ADVERTISEMENT

21 ദിവസത്തേക്ക് 130 കോടിയോളമുള്ള ഇന്ത്യക്കാരില്‍ മിക്കവരും വീടുകള്‍ക്കുള്ളില്‍ കഴിയാമെന്നു തീരുമാനിച്ചത് പ്രകൃതിക്ക് വന്‍ ആശ്വാസമാണെന്ന് കണക്കുകള്‍ പറയുന്നു. വാഹനങ്ങളും വ്യവസായങ്ങളും വിപണികളും ഇടതടവില്ലാതെ ഉയര്‍ത്തുന്ന മാലിന്യങ്ങള്‍ മൂലം ശ്വാസമെടുക്കാന്‍ പോലുമാകാതിരുന്ന പ്രകൃതിക്ക് മാര്‍ച്ച് 22 മുതൽ ആശ്വാസം ലഭിച്ചുതുടങ്ങി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പറയുന്നത്. ഇന്ത്യയൊട്ടാകെ അന്തരീക്ഷത്തിന് ഉണര്‍വ്വു പകര്‍ന്നുകിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

കൊല്‍ക്കത്ത, ബെംഗളൂരു, ഡൽഹി, ലക്‌നോ തുടങ്ങിയ നഗരങ്ങളിലെയെല്ലാം എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യൂഐ) പറയുന്നത് ഇവിടങ്ങലിലെല്ലാം ശുദ്ധവായു കൂടുതലായി കാണാനായി എന്നാണ്. പല നഗരങ്ങളിലും എക്യൂഐ ഇരട്ട അക്കങ്ങളിലേക്കു കുറഞ്ഞു. കൊല്‍ക്കത്തയില്‍ വായുവന്റെ ഗുണനിലവാരം തൃപ്തികരമായിരുന്നുവെന്ന് വെസ്റ്റ് ബംഗാള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. ബെംഗളൂരുവിലെ ജനത്തിരിക്കുള്ള മേഖലകളില്‍ എക്യൂഐ 60 ആയി എന്ന് കണക്കുകള്‍ കാണിച്ചുതരുന്നു.

 

കൊറോണാവൈറസ് ബാധയുടെ നല്ല വശങ്ങളിലൊന്ന് ശുദ്ധവായു ലഭ്യമായി എന്നതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇന്ത്യയൊട്ടാകെ സമ്പൂര്‍ണ്ണ ഷട്ഡൗണ്‍ ആണ്. ഏതാനും വാഹനങ്ങള്‍ മാത്രമാണ് ഓടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സാധാരണഗതിയില്‍ എക്യൂഐ ഏകദേശം 200 ആകുന്ന ലക്‌നോവില്‍ ജനതാ കര്‍ഫ്യൂവിന്റെ ദിവസം അത് 61 ആയി. ആളുകള്‍ വീട്ടിലിരുന്നും മറ്റും ജോലി ചെയ്യാന്‍ തീരുമാനിച്ചാല്‍, വൈറസിന്റെ കണ്ണി മുറിക്കുന്നതു കൂടാതേ, അത് അന്തരീക്ഷത്തിലെ കാര്‍ബണ്‍ കുറയ്ക്കുന്നതില്‍ അധിക പങ്കുവഹിക്കും. ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും കാര്‍ബണ്‍ പ്രസരണം കുറയ്ക്കുകയും ചെയ്യും. അതും വായുവിന്റെ ഗുണനിലവാരം മെ്‌ച്ചെപ്പെടുത്താന്‍ സഹായിക്കുമെന്ന് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ശാസ്ത്രജ്ഞനായ നരേന്ദ്ര നാഥ് പറയുന്നു.

 

'ശ്വാസം മുട്ടുന്ന' നഗരങ്ങളിലൊന്നായ ഡൽഹിയിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. നഗരത്തിലെ മാലിന്യങ്ങളുടെ അളവ് ഒരു ക്യുബിക് മീറ്ററില്‍ 126 മൈക്രോഗ്രാം ആയിരുന്നത് 12 മണിക്കൂറിനുള്ളില്‍ നേര്‍ പകുതിയാകുകയും, അവസാനം 33 മൈക്രോഗ്രാമിലേക്ക് താഴുകയും ചെയ്തുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. അതേസമയം, വ്യവസായങ്ങളും വാഹനങ്ങളും പുറത്തുവിടുന്ന മാലിന്യങ്ങള്‍ മൂലമുള്ള എന്‍ഓ2 കോണ്‍സന്‍ട്രേഷന്‍, തലേദിവസത്തേതില്‍ നിന്ന് 40 ശതമാനം ഇടിഞ്ഞതായി കേന്ദ്ര ശാസ്ത്ര പരിസ്ഥിതി വകുപ്പു പുറത്തുവിട്ട ഡേറ്റയില്‍ കാണാം.

 

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മാറ്റങ്ങൾ ഇനിയും പരിശോധിക്കാന്‍ ഇരിക്കുന്നതെയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ചത്തെയും, ഞായറാഴ്ചത്തെയും രാവിലെ 8 മണി മുതല്‍ വൈകീട്ട് 8 മണിവരെയുള്ള കണക്കുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുമിത റോയി ചൗധരി അറിയിച്ചു. അതുപോലെ ഡൽഹിയിലെ എക്യൂഐയും ദീര്‍ഘകാലത്തിനു ശേഷം കൂടുതല്‍ സാധാരണഗതിയിലെത്തി.

 

ആസ്വദിച്ച പ്രകൃതി

 

മനുഷ്യര്‍ വീടുകളിൽ തങ്ങുന്നത് പ്രകൃതി ആസ്വദിക്കുന്നതിന്റെ നേര്‍ക്കാഴ്ചകളും ലഭ്യമായിരുന്നു. സാധാരണഗതിയില്‍ 50,000 ആളുകള്‍ തിക്കിത്തിരിക്കുന്ന ഇടമായ കൊണോട് പ്ലെയ്‌സില്‍ പ്രവാവുകളുടെ പറ്റം പാറി നടക്കുന്നത് ശാന്തി പരത്തുന്ന കാഴ്ചയായിരുന്നു. മുംബൈയിലെ മറൈന്‍ ഡ്രൈവും ഇക്കാലത്ത് ആരും കണ്ടിട്ടില്ലാത്ത രീതിയില്‍ ശാന്തമായിരുന്നു.

 

മറൈന്‍ ഡ്രൈവ്, മുംബൈ, ഇന്നു രാവിലെ...ഇതാണ് ദേശിയ അച്ചടക്കം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജയ് ഹിന്ദ്, എന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തത്. ജനതാ കര്‍ഫ്യുവിന്റെ സമയത്ത് മിക്കയിടങ്ങളും ശുദ്ധവായുവിന്റെ സാന്നിദ്ധ്യത്താന്‍ അനുഗ്രഹീതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, രാജ്യത്തെ ചിലയിടങ്ങളില്‍ ജനതാ കര്‍ഫ്യൂ അത്രമേല്‍ ഏശിയില്ലെന്നും പറയുന്നു. അതിനുദാഹരണങ്ങളാണ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദും, ഗൗതം ബുദ്ധ് നഗറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com