റോസമ്മ വധം: പ്രതി സ്വർണം പണയം വച്ചത് കൊലപാതകത്തിന്റെ പിറ്റേന്ന്
Mail This Article
ആലപ്പുഴ∙ പൂങ്കാവിൽ സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയ പ്രതി പിറ്റേ ദിവസം തന്നെ അവരുടെ സ്വർണാഭരണങ്ങളിൽ ഒരു ഭാഗം പണയം വച്ചെന്നു പൊലീസ്. 10,000 രൂപയ്ക്കാണു പണയം വച്ചത്. ബാക്കിയുള്ള സ്വർണം വീടിനു പിന്നിൽ കുഴിച്ചിട്ടു. പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ വി.വി.റോസമ്മയെ(61) കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചിട്ട കേസിൽ മൂത്ത സഹോദരൻ ബെന്നിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം പ്രതിയ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
സ്വർണത്തിനു വേണ്ടി നടത്തിയ കൊലപാതകം എന്ന നിലയിലാണ് പൊലീസിന്റെ അന്വേഷണം. നേരത്തെ റോസമ്മയുടെ സ്വർണം പണയം വയ്ക്കാൻ ബെന്നി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി രണ്ടു പേരും തമ്മിൽ തർക്കമുണ്ടായി. കൊലയ്ക്കു പിന്നാലെ മൃതദേഹത്തിൽ നിന്നു സ്വർണം ഊരിമാറ്റി ഒളിപ്പിച്ചതും ഇതിലൊരു ഭാഗം പിറ്റേന്നു തന്നെ പണയം വച്ചതുമെല്ലാം സ്വർണത്തിനു വേണ്ടിയാണു കൊലപാതകം എന്നതിനെ സാധൂകരിക്കുന്ന തെളിവുകളാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം, സ്വർണം പണയം വച്ച സ്ഥാപനത്തിൽ തെളിവെടുപ്പ് നടത്തും.
ഡോക്ടറുടെ മൊഴിയെടുത്തു
ചുറ്റിക കൊണ്ട് തലയ്ക്കേറ്റ അടിയാണ് റോസമ്മയുടെ മരണത്തിനു കാരണമായതെന്നു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനു മൊഴി നൽകി. തലച്ചോറിനു ക്ഷതമുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കും. ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്ഐ സെബാസ്റ്റ്യൻ പി.ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.