സൈനിക സ്കൂൾ പദവിനേടി മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ; കേരളത്തിൽ നിന്ന് 2 സ്കൂളുകള്
Mail This Article
മാവേലിക്കര ∙ സൈനിക സ്കൂൾ പദവി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ പൊന്നാരംതോട്ടം വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ. രാജ്യത്ത് ട്രസ്റ്റുകൾ നടത്തുന്ന വിദ്യാലയങ്ങൾക്ക് അനുവദിക്കുന്ന സൈനിക സ്കൂൾ പദവി സ്കൂളിനു ലഭിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്നലെയാണു ലഭിച്ചത്. 1978ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിനു ചുക്കാൻ പിടിക്കുന്നതു 9 അംഗ വിദ്യാധിരാജ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ആണ്.
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയായി 2300 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അധ്യാപകരുൾപ്പെടെ 125 സ്റ്റാഫ് ഉണ്ട്. കേന്ദ്ര സർക്കാരിനു സമർപ്പിച്ച അപേക്ഷയെ തുടർന്നു നടത്തിയ പരിശോധനയിൽ സൈനിക സ്കൂളിന് ആവശ്യമായി സർക്കാർ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണു പദവി ലഭിച്ചത്.സൈനിക് സ്കൂൾ പാഠ്യപദ്ധതി അനുസരിച്ച് ഈ സ്കൂളുകളിൽ ആറാം ക്ലാസിലേക്കു പ്രവേശനം അനുവദിക്കും. പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ആറാം ക്ലാസിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് സൈനിക പരിശീലനം പ്രത്യേകം നൽകും.
യൂണിഫോം, അധ്യാപകരുടെ പരിശീലനം എന്നിവയെല്ലാം സൈനിക് സ്കൂൾ ബോർഡിന്റെ രീതിയിലാകും.അക്കാദമിക് കരിക്കുലം മറ്റു വിദ്യാർഥികൾക്ക് ഒപ്പമായിരിക്കും. രാജ്യത്തെ 23 സ്കൂളുകൾക്കു കൂടിയാണു സൈനിക സ്കൂൾ പദവി നൽകി ഇന്നലെ കേന്ദ്ര സർക്കാർ ഉത്തരവ് ഇറങ്ങിയത്, കേരളത്തിൽ നിന്നു രണ്ടു സ്കൂളുകളാണ് പട്ടികയിലുള്ളത്.