ബ്രസീൽ ഫെഡറേഷന് ഫിഫയുടെ വിലക്ക് ഭീഷണി
Mail This Article
റിയോ ഡി ജനീറോ ∙ ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിനെ കോടതി അയോഗ്യനാക്കിയതിന്റെ പേരിൽ ബ്രസീലിന് ഫിഫയുടെ വിലക്ക് ഭീഷണി. അന്വേഷണത്തിനു കാത്തിരിക്കാതെ പെട്ടെന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് നീക്കമെങ്കിൽ രാജ്യാന്തര മത്സരങ്ങളിൽ ബ്രസീൽ ടീമുകൾക്കു വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ അയച്ച കത്തിൽ പറയുന്നു.
സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഡിസംബർ 7നാണ് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസിനെ റിയോയിലെ കോടതി നീക്കിയത്.
മേൽക്കോടതി ഈ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താൻ പരമോന്നത കായിക കോടതിയിൽ നിന്നുള്ള ജഡ്ജി ജോസ് പെർഡിസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ അംഗരാജ്യങ്ങളുടെ ഫുട്ബോൾ ഫെഡറേഷനിൽ സർക്കാരിന്റെയോ കോടതിയുടെയോ ഇടപെടൽ അംഗീകരിക്കാത്ത ഫിഫ, ബ്രസീലിയൻ ഫെഡറേഷൻ പ്രതിനിധികൾക്ക് കത്ത് അയക്കുകയായിരുന്നു. ബ്രസീലിലെ സാഹചര്യങ്ങൾ ജനുവരി 8ന് ഫിഫയും തെക്കേ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോംബോളും ചർച്ച ചെയ്യുമെന്നും കത്തിലുണ്ട്.
ഫിഫയുടെ താക്കീത് വകവയ്ക്കാതെ, തിരഞ്ഞെടുപ്പുമായി ബ്രസീൽ മുന്നോട്ടു പോയാൽ 2027 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങൾക്ക് അത് കനത്ത തിരിച്ചടിയാകും. പുരുഷ ടീമിന്റെ പരിശീലകനായി ഇപ്പോഴത്തെ റയൽ മഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടിയെ നിയമിക്കാനുള്ള ശ്രമങ്ങളെയും പ്രതികൂലമായി ബാധിക്കും.