ADVERTISEMENT

റൗസ് അവന്യു ജില്ലാ കോടതി കോംപ്ലക്‌സിലെ ഒരു സിബിഐ കോടതി ജഡ്ജിയേയും ഒരു സ്ത്രീയേയും മോശമായി ചിത്രീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ പ്രചാരണം തടയണമെന്ന് ഡല്‍ഹി ഹൈകോടതി ടെക്‌നോളജി കമ്പനികളായ മെറ്റാ, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയവയോട് നവംബര്‍ 30ന് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ ഈ വിഡിയോ നീക്കംചെയ്‌തെന്ന് ട്വിറ്ററും മെറ്റായുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്കും കോടതിയെ അറിയിച്ചു. യൂട്യൂബില്‍ നിന്ന് ഈ വിഡിയോ എടുത്തു കളഞ്ഞെന്ന് ഗൂഗിളും പറഞ്ഞു. 

വാട്‌സാപിനു പറയാനുള്ളത്

അതേസമയം, മെറ്റായുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സന്ദേശ കൈമാറ്റ ആപ്പായ വാട്‌സാപ് മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ പ്രചരണം തടയാനാവില്ലെന്നും തടയണമെങ്കില്‍ ഇതു പ്രചരിപ്പിച്ചവരുടെ നമ്പര്‍ വേണമെന്നും കൂടാതെ കോടതി ഉത്തരവിടണമെന്നും വാട്‌സാപ് കോടതിയോട് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകര്‍ കബില്‍ സിബല്‍ ആണ് വാട്‌സാപിനു വേണ്ടി കോടതിയില്‍ ഹാജരായത്. തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ഒരു കാര്യമാണ് തങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സിബല്‍ കോടതിയോട് പറഞ്ഞു. തങ്ങള്‍ക്ക് വിഡിയോ നീക്കംചെയ്യണമെങ്കില്‍ അത് പ്രചരിപ്പിച്ച നമ്പറുകള്‍ കൂടെ ലഭിക്കണമെന്ന് ഐടി മന്ത്രാലയം പോലും പറഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യത്തില്‍ കോടതി വ്യക്തമായ ഉത്തരവിറക്കണമെന്നും വാട്‌സാപ് നിലപാട് സ്വീകരിച്ചു.

cyber-crime

നമ്പര്‍ തരാമെന്ന് ഇര

കേസു കേട്ട ജസ്റ്റിസ് യശ്വന്ത് വര്‍മ ഇരയുടെ വക്കീല്‍ അശീഷ് ദീക്ഷിത്തിനോട് വിഡിയോ പ്രചരിപ്പിച്ച നമ്പറുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. വിഡിയോ പ്രചരിപ്പിച്ച ഏതാനും ഫോണ്‍ നമ്പറുകളും വിഡിയോയുടെ യുആര്‍എലും നല്‍കാമെന്ന നിലപാടാണ് ഇര കൈക്കൊണ്ടിരിക്കുന്നത്. വിഡിയോയിലുള്ളത് സിബിഐ ജഡ്ജിയുടെ സ്‌റ്റെനോ ആണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈറലായ വിഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീ കോടതിയെ സമീപിച്ചത്. വിഡിയോ പരാതിക്കാരിയുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും അത് പരിഹരിക്കാനാകാത്ത നഷ്ടം അവര്‍ക്കുണ്ടാക്കുമെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേസില്‍ ഫെബ്രുവരി 8, 2023ന് കോടതി വാദം കേള്‍ക്കും.

5ജി 50 നഗരങ്ങളില്‍ എത്തിയെന്ന് മന്ത്രി

പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock
പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock

രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 50 നഗരങ്ങളില്‍ അടുത്ത തലമുറയിലെ ടെലകോം നെറ്റ്‌വര്‍ക്ക് സേവനമായ 5ജി എത്തിയെന്ന് കമ്യൂണിക്കേഷന്‍സ് സഹമന്ത്രി ദേവുസിന്‍ഹ് (Devusinh) ചൗഹാന്‍ രാജ്യസഭയെ അറിയിച്ചു. ഒക്ടോബര്‍ 1നാണ് 5ജി പ്രക്ഷേപണം തുടങ്ങുന്നത്. ഇപ്പോള്‍ 26.11.2022ന് ലഭ്യമായ കണക്കു പ്രകാരം 50 നഗരങ്ങളിലേക്ക് പ്രക്ഷേപണം വ്യാപിച്ചു. ബിഎസ്എന്‍എലിന് 5ജി സേവനം നല്‍കാനായി സ്‌പെക്ട്രം മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ബിഎസ്എന്‍എല്‍ന്റെ 5ജി പ്രക്ഷേപണം 2023 പകുതിയോടെ തുടങ്ങിയേക്കും. ഇപ്പോള്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളാണ് 5ജി സേവനം നല്‍കുന്നത്.

രണ്ടു മണിക്കൂര്‍ തടസത്തിനു ശേഷം ജിമെയില്‍ തിരിച്ചെത്തി

ഏകദേശം 150 കോടിയിലേറെ ഉപയോക്താക്കളുള്ള ഗൂഗിളിന്റെ ജിമെയില്‍ സേവനം ഇന്നലെ രണ്ടു മണിക്കൂര്‍ നേരത്തേക്ക് തടസപ്പെട്ടു എന്ന് ഡൗണ്‍ഡിറ്റെക്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എത്ര വ്യാപകമായിരുന്നു ജിമെയില്‍ പ്രശ്‌നമെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ജിമെയിലിന്റെ ആപ്പും, ഡെസക്ടോപ് വേര്‍ഷനും പണിമുടക്കിയെന്നാണ് അനുമാനം. ഗൂഗിള്‍ വര്‍ക്‌സ്‌പെയ്‌സിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടു എന്ന് ഗൂഗിള്‍ സമ്മതിച്ചു.

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി മസ്‌ക്

പുതിയ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പുമായി എത്തി. അമേരിക്കയുടെ ഫെഡറല്‍ റിസേര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയാല്‍ സാമ്പത്തിക മാന്ദ്യം കുതിച്ചുയരുമെന്നാണ് മസ്‌ക് തന്റെ പുതിയ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ ഒരു ട്വീറ്റിലും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കടുത്ത സാമ്പത്തികത്തകര്‍ച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞിരുന്നു.

ഫെഡറല്‍ റിസേര്‍വ് 2022ല്‍ ഉടനീളം പണപ്പെരുപ്പത്തിനെതിരെ പലിശ നിരക്ക് ഉയര്‍ത്തി വരികയായിരുന്നു. പണപ്പെരുപ്പ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ ഇതു സഹായിച്ചു എന്ന് കണക്കുകളില്‍ നിന്ന് മനസിലാകാമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അപ്‌ഡേറ്റു ചെയ്ത വണ്‍പ്ലസ് ഫോണ്‍ സ്‌ക്രീനുകളില്‍ പച്ച വരകള്‍; ഉപയോക്താക്കള്‍ നിരാശര്‍

രാജ്യത്ത് പ്രീമിയം ഫോണുകള്‍ വാങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനിയായ വണ്‍പ്ലസിനു പിഴച്ചു തുടങ്ങിയോ? വണ്‍പ്ലസ് കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ പല പ്രശ്‌നങ്ങള്‍ക്കും വഴിവച്ചിട്ടുള്ളതായി നേരത്തെ മുതല്‍ ആരോപണമുണ്ട്. ന്യൂസ്‌ഹെഡ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വണ്‍പ്ലസ് പുറത്തിറക്കിയ പുതിയ ഓക്‌സിജൻ ഒഎസ് ഇന്‍സ്‌റ്റാള്‍ ചെയ്ത ചില ഉപയോക്താക്കളുടെ ഫോണുകളുടെ ഡിസ്‌പ്ലേയില്‍ പച്ച വരകള്‍ കണ്ടു തുടങ്ങിയെന്നു പറയുന്നു. സാധാരണ ഗതിയില്‍ പച്ച വരകള്‍ സ്‌ക്രീനില്‍ വരുന്നത് പൊട്ടിപ്പറിഞ്ഞ കേബിള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോഴാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

Representative Image

പല മോഡലുകള്‍ക്കും പ്രശ്‌നം?

താന്‍ ഒരു വണ്‍പ്ലസ് 9 ആര്‍ ഉപയോക്താവാണെന്നും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതേ, തന്റെ ഫോണില്‍ പ്രകാശപൂരിതമായ ഒരു പച്ച വര പ്രത്യക്ഷപ്പെട്ടു എന്നാണ് ബിസ്വജിത് കര്‍ എന്ന ട്വിറ്റര്‍ യൂസര്‍ കുറിച്ചത്. പല റിപ്പോര്‍ട്ടുകളും പ്രകാരം ഓക്‌സിജന്‍ ഒഎസ് 13 അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത പല മോഡലുകള്‍ക്കും പ്രശ്‌നമുണ്ടായിട്ടുണ്ട്. വണ്‍പ്ലസ് 8, വണ്‍പ്ലസ് 8ടി, വണ്‍പ്ലസ് 8പ്രോ, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9ആര്‍ തുടങ്ങിയ മോഡലുകള്‍ക്കാണ് പ്രശ്‌നങ്ങളുണ്ടായതായി ചില ഉപയോക്താക്കള്‍ പറയുന്നത്. അതേസമയം, വണ്‍പ്ലസ് 10 പ്രോ മോഡലിന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും പറയുന്നു.

വാറന്റിയുണ്ടെങ്കില്‍ രക്ഷപെടും

അതേസമയം, വാറന്റിയുള്ള ഫോണിന്റെ സ്‌ക്രീനിലാണ് പച്ച വര വീണിരിക്കുന്നതെങ്കില്‍ അവ എത്രയും വേഗം കമ്പനിക്കു കൈമാറി സ്‌ക്രീന്‍ മാറ്റി വാങ്ങാം. എന്നാല്‍ വാറന്റിയില്ലാത്ത ഹാന്‍ഡ്‌സെറ്റുകളാണ് ഉള്ളതെങ്കില്‍ പെട്ടു എന്നും പറയുന്നു. നിലവില്‍ പച്ച വര മാറ്റിക്കളയാനുള്ള പരിഹാരമാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നാണ് സൂചന. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു ചെയ്ത ഉടനെയാണോ പച്ച വര വരുന്നത് അതോ, കുറച്ചു നാള്‍ കഴിഞ്ഞാണോ എന്ന കാര്യത്തിലും ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം, ഇതുവരെ വന്നിരിക്കുന്ന പരാതികളെല്ലാം ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. അതിന്റെ ഒരു കാരണം വണ്‍പ്ലസ് ഫോണുകള്‍ ഏറ്റവുമധികം വാങ്ങിക്കൂട്ടിയിരിക്കുന്നത് ഇന്ത്യാക്കാരാണ് എന്നതായിരിക്കുമെന്നും പറയുന്നു.കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രശ്‌നമുണ്ടാകുമെന്ന് ഫോക്‌സ്‌കോണ്‍

ആപ്പിള്‍ കമ്പനിക്കായി ഏറ്റവുമധികം ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ഫോക്‌സ്‌കോണ്‍ കമ്പനിയുടെ മേധാവി ടെറി ഗൗ ചൈനയ്ക്ക് മൂന്നു മാസം മുമ്പ് ഒരു മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് ബ്ലൂംബര്‍ഗ്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടു വന്നില്ലെങ്കില്‍ ലോകത്തെ രണ്ടാമത്ത സമ്പദ്‌വ്യവസ്ഥ എന്ന പേര് നഷ്ടമായേക്കുമെന്നാണ് അദ്ദേഹം ചൈനയെ അറിയിച്ചിരിക്കുന്നത്. സീറോ കോവിഡ് പോളിസി പിന്‍വലിക്കാത്ത രാജ്യമാണ് ചൈന. മുന്നറിയിപ്പിനു ശേഷം കോവിഡിനെക്കുറിച്ചുള്ള നിലപാടില്‍ ചില അയവുകള്‍ വരുത്തിയിരുന്നുഎന്നും റിപ്പോര്‍ട്ട് പറയുന്നു.

English Summary: Sexually explicit’ video case: WhatsApp tells Delhi HC can’t take it down ‘unless numbers are shared with us’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com