ADVERTISEMENT

പ്രത്യാശാ ദൈവശാസ്ത്രം എന്ന ആശയത്തിന്റെ ഉപജ്ഞാതാവും ലോകപ്രശസ്ത ജർമൻ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. ജൂർഗൻ മോൾട്ട്മാൻ (98) അന്തരിച്ചു. 20–ാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ദൈവശാസ്ത്രജ്ഞൻ എന്ന പേരെടുത്ത അദ്ദേഹത്തിന്റെ മരണം തെക്കു പടിഞ്ഞാറൻ ജർമനിയിലെ ട്യൂബിൻജനിൽ കഴിഞ്ഞ ദിവസമായിരുന്നു എന്ന് മകൾ അനേ റൂത്ത് മോൾട്ട് മാൻ വില്ലിച്ചാണ് അറിയിച്ചത്. ജർമൻ ഇവൻജലിക്കൽ സഭയിലെ അംഗമായിരുന്നു. ക്രൈസ്തവ വിശ്വാസം കഷ്ടതയുടെയും സഹനത്തിന്റെയും പാതയിലുള്ള ക്ഷണിക യാത്രയാണെന്നും അതിനിടയിലും ദൈവം തരുന്ന നിത്യവാഗ്ദാനങ്ങളാണ് മുന്നോട്ടു നീങ്ങാൻ മനുഷ്യനു പ്രത്യാശ നൽകുന്നതെന്നുമുള്ള മോൾട്ട് മാന്റെ ചിന്ത ക്രൈസ്തവ ലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മനുഷ്യർ സഹിക്കുന്ന യാതനകളുടെയും നേരിടുന്ന എണ്ണമില്ലാത്ത ദുരന്തങ്ങളുടെയും കാരണം തേടിയുള്ള അന്വേഷണമാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാരനായി ജീവിതം ആരംഭിച്ച മോൾട്ട്മാനെ ദൈവിക ചിന്തകളുടെ അൾത്താരകളിലേക്കു വഴിതിരിച്ചു വിട്ടത്. 1967 ലാണ് ജർമനിയിലെ ട്യൂബിൻജൻ സർവകലാശാലയിൽ പ്രഫസറായി ചേർന്നത്. 1994 ൽ വിരമിച്ചെങ്കിലും ട്യൂബിൻജൻ സർവകലാശാലാ പ്രഫസർ എമിരറ്റസായും ആഗോള പ്രഭാഷകനായും തുടരുകയായിരുന്നു. പല തവണ ഇന്ത്യ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ കേരളത്തിൽ ഉൾപ്പെടെ ദൈവശാസ്ത്ര പഠിതാക്കൾ ആധികാരികമായി കരുതുന്നു. 

ഭാരതത്തിലും കേരളത്തിലും ദൈവശാസ്ത്ര ലോകത്തെ പരിചിത മുഖം
ജർമനിയിലും യൂറോപ്പിലാകെയും നവീകരണ ദൈവശാസ്ത്ര ശാഖയായ പ്രൊട്ടസ്റ്റന്റ് വിശ്വാസ വഴികളെ ഏകോപിപ്പിക്കുകയും കരുത്തുറ്റതാക്കുകയും ചെയ്യുന്നതിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള മോൾട്ട്മാൻ സഭാ ഐക്യത്തിന്റെ വക്താവും പ്രചാരകനുമായും അറിയപ്പെട്ടു. ഡോ. മോൾട്ട് മാനെ വ്യക്തിപരമായി അറിയാമെന്നും വേർപാട് ആഗോള ക്രൈസ്തവ ലോകത്തിനു തീരാനഷ്ടമാണെന്നും മാർത്തോമ്മാ സഭയിലെ മുംബൈ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ് പറഞ്ഞു. കേരളത്തിലെ ഉൾപ്പെടെ ദൈവശാസ്ത്ര പഠിതാകൾക്കെല്ലാം സുപരിചിതമായ പേരാണ് മോൾട്ട്മാന്റേതെന്ന് മാർത്തോമ്മാ സഭയിലെ റവ. ഡോ. ആർ. സി. തോമസ് പറഞ്ഞു. കാലം ചെയ്ത ഗീവർഗീസ് മാർ ഒസ്താത്തിയോസ് മോൾട്ട്മാന്റെ ചിന്തകൾ തന്റെ പ്രസംഗങ്ങളിൽ പങ്കുവയ്ക്കുമായിരുന്നു എന്നും റവ തോമസ് പറഞ്ഞു. ക്രമീകൃത ദൈവശാസ്ത്രവും ക്രൈസ്തവ വിശ്വാസത്തിലെ സാമൂഹിക മര്യാദകളും എന്ന വിഷത്തെപ്പറ്റിയായിരുന്നു മോൾട്ട്മാന്റെ പ്രഭാഷണങ്ങൾ. രണ്ടര പതിറ്റാണ്ടിലേറെ നീളുന്ന അധ്യാപന കാലത്ത് ദൈവശാസ്ത്ര പഠനത്തിന്റെ ആഗോള ശ്രദ്ധാകേന്ദ്രമായി ട്യൂബിൻജൻ സർവകലാശാലയുടെ പേരും പ്രശസ്തിയും വളർത്തിയെടുക്കുന്നതിൽ മോൾട്ട് മാൻ നിർണായക പങ്കു വഹിച്ചു.

ബോംബുകൾക്ക് കാവൽ നിന്ന 17 വയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1926 ൽ ജർമനിയിലെ ഹാംബർഗിൽ ജനിച്ച അദ്ദേഹത്തിനു ബാല്യത്തിൽ ക്രൈസ്തവ വിശ്വാസവുമായി കാര്യമായ ബന്ധമില്ലായിരുന്നുവെങ്കിലും മാതാപിതാക്കളുടെ പ്രേരണയിൽ സൺഡേ സ്കൂളിൽ പോകുമായിരുന്നു. 1943 ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി പിതാവിനു പിന്നാലെ 17–ാം വയസ്സിൽ ജർമൻ സേനയിൽ നിർബന്ധിത സൈനിക സേവനത്തിനു വിധേയനായ മോൾട്ട്മാന്റെ ജീവിതം ചരിത്രത്തെ വഴിതിരിച്ച ഒട്ടേറെ ഹത്യകൾക്കും യുദ്ധക്കെടുതികൾക്കും കൂട്ടമരണങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഹാംബഗിനു നേരേ സഖ്യസേന നടത്തിയ ബോംബ് ആക്രമണത്തിൽ 40000 പേരുടെ മരണത്തിനു കാരണമായത് മോൾട്ട്മാന്റെ ജീവിത വീക്ഷണത്തെ തന്നെ മാറ്റി മറിച്ചു. ഏതാനും ദിവസം കഴിഞ്ഞുണ്ടായ മറ്റൊരു ബോംബ് സ്ഫോടനത്തിൽ നിന്ന് വെള്ളത്തിൽ ചാടി തടിയിൽ പിടിച്ചു കിടന്നു കഷ്ടിച്ചാണ് ഈ യുവാവ് രക്ഷപ്പെട്ടത്. ഒപ്പം നിന്ന യുവാവിനു ജീവൻ നഷ്ടപ്പെട്ടു. ദൈവം എവിടെ എന്ന ചോദ്യം യുവാവായ മോൾട്ട് മാന്റെ ഹൃദയത്തിലൂടെ മിന്നൽപിണർ സൃഷ്ടിച്ച് കടന്നുപോയി. എന്തു കൊണ്ട് ഈ ക്രൂരതകൾ നടമാടാൻ നീ അനുവദിക്കുന്നു എന്ന മോൾട്ട് മാൻ അലറിക്കരഞ്ഞു ചോദിച്ചു. ഇതിനിടെ സ്വിസ് ദൈവ ശാസ്ത്രജ്ഞനായ കാൾ ബാർത്തിന്റെയും മാർക്സിസ്റ്റ് ചിന്തകനായ ഏണസ്റ്റ് ബ്ലോകിന്റെയും ചിന്തകളും രചനകളും യുവാവായ മോൾട്ട്മാനെ ആകർഷിച്ചു.

ജയിലിൽ കിടന്ന് പഠിച്ചു; ഒടുവിൽ ദൈവിക തിരിച്ചറിവ്
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ബ്രിട്ടീഷ് സൈന്യത്തിനു കീഴടങ്ങി ബെൽജിയത്തിലും സ്കോട്ട് ലൻഡിലും മറ്റും തടവുകാരനായി കഴിയുന്നതിനിടെ സ്വന്തം രാജ്യമായ ജർമനിയിലെ നാസികളുടെ ക്രൂരതകളെപ്പറ്റി തിരിച്ചറിഞ്ഞു. തടവുകാരായ സൈനികരിൽ പലരെയും ഈ തിരിച്ചറിവ് വിഷാദരോഗികളാക്കി. ജയിലിൽ ആയിരുന്നിട്ടും ബ്രിട്ടീഷ് വിദ്യാഭ്യാസ പദ്ധതിയുട ഭാഗമായി തിയോളജിയും ഹീബ്രൂ ഭാഷയും മറ്റും പഠിക്കാൻ അധികൃതർ അവസരം നൽകി. 1948 ൽ ജർമനിയിൽ തിരിച്ചെത്തി തിയോളജിയിൽ ഡോക്ടറേറ്റ് നേടി. വിദ്യാർഥി എന്ന നിലയിൽ പഠിച്ച നീച്ചേ, ഗൊയ്ഥേ തുടങ്ങിയ ജർമൻ സാഹിത്യകാരന്മാരുടെ ചിന്തകൾക്കും അപ്പുറത്തേക്ക് ബൈബിൾ വായന മോൾട്ട്മാന്റെ മനസ്സിനെയും ജീവിതത്തെയും അപ്പോഴേക്കും മാറ്റി മറിച്ചു. ജയിൽ വാസത്തിനിടെ ആദ്യമായി ബൈബിൾ വായിച്ച മോൾട്ട്മാന്റെ ഹൃദയത്തെ ഏതു തകർച്ചയ്ക്കിടയിലും ഞാൻ നിന്നിൽ പ്രത്യാശ വച്ചിരിക്കുന്നു എന്ന 39–ാം സങ്കീർത്തനം സ്പർശിച്ചു. തുടർന്നു ജീവിക്കാൻ പ്രേരണ നൽകിയതും ലോകമറിയുന്ന ദൈവശാസ്ത്ര ചിന്തകനായി മോൾട്ട്മാനെ മാറ്റിയതും ബൈബിളും പ്രത്യേകിച്ചും ഈ സങ്കീർത്തന ഭാഗവുമായിരുന്നു. ത്രിത്വവിശ്വാസത്തിന്റെ സാമൂഹിക പ്രമാണം, പ്രത്യാശയുടെ ദൈവശാസ്ത്രം, ക്രൂശിതനായ ദൈവം, ആത്മാവിന്റെ കരുത്തിൽ സഭ, ദൈവരാജ്യവും ത്രിത്വവും തുടങ്ങി ദൈവശാസ്ത്ര ലോകത്തെ നാൽപ്പതോളം ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചത് ഈ ലോകോത്തര ദൈവശാസ്ത്ര ചിന്തകനാണ്. എസ് സിഎം പ്രസ് ഇവയെല്ലാം ജർമൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. 2007 ൽ രചിച്ച എ ബ്രോഡ് പ്ലേസ് എന്ന ആത്മകഥയും ലോകശ്രദ്ധ പിടിച്ചു പറ്റി.

കഷ്ടവും അനീതിയും നേരിടുന്ന ഓരോ മനുഷ്യനോടൊപ്പം വേദനിക്കുന്ന ദൈവം
കഷ്ടപ്പെടുകയും അനീതിയും പീഡനവും അനുഭവിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനോടുമൊപ്പം ദൈവമുണ്ട്. വെറും കാഴ്ചക്കാരനായല്ല, മറിച്ച് മറുവശത്ത് നിന്ന് ആ വേദന മുഴുവനായും നമ്മെപ്പോലെ ദൈവവും സഹിക്കുന്നു എന്ന മോൾട്ട്മാന്റെ ചിന്താ പദ്ധതി ആധുനിക ക്രൈസ്തവ ലോകത്തിനു പകർന്ന പ്രത്യാശയും വെളിച്ചവും എടുത്തു പറയത്തക്കതാണെന്ന് ദൈവശാസ്ത്ര വിദഗ്ധർ പറയുന്നു. ഈ നാടക വേദിയിൽ ദൈവവും നമ്മോടൊപ്പം വേദന സഹിക്കുന്നു എന്നാണ് മോൾട്ട് മാന്റെ അഭിപ്രായം. എല്ലാവരെയും ന്യായംവിധിച്ച് ഉയരത്തിൽ ഇരിക്കുകയല്ല, മറിച്ച് ആദൃശ്യനായി മനുഷ്യൻ അനുഭവിക്കുന്ന എല്ലാ കെടുതികളിലും ദൈവവും വേദനയോടെ എല്ലാം സഹിക്കുന്നു. എല്ലാവരുടെയും കഷ്ടത ഒരു ദിവസം അവസാനിക്കും. ദൈവം ആരെയും മാറ്റി നിർത്തുകയില്ലെന്നുമുള്ള മോർട്ടന്റെ വാദം മാനവരാശിക്ക് ആകെ പുതുവെളിച്ചം പകർന്ന ആശയമായിരുന്നു.

2016 ൽ അന്തരിച്ച വനിതാ ദൈവശാസ്ത്രജ്ഞ എലിസബത്ത് മോൾട്ട്മാൻ വെൻഡറാണ് ഭാര്യ. ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. പ്രഫ. ഡോ. ജെറി പിള്ള ഉൾപ്പെടെ പല പ്രമുഖരും അനുശോചിച്ചു. വർണ വിവേചനത്തിൽ നിന്ന് ദക്ഷിണാഫ്രിക്കയെ മോചിപ്പിക്കുന്നതിൽ മോൾട്ട് മാന്റെ അദൃശ്യ പ്രേരണ ഏറെയാണെന്ന് പിള്ള അനുശോചന സന്ദേശത്തിൽ പറഞ്ഞു. അസത്യത്തിന് എതിരായ സത്യത്തിന്റെ പോരാട്ടം എന്നത് ജീവനും മരണവും തമ്മിലുള്ള പോരാട്ടത്തിനു തുല്യമാണ്. സത്യത്തിന്റെ നിലനിൽപ്പ് മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ലോകത്തെ അധികാര–രാഷ്ട്രീയ നേതൃത്വങ്ങൾ മിക്കതിനും സത്യത്തോട് വലിയ പ്രതിപത്തിയൊന്നുമില്ല. സമാധാനത്തിന്റെ മേലങ്കിയിട്ട് സാമ്പത്തിക ഉപരോധവും സൈബർ പോരും വ്യാജവാർത്തകളും കള്ളങ്ങളുമെല്ലാം ആയുധമാക്കി അവർ യുദ്ധത്തിലാണ്– 2019 ൽ ജനീവയിലെ ഡബ്ലിയു സിസി ആസ്ഥാനത്ത് ചേർന്ന സമ്മേളനത്തിൽ സത്യത്തിന്റെ ആത്മാവ് എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.

English Summary:

Renowned Theologian Jurgen Moltmann Dies at 98

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com