ADVERTISEMENT

പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ പണി പുനരാരംഭിക്കുമ്പോൾ ഉയരുന്നത് ഒരു പാലം മാത്രമല്ല. ദേശീയപാതയിൽനിന്നു ശബരിമലയിലേക്കു സുഗമയാത്രയ്ക്കുള്ള വഴി കൂടി തുറക്കും. തുറവൂർ – പമ്പ പാതയിലെ ഏറ്റവും പ്രധാന നിർമാണമാണിത്. ആലപ്പുഴ – കോട്ടയം റൂട്ടിലെ നൂറുകണക്കിനു സ്ഥിരം യാത്രക്കാർക്കും ക്ലേശം കുറയും. പലവിധ തടസ്സങ്ങൾ നീക്കിയാണ് ഇപ്പോൾ പണി തുടങ്ങാൻ നടപടിയായത്.

2012ൽ ഭരണാനുമതി ലഭിച്ച പാലത്തിന്റെ പണി 2016ൽ ആണു തുടങ്ങിയത്. കായലിൽ തൂണുകൾ നിർമിച്ചെങ്കിലും 2 വർഷത്തിനുള്ളിൽ പണി നിലച്ചു. അപ്രോച്ച് റോഡിനു സ്ഥലമെടുക്കുന്നതിലെ തർക്കം ഹൈക്കോടതിയിലെത്തിയതാണു കാരണം. പിന്നാലെ, കോവിഡ് വ്യാപനം കാരണമുള്ള തടസ്സങ്ങളും വന്നു.

തർക്കവും കോടതിയിലെ കേസും ഒന്നര വർഷം മുൻപു പരിഹരിച്ചു. അപ്പോൾ കരാറുകാർക്കു പുതുക്കിയ നിരക്കിലുള്ള പണം വേണമെന്ന ആവശ്യമുയർന്നു.  കരാറുകാർ ചോദിക്കുന്ന തുക അമിതമാണെന്നായിരുന്നു മരാമത്ത് വകുപ്പിന്റെ നിലപാട്. ഈ പ്രശ്നം പരിഹരിക്കാതെ ഒരു വർഷം കൂടി പോയി. മന്ത്രിതലത്തിലും വകുപ്പു സെക്രട്ടറിമാരുടെയും യോഗങ്ങൾ ചേർന്ന് അതു പരിഹരിച്ച ശേഷമാണ് പണം അനുവദിച്ചത്.

ഇപ്പോൾ സംസ്ഥാനത്തു മരാമത്തു പണികൾക്കു നൽകുന്നത് ഡൽഹി ഷെഡ്യൂൾഡ് റേറ്റാണ് (ഡിഎസ്ആർ). 2012ലെ ഡിഎസ്ആർ പ്രകാരം 78.4 കോടി രൂപയ്ക്കു കരാറായാണു 2016ൽ പണി തുടങ്ങിയത്. ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻസ് ആണു കരാറുകാർ. അതേ നിരക്കിൽ 2023ൽ പണി തുടരാൻ കഴിയില്ലെന്നു കരാറുകാർ അറിയിച്ചു. 2018ലെ ഡിഎസ്ആറും 10% അധിക തുകയും ഉൾപ്പെടെയാണ് ഇപ്പോൾ അനുവദിച്ചത്. ആകെ 97.23 കോടി. സ്ഥലം ഏറ്റെടുക്കാൻ 4.3 കോടി നേരത്തെ അനുവദിച്ചിരുന്നു.

പാതയും പാലവും
2011 – 2012ലെ  സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച തുറവൂർ – പമ്പ പാതയുടെ ഭാഗമാണ് മാക്കേക്കടവ് – നേരേകടവ് പാലം. തുറവൂരിൽനിന്നു തൈക്കാട്ടുശേരി, മാക്കേക്കടവ്, നേരേകടവ്, വൈക്കം വഴി പമ്പ വരെയാണു പാത. ഇതിന്റെ ആദ്യ ഘട്ടമായ തുറവൂർ – തൈക്കാട്ടുശേരി പാലം 2015ൽ പൂർത്തിയാക്കി. വേമ്പനാട് കായലിൽ തൈക്കാട്ടുശേരിയിലെ മാക്കേക്കടവിൽനിന്നു കോട്ടയം ജില്ലയിലെ വൈക്കം നേരേകടവിലേക്കാണു പാലം നിർമിക്കുന്നത്. 

പാലത്തിന്റെ നീളം 800 മീറ്ററും വീതി 7.5 മീറ്ററും. ഇരു വശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. 100 പൈലുകളും 23 പൈൽ ക്യാപ്പുകളുമുണ്ട് പാലത്തിന്. 2 നാവിഗേഷൻ സ്പാൻ ഉൾപ്പെടെ 22 സ്പാനുകൾ. ഇരു കരകളിലുമായി 70 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമിക്കും. മാക്കേകടവിൽ പാലത്തിന്റെ ഇരുവശത്തും നേരേകടവിൽ വടക്കു ഭാഗത്തും സർവീസ് റോഡും നിഷ്കർഷിച്ചിട്ടുണ്ട്.

96 പൈലുകളും 21 പൈൽ ക്യാപ്പുകളും അവയോട് അനുബന്ധിച്ചുള്ള പീയറും പീയർ ക്യാപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. 2 നാവിഗേഷൻ സ്പാനുകളിലുള്ള 8 ബീമുകളുടെ നിർമാണം പൂർത്തിയാക്കി. മാക്കേക്കടവിൽ 21 പേരിൽനിന്നായി 12.28 ആർ സ്ഥലവും നേരേകടവിൽ 11 പേരിൽനിന്ന് 8.725 ആർ സ്ഥലവും ഏറ്റെടുത്തു.

ഇരു കരകളിലും ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു. ഇവിടത്തെ വൈദ്യുതി തൂണുകൾ, കമ്പികൾ, ജല വിതരണ പൈപ്പുകൾ തുടങ്ങിയവ പുനഃസ്ഥാപിക്കലും ഭാഗികമായി പൂർത്തിയാക്കി. പണി തുടങ്ങുന്നതോടെ ബാക്കി വൈദ്യുതി തൂണുകളും പുനഃസ്ഥാപിക്കും.

ചെലവ് കുറയും
മാക്കേക്കടവ് – നേരേകടവ് പാലം പൂർത്തിയായാൽ ഇരുകരകളിലെയും ജനങ്ങളുടെ യാത്രച്ചെലവ് കുറയും. കോട്ടയം ഭാഗത്തു നിന്നു മാക്കേക്കടവ്, ചേർത്തല, തുറവൂർ ഭാഗത്തേക്കു നിർമാണ സാമഗ്രികൾ അടക്കം എത്തിക്കുന്നത് തണ്ണീർമുക്കം ബണ്ടിലൂടെ കിലോമീറ്ററുകൾ ചുറ്റിയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള അടിയന്തര യാത്രകളും പാലം സുഗമമാക്കും. മാക്കേക്കടവ് – നേരേകടവ് ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ മാത്രം കൊണ്ടുപോകാവുന്ന ചങ്ങാടമാണ് ഇപ്പോൾ ഏക യാത്രാസൗകര്യം.

English Summary:

The road to Sabarimala will also be opened from the National Highway; If this bridge becomes a reality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com