ADVERTISEMENT

2023ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാക്കളായ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്മാൻ എന്നിവർക്കു നൊബേൽ കിട്ടിയത് ഏതു കണ്ടുപിടിത്തതിന്? ഡിസംബർ 1നു ദുബായിൽ നടന്ന സിഒപി28 ഉച്ചകോടി ഏതു വിഷയവുമായി ബന്ധപ്പെട്ടതാണ്? ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ ആര്?.........

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കോ എൽഡി ക്ലാർക്ക് നിയമനത്തിനോ ചോദിച്ച ചോദ്യങ്ങളല്ല ഇതൊന്നും. വനം, വന്യജീവി വകുപ്പിൽ ആനപ്പാപ്പാനാകാൻ അപേക്ഷിച്ചവർക്കു മേയ് 14നു നടന്ന പിഎസ്‌സി പരീക്ഷയിലെ ചോദ്യങ്ങളാണിവ.

ഇതുകൊണ്ടും തീർന്നില്ല. അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തതേത്? ദൃശ്യപ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമേത്? വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന രീതി ഏത്? മൺസൂണിന്റെ പിൻവാങ്ങൽ കാലം എന്നറിയപ്പെടുന്നതെങ്ങനെ? യുകെ, ഇന്ത്യ, കെനിയ എന്നീ രാജ്യങ്ങളുടെ പ്രത്യേകത എന്ത്? തുടങ്ങി കടിച്ചാൽ പൊട്ടാത്ത ചോദ്യങ്ങൾ കണ്ട് പാപ്പാൻ പരീക്ഷ എഴുതാനെത്തിയവർ അന്തംവിട്ടു.

ഏഴാം ക്ലാസും 3 വർഷത്തെ പരിചയവുമായിരുന്നു ആനപ്പാപ്പാൻ (കാവടി) തസ്തികയുടെ യോഗ്യതയെങ്കിലും പല ചോദ്യങ്ങളും ബിരുദധാരികൾക്കുപോലും ഉത്തരമെഴുതാൻ കഴിയാത്തവയായിരുന്നു. ഇരുപതിലധികം പ്രസ്താവനാ ചോദ്യങ്ങളും പരീക്ഷയിൽ ഉണ്ടായിരുന്നു. എല്ലാ ചോദ്യങ്ങളും വായിച്ചുനോക്കാൻപോലും സമയം ലഭിച്ചില്ലെന്ന് പരീക്ഷ എഴുതിയവർ പരാതിപ്പെട്ടു.

എറണാകുളം ജില്ലയിലെ 6 ഒഴിവിലേക്കും വയനാട് ജില്ലയിലെ 5 ഒഴിവിലേക്കുമായിരുന്നു വിജ്ഞാപനം. എറണാകുളത്തു 11 പേരും വയനാട് ജില്ലയിൽ 64 പേരുമാണു പരീക്ഷ എഴുതിയത്. ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്, പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസിൽ ഷൂ മേസ്ട്രി, വിവിധ വകുപ്പുകളിൽ ആയ തുടങ്ങി 15 തസ്തികകളിലേക്കുള്ള പൊതുപരീക്ഷയായിരുന്നു മേയ് 14നു നടത്തിയത്.

പൊതുപരീക്ഷയുടെ ചോദ്യങ്ങൾ: ആശങ്ക വേണ്ടെന്ന് പിഎസ്‌സി

പൊതുപരീക്ഷ ആയതിനാലാണ് ഈ രീതിയിൽ ചോദ്യം തയാറാക്കേണ്ടി വന്നതെന്ന് പിഎസ്‌സി വ്യക്തമാക്കി. ഒാരോ തസ്തികയ്ക്കും പ്രത്യേകം ലിസ്റ്റ് തയാറാക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക് ആശങ്ക വേണ്ട എന്നും അധികൃതർ പറഞ്ഞു. കടുപ്പമേറിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിനാൽ ലിസ്റ്റ് തയാറാക്കുമ്പോൾ കട്ട് ഒാഫ് മാർക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. 

English Summary:

Mahout Exam PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com