന ദുർബലതകളെയും ലാക്കാക്കിയായിരുന്നു പ്രഗ്ഗയുടെ നീക്കങ്ങൾ മുഴുവൻ.

കൃത്യതയാർന്ന മറുനീക്കങ്ങളുമായി കളി മധ്യഘട്ടത്തിലെത്തിച്ചു മാഗ്നസ്. 18–ാം നീക്കത്തിൽ രാജ്ഞിയെ പരസ്പരം വെട്ടിമാറ്റിയതോടെ ചെറിയ ന്യൂനതകൾ മുതലെടുത്ത് മുന്നേറ്റം നടത്തുന്ന അന്ത്യഘട്ടത്തിലേക്ക് കളി പ്രവേശിച്ചു. എ നിരയിലെ ഒറ്റക്കാലാൾ (പാസ്ഡ് പോൺ) ആയിരുന്നു പ്രഗ്ഗയുടെ തുറുപ്പുചീട്ടെങ്കിൽ മധ്യകളങ്ങളിലെ കാലാൾച്ചങ്ങലയായിരുന്നു മാഗ്നസിന്റെ ബലം. മധ്യകളത്തിലെ കാലാളുകളെ മുന്നോട്ടുനീക്കി പ്രഗ്ഗയെ സമ്മർദത്തിലാക്കാനായിരുന്നു മാഗ്നസിന്റെ ശ്രമം. പ്രഗ്ഗ ആ മുന്നേറ്റങ്ങളെ തടഞ്ഞ് കരുക്കൾ‌ വെട്ടിമാറ്റി.

രണ്ടാം ഗെയിം

ബുധനാഴ്ചത്തെ രണ്ടാം ഗെയിമിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ കാൾസനെ 30 നീക്കങ്ങളിൽ പ്രഗ്നാനന്ദ സമനിലയിൽ തളച്ചു. അതിശാന്തമായ ഫോർ നൈറ്റ്സ് പ്രാരംഭത്തിലായിരുന്നു കളിയുടെ തുടക്കം. പ്രക്ഷുബ്ധമായ കരുനിലയിലേക്ക് കളിയെ നയിക്കാൻ മാഗ്നസ് കാൾസൻ തുടക്കത്തിലേ മുതിർന്നില്ല. എട്ടാം നീക്കത്തിൽ പരസ്പരം വെട്ടിമാറ്റാവുന്ന നിലയിൽ ഇരുവരും രാജ്ഞിയെ വിന്യസിച്ചു. പത്താം നീക്കത്തോടെ പ്രഗ്ഗ അൽപം ചിന്തയിലാണ്ടെങ്കിലും രാജ്ഞിമാരെ വെട്ടിമാറ്റി അതിവേഗം കളി അന്ത്യഘട്ടത്തിലേക്ക് ഇരുവരും അടുപ്പിച്ചു.15–ാം നീക്കത്തിൽ റൂക്കിനെ തുറന്ന നിരയിൽ വിന്യസിച്ച് കാലാളെ ബലികൊടുത്ത് പ്രഗ്ഗയെ ഒന്നു കുഴക്കാൻ മാഗ്നസ് ശ്രമിച്ചെങ്കിലും ആ കുഴിയിൽ പ്രഗ്ഗ വീണില്ല. വൈകാതെ, ഒരു ബിഷപ്പും കാലാളുകളുമൊഴിച്ചുള്ള കരുക്കളെ പരസ്പരം വെട്ടിമാറ്റി ടൈബ്രേക്കർ പോരാട്ടത്തിനായി ഊർജം മാറ്റിവച്ച് ഇരുവരും കൈകൊടുത്തു പിരിഞ്ഞു.

ടൈബ്രേക്കർ

ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചതാണ് കാള്‍സന് വിജയത്തിലേക്കുള്ള വഴി തുറന്നത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കറിൽ വിജയത്തിന് ആവശ്യമായ ഒന്നര പോയിന്റ് കാൾസൻ സ്വന്തമാക്കി.

കാർട്ടൂൺ ഭ്രമം മാറാൻ ചെസ്

2005 ഓഗസ്റ്റ് പത്തിന് ചെന്നൈയിലെ പാഡിയിലാണ് പ്രഗ്നാനന്ദയുടെ ജനനം. പിതാവ് രമേഷ് ബാബുവും മാതാവ് നാഗലക്ഷ്മിയും. മൂത്ത മകൾ വൈശാലിയുടെ കാർട്ടൂൺ ഭ്രമം ഇല്ലാതാക്കാനും ടിവിയിൽനിന്ന് അകറ്റാനും ചെസ് കളി പഠിപ്പിച്ചതാണ് മാതാപിതാക്കൾ. ചേച്ചി കളിക്കുന്നതു കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്ഗ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. പല പ്രമുഖരും പ്രഗ്നാനന്ദയ്ക്കു മുന്നിൽ പലപ്പോഴായി കീടങ്ങി.

2018ൽ 12–ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ് മാസ്റ്ററാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പ്രഗ്നാനന്ദ. ഇന്ത്യൻ താരങ്ങളായ നിഹാൽ സരിൻ, അർജുൻ എരിഗെയ്സി എന്നിവർ പ്രഗ്ഗയുടെ പാത പിന്തുടർന്ന് ഇതേ വർഷം തന്നെ ഗ്രാൻഡ് മാസ്റ്റർമാരായി. മറ്റൊരു ഇന്ത്യൻ താരമായ ഡി. ഗുകേഷ് 2019ലാണ് ഗ്രാൻഡ് മാസ്റ്ററാകുന്നത്. 14–ാം വയസ്സിൽ ഇഎല്‍ഒ റേറ്റിങ്ങിൽ 2600 എന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദ എത്തി. ഇതും ലോക റെക്കോർഡ് ആയിരുന്നു.

2022 ഫെബ്രുവരിയിൽ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ പ്രഗ്നാനന്ദ അട്ടിമറിച്ചു. 2022 നവംബറിൽ അർജുന അവാർഡ് നൽകി രാജ്യം താരത്തെ ആദരിച്ചു. കോവി‍ഡ് കാലഘട്ടത്തിലാണ് പ്രഗ്ഗ ചെസ്സിൽ കൂടുതൽ കരുത്താർ‌ജിച്ചതെന്നാണ് ആദ്യകാലം മുതൽ പരിശീലകനായിരുന്ന ആർ.ബി. രമേഷിന്റെ അഭിപ്രായം. ‘‘കോവിഡ് കാലത്ത് ലോകത്ത് എല്ലാ മികച്ച താരങ്ങളുമായും കളിച്ച അനുഭവ പരിചയം പ്രഗ്ഗ സ്വന്തമാക്കി. അങ്ങനെ അദ്ദേഹം കൂടുതൽ കരുത്തുനേടി.’’– രമേഷ് വ്യക്തമാക്കി.

English Summary: Chess World Cup 2023 Final: Praggnanandhaa vs Magnus Carlsen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com