ADVERTISEMENT

ആലപ്പുഴ ∙ വേനൽമഴ കാലവർഷം പോലെ കനത്തതോടെ ജില്ലയിൽ കൃഷിനാശം വ്യാപകമായി. കുട്ടനാട്ടിലും പള്ളിപ്പാട്ടും പാടശേഖരങ്ങളിൽ മട വീണു. വിവിധ പാടശേഖരങ്ങളിലെ കൃഷി വെള്ളത്തിലായി. ജില്ലയിൽ 1,511 ഹെക്ടറിലെ നെൽക്കൃഷി ഉൾപ്പെടെ 28 കോടി രൂപയുടെ കൃഷിനാശം ഇതുവരെ കണക്കാക്കി. വാഴ, പച്ചക്കറിക്കൃഷികളും ഇതിൽപെടും. മാവേലിക്കര താലൂക്കിൽ 5 വീടുകൾ ഭാഗികമായി തകർന്നു. മാവേലിക്കര കൃഷി അസി. ഡയറക്ടർ ഓഫിസ് പരിധിയിൽ മാത്രം 3.55 കോടിയുടെ നഷ്ടമുണ്ട്.ചാരുംമൂട് കരിങ്ങാലിൽചാൽ, പെരുവേലിൽചാൽ പുഞ്ചകളിലെ രണ്ടായിരത്തോളം ഏക്കറിലെ നെൽക്കൃഷി പൂർണമായും വെള്ളം കയറി നശിച്ചു.

3 കോടിയോളം രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പ് പ്രാഥമികമായി കണക്കാക്കുന്നത്.പള്ളിപ്പാട് പള്ളിക്കൽ മുല്ലേമൂല പാടശേഖരത്തിൽ മട വീണ് 110 ഏക്കർ കൃഷി നശിച്ചു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതാണ് കാരണം. വഴുതാനം പടിഞ്ഞാറ് തെക്ക് പാടശേഖരത്തിലും വീയപുരം ചേക്കാമാലിശേരി പാടശേഖരത്തിലും മട വീണെങ്കിലും പാടത്തേക്കു വെള്ളം കയറുന്നതിനു മുൻപ് കർഷകർ മട കെട്ടി. വെളിയനാട് കുന്നങ്കരി കരിമീൻതടം പാടശേഖരത്തിൽ മടവീണു. കർഷകരുടെ അധ്വാനത്തിൽ ഒഴുക്ക് തടഞ്ഞതിനാൽ കൃഷി ഏറെക്കുറെ രക്ഷിച്ചു. പല പാടശേഖരങ്ങളിലും പുറംബണ്ട് കവിഞ്ഞു വെള്ളം കയറി. ചമ്പക്കുളം ഇല്ലിമുറി തെക്കേ തൊള്ളായിരം, പുളിങ്കുന്ന് മേച്ചേരിവാക്ക പാടശേഖരങ്ങളിൽ പുറംബണ്ട് കവിഞ്ഞു കൃഷിയിടത്തിലേക്കു വെള്ളം കയറുന്ന അവസ്ഥയാണ്. 

മാവേലിക്കര മേഖലയിൽ തഴക്കര, തെക്കേക്കര, ചെന്നിത്തല പഞ്ചായത്തുകളിലാണ് കൂടുതൽ നെൽക്കൃഷി നശിച്ചത്. വാഴ, പച്ചക്കറിക്കൃഷികളും നശിച്ചു. ചെങ്ങന്നൂർ മേഖലയിൽ കൊയ്ത്തുയന്ത്രം ഇറക്കാനാകാതെ 700 ഏക്കറോളം പാടങ്ങളിലെ കൊയ്ത്ത് പ്രതിസന്ധിയിലാണ്. ഇല്ലിമല–ചിറവാതുക്കൽ തോട്ടിൽ പുതുതായി നിർമിച്ച ബണ്ട്, വെള്ളം വരവ് ഏറിയതോടെ പല ഭാഗത്തും പൊട്ടി. മണൽചാക്കുകൾ അടുക്കി പുനർനിർമിക്കാൻ ശ്രമം നടക്കുന്നു.

 യുഡിഎഫ് സംഘത്തിന്റെ സന്ദർശനം ഇന്ന് 

കുട്ടനാട് ∙ കുട്ടനാട്ടിൽ കൃഷിനാശമുണ്ടായ സ്ഥലങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവരുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്നു സന്ദർശിക്കും. രാവിലെ 9.30നു മങ്കൊമ്പ് തെക്കേക്കര ഗവ.ഹൈസ്കൂളിനു സമീപം തൊള്ളായിരം പാടശേഖരവും 11നു കിടങ്ങറ – വാലടി റോഡിലെ തൈപ്പറമ്പ് പാടശേഖരവുമാണ് സംഘം സന്ദർശിക്കുന്നതെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കൺവീനർ തങ്കച്ചൻ വാഴച്ചിറ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി.രാജീവ്, വി.കെ.സേവ്യർ എന്നിവർ അറിയിച്ചു.

വേനൽമഴയിൽ മുങ്ങി 15 ടൺ ഇളവൻ 

പൂച്ചാക്കൽ ∙ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 3–ാം വാർഡ് ചക്കനാട്ട് വെളി ഷാജിയെ ഇത്തവണയും വേനൽമഴ ചതിച്ചു. ഏകദേശം 15 ടൺ ഇളവനാണ്, വെള്ളം കയറിയതോടെ വിളവെടുക്കാൻ കഴിയാതെയായത്. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 4ാം വാർഡ് കൃഷിഭവനു സമീപം ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി. വിളവെടുപ്പ് തുടങ്ങി ആദ്യഘട്ടം 3 ടൺ വിറ്റു. പാലക്കാട്ടു നിന്നെത്തിയ സ്വകാര്യ കമ്പനി 2 ടണ്ണും ഹോർട്ടികോർപ് ഒരു ടണ്ണും വാങ്ങി. ഇതിനിടെ മഴയെത്തിയത് തിരിച്ചടിയായി.

മുൻപു വിളവെടുത്ത മത്തങ്ങയും ആദ്യഘട്ടത്തിൽ വിൽപന നടക്കാതെ വന്നിരുന്നു. മനോരമയിൽ വാർത്ത വന്നതോടെ, ഹോർട്ടികോർപ്പിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും സഹായത്തോടെ മത്തങ്ങ വിൽപന നടത്തി. വെള്ളം ഇറങ്ങിയാൽ, മോശമാകാത്ത ഇളവൻ വിളവെടുക്കാനുള്ള തയാറെടുപ്പിലാണ് ഷാജി. ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ കൃഷിയിറക്കിയ പല പാടശേഖരങ്ങളിലും വേനൽമഴയിൽ വെള്ളം കയറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com