ADVERTISEMENT

മലയാളികൾ ചാടിപ്പറന്നിറങ്ങി നടത്തിയ സ്വർണവേട്ടയോടെ ദേശീയ സീനിയർ അത്‌ലറ്റിക്സിനു തിരിയണഞ്ഞു. പുരുഷ ട്രിപ്പിൾ ജംപിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കറും വനിതാ ലോങ്ജംപിൽ തൃശൂർ നാട്ടികക്കാരി ഇ.ആൻസി സോജനും കേരളത്തിനായി സ്വർണം നേടി. നേരിട്ടുള്ള യോഗ്യത നേടാനായില്ലെങ്കിലും ലോക റാങ്കിങ്ങിൽ 21–ാം സ്ഥാനത്തു നിൽക്കുന്ന അബ്ദുല്ല പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ.

ഒറ്റച്ചാട്ടത്തിൽ അബ്ദുല്ല

17 മീറ്റർ ചാടിയാണു പുരുഷൻമാരു‌ടെ ട്രിപ്പിൾ ജംപിൽ അബ്ദുല്ല ഒന്നാമനായത്. രണ്ടു വർഷത്തിനുശേഷമാണ് അബ്ദുല്ല 17 മീറ്റർ കണ്ടെത്തുന്നത്. ഇന്നലെ 6 ശ്രമങ്ങളിൽ മൂന്നാമത്തേതിലാണു സ്വർണദൂരം താണ്ടിയത്. ബാക്കി ശ്രമങ്ങളെല്ലാം ഫൗളായി. 17.22 മീറ്ററാണ് നേരിട്ടുള്ള ഒളിംപിക് യോഗ്യതാ മാർക്ക്. അനൂപ് ജോസഫിന്റെ ശിക്ഷണത്തിലാണ് അബ്ദുല്ലയുടെ നേട്ടം. 

ആൻസി,  റിജോയ്
ആൻസി, റിജോയ്

ശൈലി–ആൻസി പോര്

വനിതാ ലോങ്ജംപിൽ ആൻസി സോജനും ഉത്തർപ്രദേശിന്റെ ശൈലി സിങ്ങും തമ്മിൽ ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. ഇരുവരുടെയും ഏറ്റവും മികച്ച ദൂരം 6.59 മീറ്ററായതിനാൽ മികച്ച രണ്ടാമത്തെ ദൂരത്തിന്റെ അടിസ്ഥാനത്തിൽ സ്വർണം നിശ്ചയിച്ചു. അതിൽ മികച്ചുനിന്നത് ആൻസി (6.56). കോഴിക്കോട് ചക്കിട്ടപാറ സ്വദേശിനി നയന ജയിംസിനാണു വെങ്കലം (6.40 മീ). പുരുഷ 800 മീറ്ററിൽ പാലക്കാട് പെരുമാട്ടി സ്വദേശി ജെ.റിജോയ് (1:48.58) കേരളത്തിനായി വെള്ളി നേടി. മിക്സ്ഡ് റിലേയിൽ ദേശീയ, മീറ്റ് റെക്കോർഡുകൾ തകർത്ത് വൈ.മുഹമ്മദ് അനസ്, വി.മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെട്ട ഇന്ത്യ എ ടീമും ഒളിംപിക് യോഗ്യതയിലേക്ക് അടുത്തു.

അബ്ദുല്ല അബൂബക്കറും 400 മീറ്ററിൽ ഒളിംപിക് യോഗ്യത നേടിയ കിരൺ പഹലും മീറ്റിലെ മികച്ച താരങ്ങളായി. 133 പോയിന്റുമായി ഹരിയാന മീറ്റിൽ ഓവറോൾ ജേതാക്കളായി. തമിഴ്നാട് (122) രണ്ടാമതും പഞ്ചാബ് (66) മൂന്നാമതുമെത്തി. 4x400 മീറ്റർ മിക്സ്ഡ് റിലേയിൽ ഇന്ത്യ എ, ബി ടീമുകൾക്കും ശ്രീലങ്കയ്ക്കും പിന്നിലാണു ഫിനിഷ് ചെയ്തതെങ്കിലും സ്റ്റേറ്റ് യൂണിറ്റ് എന്ന നിലയിൽ ഈയിനത്തിൽ സ്വർണം കേരളം നേടി. കെ.സ്നേഹ, ജിസ്ന മാത്യു, റിൻസ് ജോസഫ്. പി.അഭിറാം എന്നിവരാണു കേരളത്തിനായി ഓടിയത്. 

English Summary:

National Senior Athletics Championships updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com