ADVERTISEMENT

ആലപ്പുഴ∙ കണി കാണാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വിഷു വിപണിയിൽ വലിയ ഉണർവ്. കണിവെള്ളരി നിരത്തുകൾ കീഴടക്കി കഴിഞ്ഞു. ചന്തകൾ കടന്നു കവലകളുടെ നിരത്തുകളിലും കണിയൊരുക്കാനാവശ്യമായ പഴം, പച്ചക്കറി വിഭവങ്ങൾ ഇടംപിടിച്ചു. പച്ചക്കറി, പഴ വിപണിയിൽ വില ഉയർന്നു നിൽക്കുകയാണ്. കണിവെള്ളരി കിലോഗ്രാമിനു 40 –60 വരെയാണ് ഇന്നലത്തെ ചില്ലറ വില. ചെറു മത്തങ്ങ കിലോഗ്രാമിന് 50 രൂപയാണ് വില.

പച്ചക്കറി വിലയിൽ ഏറ്റക്കുറച്ചിൽ

വേനൽമഴ കുറഞ്ഞതും കൊടുംചൂടിൽ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികളുടെ അളവ് കുറഞ്ഞതും വിഷു വിപണിയിൽ പച്ചക്കറി വിലയിൽ ഏറ്റക്കുറച്ചിലിന് കാരണമായി. സാധാരണ വിഷുവിനു പച്ചക്കറി വില കുതിച്ചുയരാറുണ്ട്, ഇത്തവണ അതില്ല. ബീൻസിനാണ് ഉയർന്ന വില. കിലോഗ്രാമിന് 110 രൂപ. പച്ചമുളക് വില കിലോഗ്രാമിന് 80 രൂപയിലെത്തി. വെള്ളപ്പാവയ്ക്ക– 85, അച്ചിങ്ങ പയർ– 60, ചുവന്നുള്ളി –60, വെണ്ടയ്ക്ക– 40, കാരറ്റ് –54, മുരിങ്ങക്കായ– – 30, തക്കാളി– 20, കാബേജ്– 25, പച്ചമാങ്ങ– 50, കറിവേപ്പില–80, സവാള–21, ഇഞ്ചി–140 എന്നിങ്ങനെയാണ് ഇന്നലത്തെ ചില്ലറ വില.

കണികാണാൻ ചൈനീസ് കൊന്ന

കണിയൊരുക്കുന്നതിലെ പ്രധാനി കണിക്കൊന്നയ്ക്ക് ഇക്കുറിയും പലയിടത്തും ക്ഷാമം. ഇന്നലെ വൈകിട്ടോടെ ചെറിയ തട്ടുകളിൽ അങ്ങിങ്ങായി കണിക്കൊന്ന വിൽപനക്കാർ എത്തിയിരുന്നു. ഇത്തവണയും ചൈനീസ് നിർമിത കണിക്കൊന്നയ്ക്കു നല്ല ഡിമാൻഡുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. ഒരു ചെറിയ കെട്ടിന്റെ വില 60 രൂപ. യഥാർഥ കണിക്കൊന്നയ്ക്ക് കെട്ടിന് 30–50 രൂപ വരെ ഇന്നലെ ഈടാക്കി.. ‌ഇത്തവണ ഫൈബർ നിർമിത കൃഷ്ണവിഗ്രഹവും വിപണിയിലുണ്ട്. വില അൽപം കൂടിയാലും ഏറെക്കാലം കേടുകൂടാതെ ഇരിക്കും.

കൈ പൊള്ളിച്ച് പടക്ക വിപണി

ഓൺലൈൻ പടക്ക വിൽപന ഹൈക്കോടതി നിരോധിച്ചതോടെ പടക്കക്കടകളിൽ വൻ തിരക്കാണ്. അപകട സാധ്യത കുറഞ്ഞ പടക്കങ്ങൾക്കായിരുന്നു ആവശ്യക്കാരേറെ. 100 രൂപയ്ക്കാണ് ഇന്നലെ 100 എണ്ണമടങ്ങിയ ഒരു പാക്കറ്റ് ഓലപ്പടക്കം വിറ്റത്. 10 സെന്റീമീറ്റർ കമ്പിത്തിരിക്ക് 30 മുതൽ 100 രൂപ വരെയാണ് വില. പൂത്തിരി വലുത് –120, മീഡിയം –80, ചെറുത്– 30, 20, പാളിപ്പടക്കം –40, നിലാത്തിരി പത്തെണ്ണത്തിന്റെ ഒരു കെട്ടിന്– 100, ചക്രം വലുത്– 80, മീഡിയം – 50, ചെറുത്– 30 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com