ADVERTISEMENT

പോത്തൻകോട് ∙ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എഴുപതോളം കവർച്ചക്കേസുകളിലെ പ്രതി വിശാഖപട്ടണം സ്വദേശി ‘സ്പൈഡർ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു–36) അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടിൽനിന്ന് 38 പവൻ കവർന്ന കേസിലാണു സതീഷ് കേരള പൊലീസിന്റെ വലയിലായത്. 

കഴിഞ്ഞ മാസം രണ്ടിനായിരുന്നു മോഷണം. 
കവർച്ച നടത്തിയ ദിവസംതന്നെ നാട്ടിലേക്കു മടങ്ങിയ പ്രതിയെ, പ്രദേശത്തെയും സഞ്ചരിച്ച ബസിലെയും സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു പിടികൂടിയത്.

 ലോക്കൽ പൊലീസും ഷാഡോ ടീമും അടങ്ങുന്ന പ്രത്യേക സംഘം ആന്ധ്രപ്രദേശ് കടപ്പയിലെ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉയരമുള്ള ചുമരുകൾ അള്ളിപ്പിടിച്ചു കയറുന്നതിനാലാണു ‘സ്പൈഡർ സതീഷ് റെഡ്ഡി’ എന്ന് ഇയാൾക്കു പേരുവീണത്. 

ചെന്നൈ,കാഞ്ചീപുരം,ബെംഗളൂരു,തിരുപ്പതി,കൊപ്പം,വിശാഖപട്ടണം,വിജയനഗരം,കടപ്പ എന്നിവിടങ്ങളിൽ 17 ദിവസം  നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ മുഴുവനും കടപ്പയിലെ സ്വർണക്കടയിൽനിന്നു തിരിച്ചെടുത്തതായി തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായൺ പറഞ്ഞു. 

കർണാടക,ആന്ധ്ര,തെലുങ്കാന,തമിഴ്നാട് എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ ഒട്ടേറെ കവർച്ചക്കേസുകളുണ്ടെന്നും  ആന്ധ്രയിലെ മുൻ മന്ത്രിയുടെ വീട്ടിൽനിന്ന് 7 കിലോഗ്രാം സ്വർണം കവർന്ന കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ഏപ്രിലിൽ കാഞ്ചീപുരത്ത് സ്വർണ വ്യാപാരിയുടെ വീട്ടിൽനിന്ന് ഒന്നര കിലോ സ്വർണം കവർന്ന കേസിൽ പിടിയിലായിരുന്നു. മേയ് അവസാന വാരത്തിലാണു ജയിലിൽനിന്നു ഇറങ്ങിയത്. 4 ദിവസത്തിനു ശേഷമാണ് കേരളത്തിൽ ആദ്യ മോഷണത്തിനെത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഏത് ഉയരവും കീഴടക്കുന്ന സ്പൈഡർ!
പോത്തൻകോട് ∙ എത്ര ഉയരമുള്ള ചുവരായാലും ചിലന്തിയെ പോലെ നിമിഷങ്ങൾക്കുള്ളിൽ കയറും.  സ്പൈഡർമാനെ പോലെ പറന്നു കളിക്കും.  തെളിവുകൾ അവശേഷിപ്പിക്കാതെയാണ് കവർച്ചകളെല്ലാം.  27ാം വയസിൽ തുടങ്ങിയ കവർച്ച ‘സ്പൈഡർ സതീഷ് റെഡ്ഡി ’ എന്ന വിശാഖപട്ടണം സ്വദേശി കാരി സട്ടി ബാബു (36) തുടരുമ്പോൾ ക്രൈം ഹിസ്റ്ററിയിലെ കേസുകളുടെ എണ്ണം ഏഴുപതു കടന്നു. 

ഏതു വമ്പൻ പൂട്ടും സ്പൈഡർ സതീഷിനു മുന്നിൽ തുറക്കും. ഹൈടെക് മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങിനോട് അടുത്തു നിൽക്കുന്ന കവർച്ച തന്ത്രങ്ങളാണ് സ്പൈഡർ സതീഷിനെന്ന് പൊലീസ്.നാലാം ക്ലാസ് വരെ മാത്രമാണ് സതീഷ് റെഡ്ഡി പഠിച്ചിട്ടുള്ളത്.   തെലുങ്കിന് പുറമേ ഇംഗ്ലിഷും ഹിന്ദിയും നന്നായി അറിയാം. തമിഴും മലയാളവും സംസാരിക്കും. 

കവർച്ച പഠിക്കുന്നത് യൂട്യൂബിലൂടെ, മികച്ച ആസ്തിയും
എത്ര ഉയരമുള്ള ചുമരുകളും സ്പൈഡർമാനെപ്പോലെ കയറുന്നതു കൊണ്ട് ആന്ധ്രയിൽ ‘സ്പൈഡർ സതീഷ് റെഡ്ഡി’ എന്നാണ് വിളിപ്പേര്. യു ടൂബ് വിഡിയോകളിലൂടെ ആഡംബര വില്ലകൾ, വമ്പൻ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ കവർച്ച നടത്തുന്നതിനെക്കുറിച്ച് വ്യക്തമായി പഠിക്കും. ഇതിനു ശേഷമാണ് സ്ഥലത്തെത്തി കവർച്ച നടത്തുന്നത്. ഒരു ദിവസം കൊണ്ട് കവർച്ച നടത്തി നാട്ടിലേക്കു മടങ്ങുകയാണ് പതിവ്. വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. വിശാഖ പട്ടണം, ബെംഗളുരു, കടപ്പ എന്നിവിടങ്ങളിലായി നാല് ആഡംബര ഫ്ലാറ്റുകളും സതീഷിന്റെ പേരിലുണ്ട്. 

കവർച്ച കഴിഞ്ഞാൽ സ്വർണം ആന്ധ്ര, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തും.  സ്വർണ വ്യാപാരികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം മോഷണ മുതൽ പകുതി വിലയ്ക്ക് വിൽക്കും. പിടിക്കപ്പെട്ടാൽ സ്വർണം പൊലീസിനെ ഏൽപിക്കാനും നിർദേശിക്കും. അടുത്ത തവണ നടത്തുന്ന മോഷണത്തിലൂടെ കിട്ടുന്ന സ്വർണം പിന്നീട് സൗജന്യമായി വ്യാപാരിക്കു നൽകും. ഇക്കാരണത്താൽ വ്യാപാരികൾക്കും പരാതികൾ ഇല്ല.  അവർക്കും പരാതികളില്ല. 

ജാപ്പനീസ്  ടെക്നോളജി തോറ്റു!
നെല്ലിമൂട്ടിലെ വീട്ടിൽ ജപ്പാൻ ടെക്നോളജിയിലുള്ള അടുക്കള ഭാഗത്തെ ജനൽ ബലം പ്രയോഗിച്ച് നീക്കാൻ കഴിയില്ല.  ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഇത് ഇളക്കിമാറ്റി സതീഷ് അകത്തു കടന്നാണ് രണ്ടാം നിലയിലെ അലമാരിയിലുണ്ടായിരുന്ന സ്വർണം കവർന്നത്.  അതിനു ശേഷം പഴയ പടി ജനൽ സ്ഥാപിക്കുകയും ചെയ്തു. സമീപ വില്ലകളിൽ കയറിയെങ്കിലും അവിടെ നിന്നും ഒന്നും കിട്ടിയില്ല. ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടിലാണ് ആരും അറിയാതെ സതീഷ് റെഡ്ഡി കയറിയത്. ബാഗിൽ നിറച്ച സ്വർണാഭരണങ്ങളുമായി മംഗലപുരം ജംക‍്ഷനിലെത്തി അവിടെ നിന്ന്  ബസിൽ കയറുകയായിരുന്നു. തിരുവനന്തപുരത്തെത്തി അവിടെ നിന്നും ബസിൽ ബെഗളുരുവിലും വിശാഖപട്ടണത്തും എത്തുകയായിരുന്നു സതീഷ്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് കേരള പൊലീസിന്റെ തീരുമാനം. 

പിൻഗാമി ബണ്ടിച്ചോർ
പോത്തൻകോട് ∙ നെല്ലിമൂട്ടിലെ വീട്ടിൽ നിന്ന് 38 പവൻ സ്വർണാഭരണം കവർന്ന വിശാഖപട്ടണം സ്വദേശി സതീഷ് റെഡ്ഡി സംസ്ഥാനങ്ങൾ ചുറ്റിനടന്ന് മോഷണ പരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കളായ ബണ്ടിച്ചോറിന്റെയും ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്റെയും പിൻഗാമി.  ധനികരെ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് മൂന്നു പേരുടെയും രീതി. മോഷണം നടത്തിക്കഴിഞ്ഞാൽ ഉടൻ നാട്ടിലേക്കു മടങ്ങും.   രാജ്യത്തെ വിവിധ പൊലീസ് സേനകളെ വട്ടം ചുറ്റിച്ച മൂന്നു പേരും അടിയറവു പറഞ്ഞത് കേരള പൊലീസിനു മുന്നിലാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com