ചെട്ടികുളങ്ങര അശ്വതി ഉത്സവം 24ന്; കെട്ടുകാഴ്ചകൾക്ക് മാർഗനിർദേശം
Mail This Article
ചെട്ടികുളങ്ങര ∙ ദേവീക്ഷേത്രത്തിൽ 24നു നടക്കുന്ന അശ്വതി ഉത്സവ കെട്ടുകാഴ്ചയുമായി ബന്ധപ്പെട്ടു ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 13 കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. 20 അടിയിൽ താഴെ ഉയരമുള്ള കെട്ടുകാഴ്ചകൾ മാത്രമേ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കൂ എന്നു കൺവൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ, സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ.രെജി കുമാർ എന്നിവർ അറിയിച്ചു. കെട്ടുകാഴ്ചകളായി കുതിര, തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി, ആന എന്നിവ മാത്രമേ അനുവദിക്കു.
ഫ്ലോട്ടുകൾ അനുവദിക്കുന്നതല്ല. കെട്ടുകാഴ്ചയോടൊപ്പം ഡിജെ, നാസിക് ദോൽ, കൊടികൾ തുടങ്ങിയവ കർശനമായി നിരോധിച്ചു. കെട്ടുകാഴ്ചകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 21മുതൽ ഇതിനായി റജിസ്ട്രേഷൻ കൺവൻഷൻ ഓഫിസിൽ തുടങ്ങും. കെട്ടുകാഴ്ച നിർമാണത്തിന് പൊതുജനങ്ങളിൽ നിന്നുള്ള സാമ്പത്തിക പിരിവ് അനുവദിക്കുന്നതല്ല. പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെയും വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നതിനെതിരെയും ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമനടപടി സ്വീകരിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു.