രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി; പക്ഷേ, ആ അച്ഛൻ അറിഞ്ഞില്ലല്ലോ അത് മകളായിരുന്നെന്ന്..
Mail This Article
വെൺമണി ∙ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പുതുശേരി മുറിയിൽ സജിമോന്റെ മകൾ സിംന സജി (15) മരിച്ചു. മകളാണ് അപകടത്തിൽപ്പെട്ടത് എന്നറിയാതെ രക്ഷാപ്രവർത്തനത്തിനെത്തി അച്ഛൻ. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പുലക്കടവ്–കോടുകുളഞ്ഞി റോഡിൽ വെൺമണി ചെറിയാലുംമൂട് പെട്രോൾ പമ്പിനു സമീപമാണ് സംഭവം.
സിംനയുടെ ബന്ധു ഓടിച്ച സ്‌കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്യവേയാണ് അപകടം. വളവ് തിരിഞ്ഞെത്തിയ സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. മരംവെട്ടു തൊഴിലാളിയായ അച്ഛൻ സജിമോൻ അപകടം നടക്കുമ്പോൾ 200 മീറ്റർ അകലെയുള്ള പുരയിടത്തിൽ മരത്തിന്റെ ശിഖരങ്ങൾ മുറിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ സജിമോനും ചേർന്നാണ് പരുക്കേറ്റ സിംനയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചത്.
കഴുത്തിലും മുഖത്തും ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നൊഴുകുകയായിരുന്നതിനാൽ, അപകടത്തിൽപ്പെട്ടത് മകളാണെന്ന് ആദ്യം സജിമോൻ തിരിച്ചറിഞ്ഞിരുന്നില്ല. ആശുപത്രിയിൽ എത്തിക്കും മുൻപേ സിംന മരിച്ചു. വെൺമണി ലോഹ്യ മെമ്മോറിയൽ എച്ച്എസിൽ എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ച ബന്ധുവിന് നിസ്സാരപരുക്കേറ്റു. സിംനയുടെ അമ്മ ഷൈനി കുവൈത്തിലാണ്. ഇരട്ട സഹോദരി സ്നേഹ സജി. സോന സജി മറ്റൊരു സഹോദരിയാണ്.