ഇസ്രയേൽ Vs ഇറാൻ: സൈനികശേഷിയുടെ ബലാബലം, തീക്കളിയിലേക്കെന്ന ഭയത്തിൽ ലോകം!
Mail This Article
ഇസ്മായിൽ ഹനിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെതിരെ ഇറാൻ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടന തിരിച്ചടിക്കുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ വിലയിരുത്തുന്നത്. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ ഉടൻ ആക്രമണം നടത്തുമെന്നുമുള്ള സൂചനകൾ മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ വർദ്ധിപ്പിച്ചിരിക്കുന്നു.
കൊലപാതകത്തിൽ തങ്ങളുടെ പങ്ക് ഇസ്രയേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധം 300 ദിവസം പിന്നിട്ടതോടെ ഗാസയിൽ മരണസംഖ്യ 40,000 കടന്നു. പ്രതീക്ഷിക്കുന്ന പ്രത്യാക്രമണത്തിൽ നിന്ന് ഇസ്രായേലിനെ പ്രതിരോധിക്കാനും കൂടുതൽ വിനാശകരമായ പ്രാദേശിക സംഘർഷം തടയാനും അമേരിക്കയും സഖ്യകക്ഷികളും തയ്യാറെടുക്കുന്നു. ലോകം വലിയൊരു യുദ്ധഭീതിയിലാണോ?
മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈനിക ശക്തികൾ എന്ന് ഇരു രാജ്യങ്ങളെയും എളുപ്പത്തിൽ വിശേഷിപ്പിക്കാം. ഇരുരാജ്യങ്ങളും രഹസ്യമായി ആണവായുധങ്ങൾ കൈവശം വച്ചിരിക്കാമെന്ന് സ്ഥിരീകരിക്കാത്ത പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു, ഈ സാഹചര്യത്തിൽ, ഒരു പൂർണ്ണമായ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കും.
ഇസ്രയേലിന്റെ കരുത്ത്
∙ രാഷ്ട്രീയ സ്വാധീനം, സൈനിക ശേഷി, ഇന്റലിജന്‍സ് മികവ് എന്നിങ്ങനെ പല മേഖലകളില്‍ മുന്നിലുള്ള രാജ്യമാണ് ഇസ്രയേല്‍.
∙ 9,043,900 ജനസംഖ്യയുള്ള ഇസ്രയേലിൽ 170,000 സജീവ സൈനികരും 465,000 റിസർവ് സൈനിക വിഭാഗവുമുണ്ട്.
∙ 1376 ടാങ്കുകളും 43,407 കവചിത വാഹനങ്ങളും 650 പീരങ്കികളും 150 റോക്കറ്റ് ലോഞ്ചറുകളും ഇസ്രയേലിനുണ്ട്.
∙ ലോകത്തെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന. ആധുനിക എഫ് 35 പോര്‍വിമാനങ്ങള്‍ അടക്കം ഇസ്രയേല്‍ വ്യോമസേനക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്‌ഫോടനം നടത്തുന്ന സ്മാര്‍ട്ട് ബോംബുകള്‍ ഇസ്രയേലിനുണ്ട്. 612 യുദ്ധവിമാനങ്ങളാണുള്ളത്.
∙ 500 മെര്‍കാവ ടാങ്കുകളാണ് ഇസ്രയേലിന്റെ കരയുദ്ധത്തിലെ കരുത്ത്. മിസൈലുകളേയും ഡ്രോണുകളേയും ലക്ഷ്യത്തിലെത്തും മുൻപേ തകര്‍ക്കുന്ന അയേണ്‍ ഡോം അടക്കമുള്ള മിസൈല്‍ വേധ സംവിധാനങ്ങളും ഇസ്രയേലിന് കരുത്താണ്.
∙ സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേലിന്റെ കൈവശം 80 ആണവ ബോംബുകളുണ്ട്. ഇതില്‍ 30 എണ്ണം വിമാനങ്ങളില്‍ നിന്നു തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളാണ്. ബാക്കി 50 എണ്ണം മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തൊടുക്കാവുന്നവയാണ്.
∙ ആണവശക്തിയാണെങ്കിലും യുദ്ധത്തില്‍ ഇസ്രയേലിന് ഈ കരുത്ത് പ്രകടിപ്പിക്കാനാവില്ല. എങ്കിലും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീളുന്ന യുദ്ധ സാഹചര്യങ്ങളില്‍ ഇസ്രയേലിന്റെ ആണവായുധ ശേഷി അടക്കമുള്ള കരുത്തുകള്‍ നിര്‍ണായക സ്വാധീനമാവുകയും ചെയ്യും.
ഇറാന്റെ കരുത്ത്
∙ നിലവിൽ ആണവരാഷ്ട്രമല്ലെങ്കിലും സജീവമായ ആണവ സമ്പുഷ്ടീകരണ പദ്ധതി ഇറാനുണ്ട്. അടുത്തിടെയായി ഇറാൻ ആണവ സമ്പുഷ്ടീകരണം നടത്തുന്ന തോത് വലിയ അളവിൽ ഉയർന്നിട്ടുണ്ടത്രെ. വെപ്പൺസ് ഗ്രേഡ് യുറേനിയം എന്ന തലത്തിന് വളരെയടുത്താണ് ഇറാനെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
∙ 79,050,000 ജനസംഖ്യയുള്ള ഇറാനിൽ 610,000 സജീവ സൈനികരും 350,000 റിസർവ് സൈനിക അംഗങ്ങളുമുണ്ട്.
∙ 1996 ടാങ്കുകളും 65,765 കവചിതവാഹനങ്ങളും 580 പീരങ്കികളും 775 റോക്കറ്റ് ലോഞ്ചറുകളും ഇറാൻ ആക്രമണ നിരയിലുണ്ട്.
∙ 551 യുദ്ധവിമാനങ്ങളും 186 ആക്രമണ വിമാനങ്ങളുമുണ്ട്( പല വിമാനങ്ങളും കാലപഴക്കത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനാൽ പ്രവർത്തന നിരതമായതിന്റെ എണ്ണം രഹസ്യമാണ്)
∙ എന്നാൽ മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. സ്വന്തം ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇറാൻ ഗണ്യമായ മുന്നേറ്റം നടത്തി
∙ ഖൈബർ ബസ്റ്റർ എന്ന ഇറാന്‍ മിസൈലിന് സമീപമേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ടെന്നായിരുന്നു വാദം.
∙ തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈലും ഇറാൻ അവതരിപ്പിച്ചു. ഫത്താഹ് എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താഹ് വികസിപ്പിച്ചിരിക്കുന്നത്.