കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ, ദുരിതക്കടലിൽ മുങ്ങി മത്സ്യത്തൊഴിലാളികൾ
Mail This Article
മുഹമ്മ ∙ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല താലൂക്ക് കണ്ടെയ്ൻമെന്റ് സോണായതോടെ കായലോര മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. വേമ്പനാട്ട് കായലിൽനിന്നു മത്സ്യം പിടിച്ചും കക്കവാരിയും ഉപജീവനം കഴിക്കുന്ന ഒട്ടേറെപ്പേർ ജോലിക്കുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.
കക്കായിറച്ചി വാങ്ങാൻ ആളില്ല
കോട്ടയം, എറണാകുളം മേഖലയിലെ മത്സ്യമാർക്കറ്റുകളിൽ പലതും കോവിഡിനെത്തുടർന്ന് അടച്ചതോടെ കക്കായിറച്ചി വാങ്ങാൻ ആളില്ല. ഏറ്റുമാനൂർ, കോലോത്തുംകടവ്, ആലുവ, ചമ്പക്കര, തേവര തുടങ്ങിയ മത്സ്യമാർക്കറ്റുകളിൽ വിൽക്കുന്നതിനു പതിവായി കക്കായിറച്ചി വാങ്ങിയിരുന്ന വ്യാപാരികളിൽ പലരും ലോക്ഡൗണിനെ തുടർന്ന് ഇപ്പോൾ ഇറച്ചിവാങ്ങുന്നില്ല.
ആലപ്പുഴ മുതൽ തണ്ണീർമുക്കംവരെയുള്ള തീരദേശ മേഖലകളിൽനിന്ന് പതിവായി 1500 കിലോഗ്രാമിന് മേൽ കക്കായിറച്ചി വാങ്ങിയിരുന്ന വ്യാപാരി കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കണ്ണങ്കര, പുത്തനങ്ങാടി, കായിപ്പുറം തുടങ്ങിയ പ്രദേശങ്ങളിലേക്ക് കക്കയിറച്ചി വാങ്ങാൻ എത്തുന്നില്ല. ഏറ്റുമാനൂർ ഭാഗത്തുനിന്ന് എത്തിയിരുന്ന വ്യാപാരിയും തണ്ണീർമുക്കം ബണ്ട് വഴി വാഹനഗതാഗതം നിരോധിച്ചതോടെ ഈ ഭാഗത്തേക്ക് വരാതായി. കടലോരത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനും വിലക്ക് ഏർപ്പെടുത്തിയതോടെ കായൽ മത്സ്യത്തിനു ആവശ്യക്കാരേറിയെങ്കിലും ഇവയ്ക്കു ലഭ്യതക്കുറവുണ്ട്.