ADVERTISEMENT

ലാപ്‌ടോപ്പുകളുടെയടക്കം സ്‌ക്രീന്‍ സങ്കല്‍പം മാറുകയാണ്. എന്നാൽ സ്‌ക്രീനില്ലാത്ത ഒരു ലാപ്‌ടോപ് സങ്കല്‍പിച്ചാലോ? ഇനി സാധിക്കും. സൈറ്റ്ഫുള്‍ എന്ന കമ്പനി പുറത്തിറക്കിയ സ്‌പെയ്‌സ്‌ടോപ് എന്ന ലാപ്‌ടോപ്പിന് പരമ്പരാഗതമായി കണ്ടുവരുന്ന സ്‌ക്രീന്‍ ഇല്ല. പകരം ലാപ്‌ടോപ് ഉപയോഗിക്കുന്ന ആള്‍ ധരിക്കേണ്ട ഓഗ്‍മെന്റഡ് റിയാലിറ്റി (എആര്‍) ഹെഡ്‌സെറ്റാണ് ഒപ്പം ലഭിക്കുന്നത്. ഇതോടെ, 20 ഇഞ്ച് വലുപ്പം പോലുമില്ലാത്ത ലാപ്‌ടോപ്പുകളുടെ പരിമിതിയും ഇല്ലാതാകും. എആര്‍ ഹെഡ്‌സെറ്റിന് 100 ഇഞ്ച് വലുപ്പത്തില്‍ വരെ കണ്ടന്റ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും! അതേസമയം, സ്‌പെയ്‌സ്‌ടോപ് ഒരു ആന്‍ഡ്രോയിഡ് ലാപ്‌ടോപ് ആണെന്ന കാര്യവും അറിഞ്ഞുവയ്ക്കണം.

Image Credit: Sightful
Image Credit: Sightful

ഇനി ഇത്തരം ലാപ്‌ടോപ്പുകളുടെ കാലമോ

ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് മാക്ബുക്കുകളുമായി ഇത്തരത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുളള ശേഷിയുണ്ട്. അങ്ങനെ തങ്ങളുടെ എആര്‍ഗ്ലാസിനെ ഒരു വെര്‍ച്വല്‍ ഡിസ്‌പ്ലെ ആയി പ്രവര്‍ത്തിപ്പിക്കുകയാണ് സൈറ്റ്ഫുള്ളിന്റെ ഉദ്ദേശ്യം. ഒരു സാധാരണ ലാപ്‌ടോപ്പില്‍ തുറന്നുവയ്ക്കാവുന്ന ടാബുകളുടെ എണ്ണത്തിന്റെ പരിമിതി പോലും ഇതോടെ പരിഹരിക്കാനായേക്കും.

കീബോഡ് ഉണ്ട്

sightful-2 - 1

സ്‌ക്രീന്‍ ഹെഡ്‌സെറ്റിലേക്കു മാറ്റിയെങ്കിലും ലാപ്‌ടോപ്പിന് കീബോഡും ടച്പാഡും ഉണ്ട്. സ്‌പെയ്‌സ്‌ടോപ് പ്രവര്‍ത്തിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ എക്‌സ്ആര്‍2 പ്രൊസസര്‍ ഉപയോഗിച്ചാണ്. ഒപ്പം 8 ജിബി റാം, 256 ജിബി സംഭരണശേഷി എന്നിവയാണ് തുടക്ക വേരിയന്റിന്റെ പ്രധാന ഹാര്‍ഡ്‌വെയര്‍ കരുത്ത്. ഇതേ ഹാര്‍ഡ്‌വെയര്‍ ആണ് മെറ്റാ കമ്പനിയുടെ ക്വെസ്റ്റ് 2ല്‍ 2020 മുതല്‍ ഉപയോഗിച്ചു വരുന്നത്. സ്‌പെയ്‌സ്‌ടോപ്പിന്റെ തുടക്ക വേരിയന്റിന് 2000( ഏകദേശം1,65,964 രൂപയാണ്) ഡോളറാണ് വിലയിട്ടിരിക്കുന്നത്. മെറ്റാ ക്വെസ്റ്റ് 2 ഇപ്പോള്‍ 500( ഏകദേശം 41,496 രൂപ)  ഡോളറിനാണ് വില്‍ക്കുന്നത്.

സ്‌പെയ്‌സ്‌ടോപ്പില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ മെറ്റാ ക്വെസ്റ്റ് 2 ഉപയോഗിച്ചും ചെയ്യാമെന്നതിനാല്‍ ഒരുപക്ഷേ അതായിരിക്കും നല്‍കുന്ന പണം മുതലാക്കാന്‍ അനുവദിക്കുന്നത്. അതേസമയം, സ്‌പെയ്‌സ്‌ടോപ് ഇനി പല ലാപ്‌ടോപ് നിര്‍മാതാക്കളെയും ഈ വഴി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്നിടത്താണ് അതിന്റെ പ്രസക്തി. ഈ സാധ്യത മനസ്സിലാക്കിത്തന്നെയാണ് ആപ്പിളും സാംസങ്ങും അടക്കമുള്ള കമ്പനികള്‍ ഇത്തരം ഹെഡ്‌സെറ്റ് നിര്‍മാണത്തിനായി ബില്യന്‍ കണക്കിനു ഡോളര്‍ മുടക്കിയിരിക്കുന്നതും.

വിന്‍ഡോസും ആന്‍ഡ്രോയിഡും മാറിമാറി ഉപയോഗിക്കാവുന്ന ലാപ്‌ടോപ് അവതരിപ്പിച്ച് ലെനോവോ

തിങ്ക്ബുക്ക് പ്ലസ് ജെന്‍ 5 ഹൈബ്രിഡ് എന്ന പേരില്‍ സിഇഎസ് 2024ല്‍ ലെനോവോ പുറത്തിറക്കിയ ലാപ്‌ടോപ്പിനും സവിശേഷതകള്‍ ഉണ്ട്. ഇതിന്റെ സ്‌ക്രീന്‍ മാത്രമായി അടര്‍ത്തിയെടുക്കാം. അങ്ങനെ ചെയ്യുമ്പോള്‍അത് ഒരു ആന്‍ഡ്രോയിഡ് ടാബ് ആയി പ്രവര്‍ത്തിക്കുന്നു. സ്‌ക്രീന്‍ വീണ്ടും ലാപ്‌ടോപ്പിന്റെ ബെയ്‌സിലേക്കു തിരിച്ചുവയ്ക്കുമ്പോള്‍ അത് വിന്‍ഡോസ് ലാപ്‌ടോപ്പായി മാറുന്നു. ഇതിന് 14-ഇഞ്ച് ഓലെഡ് സ്‌ക്രീനാണ് ഉള്ളത്.

ഇത്തരത്തിലൊരു സാധ്യത 2021ലും കമ്പനി ആരാഞ്ഞതാണ്. സിഇഎസ് 2024ല്‍ കണ്ട വേര്‍ഷന് ചില പരിമിതികള്‍ ഉണ്ടെന്നു പറയുന്നു. ഉദാഹരണത്തിന് നിങ്ങള്‍ വിന്‍ഡോസില്‍ ഒരു ഫയലില്‍ വര്‍ക്കു ചെയ്യുകയാണെന്നിരിക്കട്ടെ. സ്‌ക്രീന്‍ അടര്‍ത്തിയെടുത്ത് ടാബ് മോഡിലാക്കിയാല്‍ ചെയ്തുകൊണ്ടിരുന്ന വര്‍ക്ക് തുടരാനാവില്ലെന്നാണ് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഒരു പക്ഷെ, കമ്പനി ഈ പരിമിതി ഭാവിയില്‍ പരിഹരിച്ചേക്കാമെന്നും പറയുന്നു.

ന്യൂറല്‍ പ്രൊസസിങ് യുണിറ്റ് ഉള്ള ലോകത്തെ ആദ്യത്തെ ഡെസ്‌ക്ടോപ്പ് പ്രൊസസറുമായി എഎംഡി

പ്രമുഖ ചിപ് നിര്‍മാതാവായ എഎംഡിയും തങ്ങളുടെ നൂതന ശേഷികള്‍ സിഇഎസില്‍ പരിചയപ്പെടുത്തി- ന്യൂറല്‍ പ്രൊസസിങ് യുണിറ്റ് ഉള്ള ലോകത്തെ ആദ്യത്തെ ഡെസ്‌ക്ടോപ്പ് പ്രൊസസറാണ് കമ്പനി പുറത്തെടുത്തത്. റൈസണ്‍ 8000 ജി സീരിസിന് ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ്, ന്യൂറല്‍ പ്രൊസസര്‍ തുടങ്ങിയവയുണ്ട്. റൈസണ്‍ 8040 സീരിസ് മൊബൈല്‍ പ്രൊസസറുകള്‍ ലാപ്‌ടോപ്പുകള്‍ക്കു വേണ്ടി ആയിരിക്കും. നിര്‍മിത ബുദ്ധിയുടെ ശക്തിയും പഴ്‌സനല്‍ കംപ്യൂട്ടിങ്ങില്‍ കൊണ്ടുവരാന്‍ വേണ്ട ഹാര്‍ഡ്‌വെയര്‍കരുത്തായിരിക്കും അടുത്ത തലമുറ പിസികളെ വ്യത്യസ്തമാക്കുന്നത്. ഗെയിമിങ്ങിലും ഇവ കൂടുതല്‍ മിടുക്കു കാണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വീട്ടിലേക്കൊരു റോബട്; സാംസങ്ങിന്റെ ബോളിയുടെ വിശേഷങ്ങള്‍

സിഇഎസ് 2024ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടെ ഏറ്റവും മനോഹരമായ ഉപകരണങ്ങളിലൊന്നാണ് സാംസങ്ങിന്റെ ബോളി (Ballie-ഒരു ബോളിനെ പോലെ വൃത്താകാരമുള്ള) റോബട്. ഇതില്‍ ഒരു പ്രൊജക്ടര്‍ ഉണ്ട്. വിഡിയോകളും ഫോട്ടോകളും മറ്റു കണ്ടന്റുമൊക്കെ ഏതെങ്കിലും ഭിത്തിയിലേക്ക് പ്രോജക്ട് ചെയ്യാന്‍ അതിനു സാധിക്കും.

സ്മാര്‍ട് ഹോം ഉപകരണങ്ങളായ ലൈറ്റുകള്‍, എസികള്‍, ഫ്രിജ് തുടങ്ങിയവയൊക്കെ നിയന്ത്രിക്കാം. പെറ്റ്സിനു തീറ്റ കൊടുക്കാനും അതിനു സാധിക്കുമത്രെ. സര്‍വ്വോപരി, ഒരു ഓമന മൃഗത്തോടു തോന്നുന്ന വാത്സല്യം പിടിച്ചുപറ്റാന്‍ സാധിക്കുന്ന രീതിയിലാണ് അതിന്റെ നിര്‍മിതി. അതേസമയം, ഇതെല്ലാം വിഡിയോ വഴിയാണ് കാണിച്ചതെന്നും ബോളിയെ സ്‌റ്റേജില്‍ പ്രദര്‍ശിപ്പിക്കുകയല്ല ചെയ്തതെന്നും വിമര്‍ശനമുണ്ട്.

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

മോതിരത്തോട് മന്ത്രിച്ച് വോയിസ് അസിസ്റ്റന്റിനെ നിയന്ത്രിക്കാം

പല കാര്യങ്ങള്‍ക്കായും ആമസോണ്‍ അലക്‌സ തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളോട് സംസാരിക്കുന്നവരാണ് നമ്മില്‍ പലരും. ഇതിനെ ആംബിയന്റ് കംപ്യൂട്ടിങ് എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വാക്കാലുള്ള ഇടപപെടലുകള്‍ക്ക് ഒരു വലിയ ദൂഷ്യമുണ്ട്, സാമാന്യം ഉച്ചത്തില്‍ സംസാരിക്കണം. പക്ഷേ അപ്പോള്‍ അടുത്തുളളവരെല്ലാം കേള്‍ക്കും.

ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ദക്ഷിണ കൊറിയന്‍ കമ്പനി ഒരു വിസ്പ് റിങ് (WHSP Ring) പുറത്തിറക്കിയിരിക്കുന്നത്. ഈ സ്മാര്‍ട്ട് മോതിരത്തോട് മന്ത്രിച്ചാല്‍ മതി, പല വോയിസ് അസിസ്റ്റന്റുകള്‍ക്കും കമാന്‍ഡുകള്‍ നല്‍കാം. ഫോണിലും മറ്റും ഇതിനൊപ്പം ഉള്ള ആപ്ലിക്കേഷൻ ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം വിസ്പ് റിങ് വഴി താഴ്ന്ന സ്വരത്തില്‍ വോയ്സ് കമാന്‍ഡ് നല്‍കാം.  

ഒരു വീട്ടിലേക്കു വേണ്ട വൈദ്യുതി ഒരു മാസത്തേക്ക് സംഭരിച്ചുവയ്ക്കാം

സിഇഎസ് 2024ല്‍ പ്രദര്‍ശിപ്പിച്ച ഒരു ബാറ്ററി സംവധാനം ശ്രദ്ധ പിടിച്ചുപറ്റി. വീടുകളിലെ ഉപയോഗത്തിന് ഇന്നു ലഭ്യമായതിലേക്കും വച്ച് ഏറ്റവും വലിയ സംഭരണശേഷിയാണ് ഇതിന്. എക്കോഫ്‌ളോ ഡെല്‍റ്റാപ്രോ അള്‍ട്രാ എന്നാണ് ബാറ്ററിയുടെ പേര്. ഇതിന് 42 സോളാര്‍ പാനലുകളില്‍ നിന്നുള്ള വൈദ്യുതി സ്വീകരിച്ച് സംഭരിക്കാനാകും.

ഒരു വീട്ടിലെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സ്മാര്‍ട് ഹൈബ്രിഡ് ബാറ്ററി ജനറേറ്റര്‍ ആന്‍ഡ് ബാക് അപ് എന്ന വിവരണത്തോടെയായിരിക്കും ഇത് വിപണിയിലെത്തുക. സോളാര്‍ പാനലുകള്‍ക്കു പുറമെ, വൈദ്യുതിലൈനില്‍നിന്നും ഗ്യാസ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ജനറേറ്ററില്‍നിന്നും ലഭിക്കുന്ന കറന്റും ഇതിന് സംഭരിക്കാന്‍ സാധിക്കും. (ജനറേറ്ററില്‍നിന്നു ചാര്‍ജ് ചെയ്യുന്നത് മറ്റു നിവൃത്തിയില്ലെങ്കില്‍ മാത്രം ആയിരിക്കണം എന്ന് കമ്പനി പറയുന്നു.) ഇതിനൊപ്പം 25kWh ബാറ്ററിയാണ് നല്‍കുന്നത്. എന്നാല്‍ കാശുകാര്‍ക്ക് 90kWh ബാറ്ററിയും വാങ്ങി പിടിപ്പിക്കാം. അങ്ങനെ ചെയ്താല്‍ വീട്ടിലെ അവശ്യോപകരണങ്ങള്‍ ഒരു മാസത്തേക്കു വരെ പ്രവര്‍ത്തിപ്പിക്കാനുള്ള ചാര്‍ജ് സംഭിരിക്കാനാകുമത്രെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com