ADVERTISEMENT

ആലപ്പുഴ∙ വീടുകളിലേക്കു പൈപ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി) എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടാനുള്ള കുഴിയെടുക്കൽ നഗരത്തിൽ റോഡുകളുടെ തകർച്ചയ്ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നെന്നു പരാതി ഉയർന്നതോടെ പരിഹാരം തേടി കലക്ടർ അടിയന്തര യോഗം വിളിച്ചു. ഇന്നു കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള കമ്പനി പ്രതിനിധികളും പൊതുമരാമത്ത്, മോട്ടർവാഹന വകുപ്പ് അധികൃതരും പി.പി.ചിത്തരഞ്ജൻ എംഎൽഎയും പങ്കെടുക്കും. എംഎൽഎയാണു പരാതി കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയത്. 

പൊതുമരാമത്ത്, മോട്ടർവാഹന വകുപ്പുകൾ ഇതു ശരിവയ്ക്കുന്ന റിപ്പോർട്ടുകൾ നൽകി. പണി തീർന്ന സ്ഥലങ്ങളിലെ കുഴികൾ മൂടി ടാർ ചെയ്തില്ലെങ്കിൽ മഴ കനക്കുന്നതോടെ റോഡ് ചെളിക്കുളമാകുന്നതായി പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നഗരപരിധിയിലെ റോഡരികിൽ 50 സ്ഥലങ്ങളിൽ പൈപ്പ് സ്ഥാപിക്കാനായി കുഴികൾ എടുത്തിട്ടുണ്ടെന്നാണു കണക്ക്. ഇതിൽ പൈപ്പിടൽ പൂർത്തിയായ 36 സ്ഥലങ്ങളിൽ കുഴി മൂടിയിട്ടുണ്ടെങ്കിലും ഇവിടെയെല്ലാം ബാരിക്കേഡ് വച്ചതോടെ റോഡിന്റെ വീതി പാതിയായി. ബാരിക്കേഡ് മാറ്റിയാലും മണ്ണു മാത്രം ഇട്ടു മൂടിയതിനാൽ ഇതിലെ വാഹനമോടിക്കാൻ സാധിക്കില്ല. മഴ പെയ്തതോടെ പലയിടത്തും  റോഡ് ചെളിക്കുളമായി. കുഴി മൂടിയ സ്ഥലങ്ങളിൽ ഉടൻ ടാർ ചെയ്തു റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നിർദേശമാകും ഇന്നത്തെ യോഗത്തിലുണ്ടാകുക. 

പൈപ്പിടൽ പൂർത്തിയാകാത്ത ചില സ്ഥലങ്ങളിലും മഴ മൂലം പണി നടക്കാത്തതിനാൽ കുഴികൾ മൂടിയിട്ടുണ്ട്. എന്നാൽ വീണ്ടും പണി ആരംഭിക്കുമ്പോൾ കുഴി വീണ്ടും തുറക്കേണ്ടി വരും. ഈ സ്ഥലങ്ങളിലും മഴക്കാലം കഴിയുന്നതു വരെ താൽക്കാലിക പരിഹാരം കാണണമെന്നാണ് ആവശ്യം. അതേ സമയം 4 കുഴികൾ മാത്രമാണു മൂടാൻ ബാക്കിയുള്ളതെന്നാണു പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള എജി ആൻഡ് പി പ്രഥം ലിമിറ്റഡിന്റെ വിശദീകരണം. ഓഗസ്റ്റ് അവസാനത്തോടെയേ കുഴി മൂടിയ സ്ഥലങ്ങളിൽ ടാറിങ് പൂർത്തിയാക്കാൻ സാധിക്കുകയുള്ളുവെന്നും കമ്പനി അധികൃതർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com