തൃക്കുന്നപ്പുഴ ചീപ്പിലെ ഷട്ടറുകൾ ഉടൻ തുറക്കും
Mail This Article
തൃക്കുന്നപ്പുഴ∙ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ദേശീയ ജലപാതയിൽ തൃക്കുന്നപ്പുഴ ചീപ്പിലെ ഷട്ടറുകളും ഉടനെ തുറക്കും. അതോടെ വേലിയേറ്റ സമയത്തും ബോട്ടുകളും വള്ളങ്ങളും കടന്നു പോകുന്നതിനുള്ള തടസ്സം ഒഴിവാകും. വെള്ളപ്പൊക്ക കാലത്ത് വെളളം കായംകുളം കായലിലൂടെ ഒഴുക്കിക്കളയാനുമാകും. ഇതു സംബന്ധിച്ചു കലക്ടറേറ്റിൽ നിന്നുള്ള നിർദേശം ഉടനെ പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
ഉപ്പുവെള്ള സീസണിൽ വേലിയിറക്ക സമയത്ത് ചീപ്പിലെ ഷട്ടറുകൾ തുറന്നിടുകയാണു പതിവ്. എന്നാൽ കഴിഞ്ഞ ഒരു മാസമായി വേലിയിറക്കം ദുർബലമായിരുന്നതിനാലും ലോക് ഡൗൺ മൂലം ബോട്ടുകൾ എത്താതിരുന്നതിനാലും വേലിയിറക്ക സമയത്തും ഷട്ടറുകൾ തുറന്നിട്ടിരുന്നില്ല. ഏതാനും ദിവസമായി ഷട്ടർ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും തകരാർ മൂലം കിഴക്കേ ചാനലിൽ വടക്ക് ഭാഗത്തെ രണ്ട് ഷട്ടറുകളിൽ ഒന്നു മാത്രമേ തുറക്കാനും അടയ്ക്കാനും കഴിയുന്നുള്ളു.
തകരാറിലായ ഷട്ടർ അടഞ്ഞ നിലയിലാണ്. തണ്ണീർമുക്കം ബണ്ട് തുറന്നതിനെ തുടർന്നു കൂടുതലായി എത്തുന്ന വെളളം ഒഴുകി കായംകുളം കായലിലേയ്ക്ക് ഒഴുകി മാറുന്നതിന് ഇതു തടസ്സമായി.ഷട്ടർ നന്നാക്കാൻ കഴിഞ്ഞില്ലെങ്കിൽ വെള്ളപ്പൊക്ക കാലത്ത് ബുദ്ധിമുട്ടും.
പടിഞ്ഞാറേ ചാനലിലെ ജീർണാവസ്ഥയിലുള്ള രണ്ട് ഷട്ടറുകൾക്കും താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനു മേജർ ഇറിഗേഷൻ വകുപ്പ് പല തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ജോലി ആരും ഏറ്റെടുത്തില്ല. 12 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. വിവിധ തോടുകളിൽ സ്ഥാപിച്ചിട്ടുള്ള ബണ്ടുകൾ നീക്കം ചെയ്യണമെന്നു ആവശ്യം ഉയർന്നിട്ടുണ്ട്.