ADVERTISEMENT

നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യ ദിനങ്ങളാണ് ഓരോ മണ്ഡലകാലവും നാല്പത്തൊന്നു ദിവസത്തെ വ്രതവും അതിനോടനുബന്ധിച്ചു നടത്തുന്ന ആചാരാനുഷ്ഠാനങ്ങളും മണ്ഡലകാലത്തിന്റെ മാത്രം പ്രത്യേകതയാണ്. കലിയുഗവരദനായ ശ്രീ ധർമശാസ്താവിനേയും കലിയുഗ രക്ഷകനായി അവതരിച്ച അയ്യപ്പ സ്വാമിയേയും സ്തുതിച്ചു കൊണ്ടുള്ള ദൈവിക അനുഷ്ഠാനങ്ങളാണ് ഇന്ന് ഓരോ ദേശത്തും വ്യത്യസ്ത രീതികളിൽ ആചരിക്കുന്നത്. 

 

കളമെഴുത്തും പാട്ടും

 

 വൃശ്ചിക മാസത്തോടെയാണ് കളമെഴുത്തിനും പാട്ടിനും പ്രാരംഭം കുറിക്കുന്നത്. ഭദ്രകാളിയ്ക്കും അയ്യപ്പനുമാണ് മണ്ഡലകാലത്തു കളംപാട്ടു നടത്താറുള്ളത്. പഞ്ചവർണപ്പൊടികൾ കൊണ്ടു ദേവീ ദേവന്മാരുടെ സ്വരൂപങ്ങൾ തറയിലെഴുതി പാട്ടു പാടി സ്തുതിക്കുന്ന സമ്പ്രദായമാണ് കളമെഴുത്തും പാട്ടും എന്നും പറയുന്നത്. അയ്യപ്പന്റേയും ശാസ്താവിന്റേയും രൂപങ്ങളിലുള്ള കളങ്ങൾക്കാണ് അയ്യപ്പൻ കാവുകളിലും ക്ഷേത്രങ്ങളിലും വരയ്ക്കുന്നത് ഓരോ അയ്യപ്പൻ ക്ഷേത്രങ്ങളിലും വ്യത്യസ്തരൂപങ്ങളിലായിരിക്കും കളമെഴുത്തു നടത്തുന്നത്. ചുരികയും വില്ലും അമ്പും ഏന്തിയ രൂപം, അമ്പും വില്ലും ഏന്തി കൊമ്പൻമീശയോടു കൂടിയ അയ്യപ്പരൂപം, വെള്ളക്കുതിരയിൽ ചാരി നിൽക്കുന്ന അയ്യപ്പൻ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളാണ് അയ്യപ്പന്റെ കളമെഴുത്തിൽ കാണുന്നത്. മകരം ഒന്നു മുതൽ അഞ്ചു വരെ ശബരിമല ക്ഷേത്രത്തിലും കളമെഴുത്തു നടത്താറുണ്ട്. അയ്യപ്പന്റെ മൂലസ്ഥാനമായ മണിമണ്ഡപത്തിൽ നടക്കുന്ന കളമെഴുത്തിൽ ബാലകനായ ബ്രഹ്മചാരി, രാജകുമാരൻ, വില്ലാളി വീരൻ, പുലിവാഹനനൻ, തിരുവാഭരണ വിഭൂഷിതനായ ശാസ്താവ് എന്നീ രൂപങ്ങളിലാണ് കളമെഴുതുന്നത്. ദോഷങ്ങൾ നീക്കി ഐശ്വര്യവും സമ്പൽസമൃദ്ധിയുമുണ്ടാകും എന്ന വിശ്വാസമാണ് കളമെഴുത്തും പാട്ടും നടത്തുന്നതിന് പിന്നിലുള്ളത്. അംശദേവതകൾ, യക്ഷി, ഗന്ധർവൻ തുടങ്ങിയ ദേവതകൾക്കും കളമെഴുത്തു നടത്താറുണ്ട്. 

 

അയ്യപ്പൻപാട്ട് / അയ്യപ്പൻ വിളക്ക് 

 

വൃശ്ചികം ഒന്നാം തീയതി മുതൽ മിക്ക ക്ഷേത്രങ്ങളിലും ആചരിച്ചു പോരുന്നതാണ് അയ്യപ്പൻ പാട്ട്. ഉടുക്കു പാട്ട്, ശാസ്താ പാട്ട്, പൊലി പാട്ട് എന്ന പേരിലും അറിയപ്പെടുന്നു. മധ്യ തിരുവിതാംകൂറിൽ ഭജനം എന്നും ചിറപ്പ് എന്ന പേരിലുമാണ് അയ്യപ്പൻ പാട്ട് അറിയപ്പെടുന്നത്. ശബരിമലയ്ക്കു പോകുന്ന സ്വാമിമാരെല്ലാം ഒത്തു കൂടി പാടുന്ന പാട്ടാണ് ഉടുക്കിന്റെ താളത്തോടെ നടത്തുന്ന ശാസ്താം പാട്ട് അല്ലെങ്കിൽ ഉടുക്കു പാട്ട്. പ്രത്യേകം കെട്ടി ഉണ്ടാക്കിയ പന്തലിലും ക്ഷേത്രാങ്കണത്തിലുമാണ് അയ്യപ്പൻ പാട്ട് നടത്തുന്നത്. പന്തലിൽ പീഠവും നിലവിളക്കും വെച്ചു ഗണപതിത്താളം കൊട്ടിയതിനുശേഷമാണ് ഉടുക്കു പാട്ട് തുടങ്ങുന്നത്. പന്തളത്തെ രാജാവിന്റേയും അയ്യപ്പന്റേയും കഥകളടങ്ങുന്ന പാട്ടും ദേവാസുരയുദ്ധവും പാലാഴിമഥനം തുടങ്ങിയ കഥകളും അയ്യപ്പൻ പാട്ടിൽ പാടാറുണ്ട്. ഗണപതി, സരസ്വതി, ശിവൻ, സുബ്രഹ്മണ്യൻ, ദേവി, ഗ്രാമീണ ദേവതമാർ എന്നിവരെ സ്തുതിച്ചു കൊണ്ടുള്ള കീർത്തനങ്ങളും, അയ്യപ്പകീർത്തനങ്ങളും ചൊല്ലിയാണ് ഭജനകൾ നടക്കുന്നത്. തുടർന്നത് ഹരിവരാസനം പാടി ഭജന അവസാനിപ്പിക്കുന്നത് മധ്യ കേരളത്തിലെ രീതി. 

 

പ്രാദേശിക വ്യത്യാസങ്ങൾക്കനുസരിച്ച് അയ്യപ്പൻ പാട്ട് കൂടുതൽ ആഘോഷത്തോടെ നടക്കുന്നതാണ്. അയ്യപ്പൻ വിളക്ക് എന്നു പറയുന്നത്. ഇവിടെ പാട്ടിനൊപ്പം കഥാഭിനയവും നടത്തുന്നു. മനോഹരമായ നൃത്തനൃത്യങ്ങളിലൂടെയും യുദ്ധരംഗങ്ങളിലൂടെയും അയ്യപ്പൻ, വാവർ തുടങ്ങിയ കഥാപാത്രങ്ങൾ രംഗത്തു വന്നു അഭിനയിക്കുന്നു. 

 

അയ്യപ്പന്‍ പാട്ട് 

 

ഭദ്രകാളി തീയാട്ടിലെ പോലെ നടത്തുന്ന മറ്റൊരു അനുഷ്ഠാനമാണ് അയ്യപ്പൻ തീയാട്ട്. അയ്യപ്പൻ കൂത്ത് എന്നു മറ്റൊരു പേരും ഉണ്ട്. വടക്കൻ കേരളത്തിലാണ് അയ്യപ്പൻ കൂത്തിനു കൂടുതല്‍ പ്രാധാന്യം ഉള്ളത്. നായാട്ടിനു പോകുന്ന അയ്യപ്പന്റെ രൂപമാണ് തീയ്യാടി നമ്പ്യാർ കളത്തിൽ വരയ്ക്കുന്നത്. പറയും ചെണ്ടയുമാണ് കളത്തിലെ പ്രധാന വാദ്യങ്ങൾ. നമ്പ്യാർ ഗണികേശ്വരന്റെ  രൂപത്തിൽ വന്നാണ് കൂത്ത് അവതരിപ്പിക്കുന്നത്.  ചാക്യാർ കൂത്തിനുപയോഗിക്കുന്ന രീതിയിലുള്ള കിരീടവും കഥകളിയിലേതു പോലെയുള്ള വേഷവിധാനവുമാണ് ഗണികേശ്വരന്റേത് അയ്യപ്പൻ  തീയാട്ടിനു മുഖത്ത് തേപ്പില്ല എന്നൊരു പ്രത്യേകതയുമുണ്ട്. അയ്യപ്പന്റെ കഥയാണ് കൂത്തിന്റെ ഉള്ളടക്കത്തിൽ പറയുന്നത് കഥാഭിനയത്തിനു ശേഷം വെളിച്ചപ്പാട് വന്നു കളം മായ്ക്കുന്നു. ഈ സമയം ഭക്തർ അവരുടെ വിഷമങ്ങൾ കോമരത്തോടു പറയുകയും കോമരം അതിനു പരിഹാരം നിർദേശിക്കുകയും ചെയ്യുന്നു. കോമരത്തിന്റെ അരുളപ്പാടിനു ശേഷമാണ് അയ്യപ്പൻ തീയാട്ട് സമർപ്പിക്കുന്നത്. കളത്തിലെ പൊടി ഭക്തർക്ക് പ്രസാദമായി നല്‍കുന്നു. അയ്യപ്പൻ തീയാട്ടിനു ചുരികയാണ് ദേവതാ സങ്കൽപത്തിൽ എഴുന്നള്ളിക്കുന്നത്. 

 

പറകൊട്ടിപ്പാട്ട് 

 

മണ്ഡലകാലത്തു ശബരിമലയിൽ കാണുന്ന ഒരു അനുഷ്ഠാനമാണ് പറകൊട്ടിപ്പാട്ട്. വേല സമുദായത്തിൽ പെട്ടവരാണ് ഇതു നടത്തുന്നത്. കണ്ണേറ്, നാവേറ് ദോഷങ്ങൾ ഓതി മാറ്റുന്ന ഒരു സമ്പ്രദായമാണിത്. പരമശിവനാണ് ആദ്യത്തെ വേലൻ എന്നു പറയുന്നു. അതുകൊണ്ടു തന്നെ വേല സമുദായത്തിന്റെ കുലദൈവമാണ് മഹാദേവൻ. ഒരിക്കൽ പന്തളത്തു രാജ്യത്തു നിന്നു മണികണ്ഠനെ അകറ്റാൻ നടത്തിയ ക്ഷുദ്രപ്രയോഗങ്ങൾ രാജകുമാരനെ ബാധിക്കുകയും പരമശിവൻ വേലന്റെ രൂപത്തിൽ വന്നു അതു മാറ്റിക്കൊടുക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. ഇതു കൂടാതെ ശബരിമലയിലുണ്ടായ തീപിടുത്തം പോലുള്ള അനിഷ്ട സംഭവങ്ങൾക്ക് പരിഹാരമായാണ് പറകൊട്ടിപ്പാട്ട് പന്തളം രാജാവ് ശബരിമലയിൽ തുടങ്ങിയതെന്നും പറയുന്നു. പറക്കുമുമ്പിലിരിക്കുന്ന ആൾ അയ്യപ്പനും പിന്നിലിരുന്ന് പറകൊട്ടുന്ന ആൾ മഹാദേവനുമാണെന്നാണ് സങ്കല്പം. അയ്യപ്പന്റെ കേശാദിപാദ മന്ത്രമാണിവിടെ പറകൊട്ടി ചൊല്ലുന്നത്. അയ്യപ്പന്റെ ദോഷങ്ങൾ ഓതിമാറ്റുക എന്നൊരു രീതിയാണ് പറകൊട്ടിപ്പാട്ടിലുള്ളത്. 

 

ശക്തമായ ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ അനുഷ്ഠാനങ്ങളും നടക്കുന്നത്. ഇതു സമൂഹത്തെ മുഴുവൻ ഏകോപിപ്പിച്ചു നിലനിർത്തുക എന്നൊരു ഉദ്ദേശ്യശുദ്ധിയും ഈ അനുഷ്ഠാനങ്ങളിലുണ്ട്. മാത്രമല്ല അതിനു കാലനിർണയവും ഒരു കാരണമാകുന്നു. എന്നതിന്റെ ദൃഷ്ടാന്തമാണ് മണ്ഡലകാലത്തോടനുബന്ധിച്ചു നടത്തുന്ന ഓരോ അനുഷ്ഠാനങ്ങളും. 

 

English Summary : Rituals in Mandala Kalam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com