'ചെകുത്താന്‌റെ കൊമ്പ്!' അപൂർവ ഉൽക്കയുടെ ചിത്രംപകർത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ
Mail This Article
ചെകുത്താന്‌റെ കൊമ്പെന്ന് അറിയപ്പെടുന്ന, സവിശേഷ രൂപമുള്ള വാൽനക്ഷത്രത്തിന്‌റെ ചിത്രം പകർത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞർ. ലഡാക്കിലെ ഹിമാലയൻ ചന്ദ്ര ടെലിസ്‌കോപ് ഉപയോഗിച്ചാണ് ചിത്രം പകർത്തിയത്.
200 വർഷങ്ങൾക്ക് മുൻപാണ് ഈ വാൽനക്ഷത്രത്തിനെ ആദ്യമായി കണ്ടെത്തിയത്. എല്ലാ 71 വർഷങ്ങളിലും ഭൂമിക്കു സമീപമെത്തുന്ന വാൽനക്ഷത്രമാണിത്. നിലവിലിത് ഭൂമിക്ക് അകലെയാണ് ഇതെങ്കിലും അടുത്തവർഷം ജൂണിൽ ഭൂമിക്കരികിലെത്തും.
ലഡാക്കിലെ ഡിഗ്പ റിറ്റ്‌സ റിയിൽ മൗണ്ട് സരസ്വതിയിലാണ് ഈ ടെലിസ്‌കോപ് സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ ഹൊസകോട്ടയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിന്‌റെ ക്രെസ്റ്റ് ക്യാംപസിൽ നിന്നാണ് ഈ ടെലിസ്‌കോപ് നിയന്ത്രിക്കപ്പെടുന്നത്.
ക്രിപ്‌റ്റോ വോൾക്കാനോ ഗണത്തിൽപെടുന്ന വാൽനക്ഷത്രമാണ് ഇത്. ഹിമം, പൊടി, വാതകങ്ങൾ എന്നിവ അടങ്ങിയതാണ് 12പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ വാൽനക്ഷത്രം. ഇതിനുള്ളിൽ വലിയ അളവിൽ വാതകങ്ങളുടെയും ഐസിന്‌റെയും സാന്നിധ്യമുണ്ട്.
ഇത് ചിലപ്പോഴൊക്കെ പെട്ടെന്നുള്ള പൊട്ടിത്തെറികൾക്ക് കാരണമാകും. ക്രയോമാഗ്മ എന്നാണ് ഈ പൊട്ടിത്തെറിയിലൂടെ പുറത്തുവരുന്ന ഉള്ളടക്കങ്ങൾ അറിയപ്പെടുന്നത്. ബഹിരാകാശ പേടകങ്ങൾ പകർത്തുന്ന ചിത്രങ്ങൾ ഒരു ചുവന്ന കൊമ്പിനെ അനുസ്മരിപ്പിക്കുന്നതിനാലാണ് ചെകുത്താന്‌റെ കൊമ്പെന്ന് ഈ വാൽനക്ഷത്രം അറിയപ്പെടുന്നത്.
സ്റ്റാർ വാർസ് പരമ്പരയിലുള്ള മിലേനിയം ഫാൽക്കൺ എന്ന ബഹിരാകാശ പേടകവുമായും ഇതിനു സാമ്യം കൽപിക്കുന്നവരുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ ഈ വാൽനക്ഷത്രത്തിൽ നിന്നു വലിയൊരു പുറന്തള്ളൽ ഉണ്ടായിരുന്നു. ഒരു മില്യൻ ടൺ ക്രയോമാഗ്മയാണ് ബഹിരാകാശത്തെത്തിയത്.