ADVERTISEMENT

ഭാഗിക സൂര്യഗ്രഹണം കഴിഞ്ഞു; ആ അമാവാസി കടന്നുപോയി. 12 വർഷത്തെ ഇടവേളയ്ക്കു ശേഷം, കൊനേരു ഹംപിക്കും ഡി. ഹരികയ്ക്കും ശേഷം, വനിതകളിൽ ഇന്ത്യയ്ക്ക് മൂന്നാം ചെസ് ഗ്രാൻഡ്മാസ്റ്റർ കൂടി പിറന്നു– വൈശാലി രമേഷ് ബാബു.

   പ്രതാപവാനായ കൊച്ചനുജൻ ആർ. പ്രഗ്നാനന്ദയുടെ പ്രഭയിൽ അൽപം മങ്ങിയിരുന്ന ആ നക്ഷത്രം വീണ്ടും പ്രകാശം ചൊരിഞ്ഞുകൊണ്ട് ഉദിച്ചുയർന്നിരിക്കുന്നു. സ്പെയിനിലെ ബാർസിലോനയിൽ എൽ ലോബ്രഗെറ്റ് ഓപ്പൺ ടൂർണമെന്റിൽ ഇലോ റേറ്റിങ്ങിൽ 2500 പോയിന്റ് കൈവരിച്ചതോടെയാണ് വൈശാലിയുടെ നേട്ടം. കഴിഞ്ഞമാസം വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിലെ വിജയത്തോടെ, വനിതാ ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിനു വൈശാലി യോഗ്യത നേടിയിരുന്നു. ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ കാൻഡിഡേറ്റ്സിനു യോഗ്യത നേടുന്ന ലോകത്തിലെ ആദ്യ സഹോദരങ്ങളുമായി വൈശാലിയും പ്രഗ്നാനന്ദയും ഇതോടെ മാറി. ഗ്രാൻഡ്മാസ്റ്റർ യോഗ്യതാ നേട്ടത്തോടെ ലോകത്ത് ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന സഹോദരനും സഹോദരിയും എന്ന ബഹുമതിയും ഇവർക്കു ലഭിച്ചു.

‘‘ പ്രത്യേക ഒരുലക്ഷ്യം മാത്രം മുന്നിൽവച്ചല്ല ചെസ് കളിക്കുന്നത്. വിശ്വാനാഥൻ ആനന്ദ് അടക്കമുള്ള കളിക്കാരുടെ നേട്ടം നൽകുന്ന പ്രചോദനം മനസ്സിലുണ്ട്. 2010ൽ ടോപലോവിനെതിരായ ലോക ചാംപ്യൻഷിപ് വിജയത്തിനു ശേഷം ആനന്ദ് സർ സ്കൂളിൽ വന്നത് ഞാൻ ഇന്നുമോർക്കുന്നു. ’’– വൈശാലി ‘മനോരമ’യോട് മനസ്സുതുറന്നു.

കുട്ടിക്കാലത്ത് എന്നും ടെലിവിഷനു മുന്നിലായിരുന്ന വൈശാലിയുടെ കാർട്ടൂൺ ഭ്രമം കുറയ്ക്കാനാണ് മാതാപിതാക്കൾ ചെസ് പഠിപ്പിച്ചത്. വൈശാലി അതിവേഗം പഠിച്ചുമുന്നേറിയ കാലം. വീട്ടിലെ ഇരിക്കപ്പൊറുതിയില്ലാത്ത ഇളയമകൻ പ്രഗ്നാനന്ദയ്ക്കും മാതാപിതാക്കൾ അതേ മരുന്നു കുറിച്ചു. നാലു വയസ്സു മൂപ്പുള്ള ചേച്ചിയുടെ ശിക്ഷണത്തിൽ വളർന്ന ആ കൊച്ചനുജൻ ചേച്ചിയോടൊപ്പം ഏജ് ഗ്രൂപ്പ് ചാംപ്യൻഷിപ്പുകളിൽ അതിവേഗം മുന്നേറി. ഒരുവേള ചേച്ചിയെ മറികടന്ന് പത്താം വയസ്സിൽ കൊച്ചു ‘പ്രഗ്ഗ’ ചേച്ചിയെക്കാൾ മുൻപേ ചെസിലെ ഇന്റർനാഷനൽ മാസ്റ്ററായി. ആ അദ്ഭുതപ്രതിഭയുടെ വളർച്ച ലോകം വിസ്മയത്തോടെ കണ്ടുനിന്നപ്പോൾ ചേച്ചി മനസ്സുകൊണ്ടും അൽപം ആ നിഴലിലായി. ആദ്യമായി വൈശാലി റേറ്റിങ്ങിൽ അനുജനു പിന്നിലുമായി. 

2022ലെ മികച്ച പ്രകടനങ്ങളോടെ ആ നിഴലിൽനിന്ന് മാറിയ വൈശാലി 2023 ൽ വൻ കുതിച്ചുചാട്ടം നടത്തി. വനിതാ ഗ്രാൻഡ്മാസ്റ്ററായിരുന്ന വൈശാലിക്കു പൊതുവിഭാഗത്തിൽ ഗ്രാൻഡ്മാസ്റ്ററാകണമെങ്കിൽ 3 ഗ്രാൻഡ് മാസ്റ്റർ നോം പൂർത്തിയാക്കുകയും 2500 ഇലോ റേറ്റിങ് നേടുകയും ചെയ്യണമായിരുന്നു. എന്നാൽ, വൈശാലി നേട്ടം മൂന്നു നോമിൽ ഒതുക്കിയില്ല. 

വനിതാ ഗ്രാൻഡ് സ്വിസിൽ മൂന്നു മുൻ വനിതാ ലോക ചാംപ്യൻമാരെ തോൽപിച്ച വൈശാലി (മരിയ മ്യൂസിചുക്, അന്റൊനീറ്റ സ്റ്റെഫനോവ, സോങ്‌യി ടാൻ) 11 റൗണ്ടിൽ‌ തോൽവിയറിയാതെ എട്ടര പോയിന്റ് നേടി വിജയമുറപ്പിച്ചു; ഒപ്പം നാലാം ഗ്രാൻഡ്മാസ്റ്റർ നോം നേടുകയും ചെയ്തു. ഇപ്പോഴിതാ ഗ്രാൻഡ് മാസ്റ്റർ പദവിയും.

വെസ്റ്റ് ബ്രിജ് ആനന്ദ് ചെസ് അക്കാദമിയിലെ ഗ്രാൻഡ്മാസ്റ്റർ സന്ദീപൻ ചന്ദയാണ് വൈശാലിയുടെ ഇപ്പോഴത്തെ കോച്ച്. നേരത്തേ, അനുജനൊപ്പം ഗ്രാൻഡ്മാസ്റ്റർ ആർ.ബി. രമേഷിന്റെ ശിഷ്യയായിരുന്നു വൈശാലി.

ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ ചൈനയുടെ ടാൻ സോങ്‌യിയോടു വൈശാലി തോൽക്കുകയും അതോടെ ഇന്ത്യ ചൈനയോട് അടിയറവു പറയുകയും ചെയ്തിരുന്നു. നിരാശയായ വൈശാലി പിന്നാലെ വന്ന ഖത്തർ മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കുന്നില്ലെന്നു തീരുമാനിച്ചു. ആ തീരുമാനം ചേച്ചിയെക്കൊണ്ടു മാറ്റിച്ചത് പ്രഗ്നാനന്ദയാണ്. അതിനു ഫലവും കണ്ടു. ടൂർണമെന്റിലെ മികച്ച പ്രകടനത്തോടെ വൈശാലിക്കു മൂന്നാം ഗ്രാൻഡ് മാസ്റ്റർ നോം.

ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ ലോക ചാംപ്യൻമാരുടെ എതിരാളികളെ കണ്ടെത്താൻ ടൊറന്റോയിൽ നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റാണ് അടുത്തവർഷത്തെ ഇരുവരുടെയും പ്രധാനപ്പെട്ട ടൂർണമെന്റ് .ആദ്യമായാണ് രണ്ടു കാൻഡിഡേറ്റ്സും ഒരേസമയം ഒരേ സ്ഥലത്ത് നടക്കുന്നത്. 

ഏജ് ഗ്രൂപ്പ് ചാംപ്യൻഷിപ്പുകളിൽ പലവട്ടം ഒരേസമയം ചാംപ്യൻമാരായിട്ടുണ്ട് വൈശാലിയും പ്രഗ്ഗയും. ചെസ് ഒളിംപ്യാഡിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കു വേണ്ടി ഒരേ മെഡലുകൾ നേടി അവർ മുന്നേറി. ചെസിലെ ഈ സഹോദരപ്പെരുമ ഒരേസമയം രണ്ടു ലോക കിരീടങ്ങൾ ഇന്ത്യയിലേക്കു കൊണ്ടുവരില്ലെന്ന് ആരുകണ്ടു?

English Summary:

Vaishali Rameshbabu, India’s 84th grandmaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com