മെഡൽ ത്രോ! ആകെ മെഡലുകൾ 25; ഇന്ത്യ 14–ാം സ്ഥാനത്ത്
Mail This Article
പാരിസ് ∙ ശരീരത്തിന്റെ പരിമിതികളെ പൊരുതിത്തോൽപിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് പാരാലിംപിക്സിൽ വീണ്ടും മെഡൽ പകിട്ട്. പുരുഷൻമാരുടെ ക്ലബ് ത്രോയിൽ (എഫ്51 വിഭാഗം) ഹരിയാനക്കാരൻ ധരംബീർ ജേതാവായതോടെ പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ സ്വർണനേട്ടം അഞ്ചായി. അരയ്ക്കു താഴെ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ ഏഷ്യൻ റെക്കോർഡോടെയാണ് മുപ്പത്തഞ്ചുകാരൻ ധരംബീറിന്റെ സ്വർണനേട്ടം (34.92 മീറ്റർ). ഇതേയിനത്തിൽ ഫരീദാബാദ് സ്വദേശി പ്രണവ് സൂർമ വെള്ളിയും നേടി. ജൂഡോയിൽ പുരുഷ 60 കിലോഗ്രാം വിഭാഗത്തിൽ മധ്യപ്രദേശ് സ്വദേശി കപിൽ പർമാർ വെങ്കല ജേതാവായി.
പാരാലിംപിക്സ് മെഡൽനേട്ടത്തിൽ മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുന്ന ഇന്ത്യയ്ക്ക് ഇതോടെ 25 മെഡലുകളായി. 5 സ്വർണവും 9 വെള്ളിയും 11 വെങ്കലവുമായി മെഡൽ പട്ടികയിൽ 14–ാം സ്ഥാനത്താണ് ഇന്ത്യ.
10 വർഷം മുൻപ് ജലനിരപ്പ് കുറഞ്ഞ ഒരു കനാലിലേക്ക് ഡൈവ് ചെയ്തപ്പോഴുണ്ടായ അപകടത്തിലാണ് ധരംബീറിന്റെ അരയ്ക്കു താഴേക്കു തളർന്നത്. അപ്രതീക്ഷിത തിരിച്ചടിയിൽ തളരാതെ വെല്ലുവിളികളെ അതിജീവിച്ച ധരംബീർ 2 വർഷത്തിനുള്ളിൽ 2016 റിയോ പാരാലിംപിക്സിനു യോഗ്യത നേടി. 16–ാം വയസ്സിൽ ദേഹത്തു സിമന്റ് ഷീറ്റ് വീണ് നട്ടെല്ലിനേറ്റ പരുക്കാണ് പ്രണവ് സൂർമയുടെ ജീവിതം വീൽചെയറിലാക്കിയത്.
ക്ലബ് ത്രോ
ഒളിംപിക്സ് അത്‍ലറ്റിക്സിലെ ഹാമർത്രോയ്ക്കു സമാനമായ പാരാലിംപിക്സ് മത്സരയിനമാണ് ക്ലബ് ത്രോ. അരയ്ക്കു താഴെ ശാരീരിക വെല്ലുവിളി നേരിടുന്നവർ കസേരയിലിരുന്ന് പോരാടുന്ന മത്സരയിനം മരത്തിൽ നിർമിച്ച മത്സര ഉപകരണം ത്രോയിങ് സെക്ടറിൽ നിന്ന് കൂടുതൽ ദൂരത്തേക്ക് വലിച്ചെറിയുന്നവരാണ് വിജയികൾ. വൈകല്യത്തിന്റെ തോത് അനുസരിച്ച് എഫ് 31, 32, 51 എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് മത്സരം.