നാട്ടിൽ ആളെ കിട്ടാനില്ല; ചെന്നിത്തലയിൽ അതിഥിത്തൊഴിലാളികള്‍ ഞാറുനട്ടു
Mail This Article
മുണ്ടുവേലിക്കടവ് ∙ ഞാറു നടാൻ നാട്ടിൽ തൊഴിലാളികളില്ല, ചെന്നിത്തല വെട്ടത്തേരി പാടത്ത് അതിഥിത്തൊഴിലാളികളെത്തി ഞാറു നട്ടു. അച്ചൻകോവിലാറിന്റെ സമീപത്തായിട്ടുള്ള 140 ഏക്കർ വരുന്ന ചെന്നിത്തല 9–ാം ബ്ലോക്ക് പാടശേഖരത്തിലാണ് (വെട്ടത്തേരി പാടം) സംഭവം. നാട്ടിലെ തൊഴിലാളികളെ കിട്ടാത്തതും കാരണം ഞാറു നടീൽ വൈകി. ഇതിനിടയിൽ രണ്ടു ദിവസം പെയ്ത ശക്തമായ മഴയിൽ പാടശേഖരത്തിൽ പാകി വളർത്തിയ ഞാറുകൾ വെള്ളം കയറി നശിച്ചു. ഇവിടെ 83 കർഷകരാണ് 140 ഏക്കർ പാടശേഖരത്തിൽ കൃഷി ചെയ്യുന്നത്. ഇതിൽ പകുതിയിലധികം കർഷകരുടെ ഞാറുകളും നശിച്ചു.
പാടശേഖര സമിതി അറിയിച്ചതനുസരിച്ച് ചെന്നിത്തല കൃഷി ഭവനിൽ നിന്നും ഉദ്യോഗസ്ഥരെത്തി നാശനഷ്ടത്തിന്റെ കണക്കെടുത്തു കൊണ്ടു പോയി, ഉടനെയെങ്ങും നഷ്ടപരിഹാരം കിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ വിവിധയിടങ്ങളിൽ നിന്നും ഞാറു ശേഖരിച്ചപ്പോഴാണ് നടാൻ തൊഴിലാളികളെ കിട്ടാതിരുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് പി.ജെ. റോമിയോ പറഞ്ഞു. പിന്നീട് ചെന്നിത്തലയ്ക്കു പുറത്തു നിന്നും ഇവിടേക്കു അതിഥിത്തൊഴിലാഴികളെയെത്തിച്ചു നട്ടു തുടങ്ങിയത്. ഏക്കറിനു 8000 രൂപ നിരക്കിലാണ് ഇവിടെ അതിഥി തൊഴിലാളികൾ പണിയെടുക്കുന്നത്. പ്രതിസന്ധിയെ അതിജീവിച്ച് പകുതിയിൽ കൂടുതൽ പാടവും നട്ടു. ഈ ആഴ്ചയോടെ നടീൽ പൂർത്തിയാകും. ഇവിടെ നടാൻ താമസിച്ചതിനാൽ കൊയ്ത്തിനും താമസമുണ്ടാകും.