ADVERTISEMENT

മാവേലിക്കര∙ 'ആ ഡ്രൈവർ മാമനെ പോലെ എന്റെ അച്ഛനും ഒരു ഡ്രൈവറാണ്, എന്നെപ്പോലൊരു കുഞ്ഞുമോനും ആ മാമനുണ്ട്; സങ്കടം നിറ​ഞ്ഞ വാക്കുകളോടെവാത്തികുളം എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആദിദേവിന്റെ ഡയറിക്കുറിപ്പ് വൈറലാകുന്നു. ‘എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ്, ഞാനിന്ന് ഡയറിയിൽ എഴുതുന്നത് എന്ന ആമുഖത്തോടയാണു 23ലെ ഡയറി ആദിദേവ് തുടങ്ങുന്നത്. കർണാടക ഷിരൂരിൽ പ്രകൃതിക്ഷോഭത്തിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനാണ് ഡയറിയിലെ വിഷയം. 

ആദിദേവ് തുടരുന്നു; ‘കഴിഞ്ഞ 8 ദിവസമായി ഡ്രൈവർ മാമനെയും ലോറിയെയും കാണാതായിട്ട്. 300 തടിക്കഷണവുമായി വന്നതാണ്. എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ അമ്മയോടു ഞാൻ ചോദിക്കും,  മാമനെ കിട്ടിയോയെന്ന്. ഇല്ലെന്നു കേൾക്കുമ്പോൾ എനിക്കു വിഷമം വരും.  ഒന്നും പറ്റാതെ തിരിച്ചു കിട്ടണേയെന്നു ഞാൻ പ്രാർഥിക്കുന്നു. എല്ലാവരും പ്രാർഥിക്കണേ...’ ഡയറിയുടെ അടുത്ത പേജിൽ തടി കയറ്റിയ ലോറിയുടെയും ഡ്രൈവറുടെയും അതിനു താഴെ കരയുന്ന കുട്ടിയുടെ ചിത്രവും  ആദിദേവ് വരച്ചിട്ടുണ്ട്. വാത്തികുളം വലിയ വീട്ടിൽ സന്തോഷ്കുമാറിന്റെയും സജിതയുടെയും മകനാണ്. 

‍സ്കൂളിൽ കുട്ടികൾ ദിവസവും ഡയറി എഴുതാറുണ്ട്. അവ പരിശോധിക്കുന്നതിനിടെ ക്ലാസ് ടീച്ചർ വി.മഞ്ജുഷയാണ് ഹൃദയസ്പർശിയായ കുറിപ്പ് കണ്ടത്. കുറിപ്പ് വായിച്ച പ്രധാനാധ്യാപിക ഷേർളി തോമസും മറ്റ് അധ്യാപകരും ഇതു തങ്ങളുടെ വാട്സാപ് സ്റ്റാറ്റസ് ആക്കി. ഇതു ശ്രദ്ധയിൽപെട്ട എം.എസ്.അരുൺകുമാർ എംഎൽഎ വിവരങ്ങൾ ശേഖരിച്ചു സമൂഹമാധ്യമത്തിൽ ഇട്ടതോടെ ആദിദേവിനു കയ്യടിയേറി. 

ആദിദേവിന്റെ കുറിപ്പ് വായിച്ച എം.എസ്.അരുൺകുമാർ എംഎൽഎയുടെ കുറിപ്പ് 
ഒരിക്കലും കണ്ടിട്ടില്ലാത്ത, ദിവസങ്ങൾ മാത്രം കേട്ടു പരിചയമുള്ള ഒരാളെ കുറിച്ച് അറിഞ്ഞപ്പോൾ ആദിദേവിന് ഓർമ വന്നത് അതേ തൊഴിൽ ചെയ്യുന്ന തന്റെ അച്ഛനെയും അർജുന്റെ വീട്ടിലുള്ള തന്നെപ്പോലുള്ള കുഞ്ഞിനെയുമാണ്. മോനേ, ഈ വേദനയ്ക്കിടയിലും നീ പകരുന്ന പ്രത്യാശയുണ്ട്.  അന്യന്റെ വേദനയും വിഷമവും സ്വന്തം വേദനയും വിഷമവും ആണെന്നു തിരിച്ചറിയുന്ന ഒരു തലമുറ മാനവികത മുറുകെ പിടിച്ച് വളരുന്നുണ്ട്. മോനേ, നിന്നെ ചേർത്തു പിടിച്ച് അഭിനന്ദിക്കുന്നു. ആദിദേവിനെപ്പോലെ നമുക്കും പ്രതീക്ഷിക്കാം, അർജുൻ ഒന്നും പറ്റാതെ തിരികെ വരുമെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com