നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ചു; വൈദ്യുതത്തൂണ് തകർത്തു
Mail This Article
മാന്നാർ ∙ നിയന്ത്രണ വിട്ട കാർ കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം വൈദ്യുതത്തൂണിലിടിച്ചു നിന്നു. കാൽനട യാത്രക്കാരനു ഗുരുതര പരുക്ക്. വൈദ്യുതത്തൂണിലിടിച്ചതിനെ തുടർന്ന് 20 മണിക്കൂർ വൈദ്യുതി നിലച്ചു. സംസ്ഥാന പാതയിലെ മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദിനു മുൻവശത്താണ് തിങ്കളാഴ്ച രാത്രി 10.30ന് അപകടമുണ്ടായത്. തെക്കു നിന്നും പരുമല ഭാഗത്തേക്കു വന്ന കാർ സെബാസ്റ്റ്യനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ടു കറങ്ങിയാണ് വൈദ്യുതി തൂണിലിടിച്ചു നിന്നത്.പരുമലയ്ക്കു നടന്ന പോകുകയായിരുന്ന മാന്നാർ കുരട്ടിക്കാട് പ്രിൻസി വില്ലയിൽ പി.ജെ. സെബാസ്റ്റ്യൻ (65) ആണ് ഗുരുതര പരുക്കേറ്റു പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
കാറിലുണ്ടായിരുന്ന മാന്നാർ സ്വദേശികളായ സുജിത്, പ്രണവ്, അക്ഷയ്, സനൂജ് എന്നിവർക്കു നിസ്സാര പരുക്കുകളേറ്റു, സുജിത്തിന്റെ മുഖത്തും കഴുത്തിനും കാലിനും പരുക്കേറ്റിട്ടുണ്ട്. ഇവർ പ്രഥമശുശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു. ആറു വർഷം മുൻപ് മറ്റൊരു വാഹനമിടിച്ചു ചുവടുഭാഗം വളഞ്ഞു നശിച്ചിരുന്ന ഇരുമ്പു വൈദ്യുതത്തൂണിലാണ് വീണ്ടും കാറിടിച്ചത്.
ഈ തൂണിൽ കെ–ഫോൺ, ഇന്റർനെറ്റ് കേബിൾ, കേബിൾ ടിവി, 11 കെവി വൈദ്യുതി ലൈനടക്കമുണ്ട്. വൈദ്യുതി കമ്പികളൊന്നും പൊട്ടി വീഴാഞ്ഞതും ആ സമയത്തു ആ വഴിക്കു മറ്റുവാഹനങ്ങളോ ആളുകളോ വരാതിരുന്നതിനാൽ വൻദുരന്തമൊഴിവായത്. രാത്രി 10.30ന് പോയ വൈദ്യുതി ഇന്നലെ വൈകിട്ട് അഞ്ചിനു ശേഷമാണ് പുനഃസ്ഥാപിക്കാനായത്.