ADVERTISEMENT

‌ചെങ്ങന്നൂർ ∙ പമ്പാനദിയിലെ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്ന ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടെ മറിഞ്ഞ മുതവഴി പള്ളിയോടത്തിൽ നിന്നു നദിയിൽ വീണ തുഴച്ചിൽക്കാരനെ കാണാതായെന്ന അറിയിപ്പ് ലൗഡ് സ്പീക്കറിലൂടെ പുറത്തു കേട്ടതോടെ, അതുവരെ ആർപ്പുവിളികളുടെ ആവേശത്തിലായിരുന്ന ഇറപ്പുഴ നെട്ടായത്തിന്റെ ഇരുകരകളും നിശബ്ദമായി. 

പള്ളിയോടത്തിലെ ബാക്കി എല്ലാവരും കരയ്ക്കു കയറിയെന്ന് അറിഞ്ഞതോടെ വിഷ്ണുവും അക്കരെ എവിടെയെങ്കിലും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഫയർഫോഴ്സിന്റെയും സംഘാടകർ ഏർപ്പെടുത്തിയതുമായ ബോട്ടുകൾ അക്കരെ വിഷ്ണുവിനെ തിരഞ്ഞു പാഞ്ഞു. ഒടുവിൽ നദിയിൽ നിന്നു കണ്ടെത്തുമ്പോഴും പ്രതീക്ഷ കൈവിട്ടില്ല. എന്നാൽ ആശുപത്രിയിൽ എത്തിക്കാനായെങ്കിലും വിഷ്ണു വിട പറഞ്ഞിരുന്നു. മരിച്ച വിഷ്ണുവിന്റെ പിതാവ് ഹരിദാസ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അമ്മ രമണി ഹരിതകർമ സേനാംഗവും. 

ആ ദുരന്തത്തിന് അമ്മയും സാക്ഷി
‘നടുവിലേത്ത് അപ്പു അക്കരെ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടൻ വിവരം അറിയിക്കണം’– ചതയം ജലോത്സവ പവലിയനിൽ നിന്ന് ഈ അറിയിപ്പ് കേട്ടയുടൻ കരയിൽ വള്ളംകളി കണ്ടു നിന്ന വിഷ്ണുദാസിന്റെ (അപ്പു) അമ്മ രമണിയുടെ നെഞ്ച് പൊള്ളി. പമ്പയിൽ മുങ്ങിയ മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരെ ബോട്ടുകളിൽ കയറ്റി പവലിയനിലേക്ക് എത്തിക്കുകയായിരുന്നു സംഘാടകർ അപ്പോൾ.

പവലിയനിലേക്ക് ഓടിയെത്തിയ രമണിയുടെ കണ്ണുകളിൽ ആശങ്കയുടെ കടൽ. അക്കരെ തന്നെ ഉണ്ടാകും എന്നു സമാധാനിപ്പിച്ചു സംഘാടകരും അപ്പുവിനൊപ്പം തുഴഞ്ഞ സുഹൃത്തുക്കളും. ആ മറുപടികളൊന്നും അത്ര സമാധാനം നൽകിയില്ലെങ്കിലും പ്രതീക്ഷയോടെയാണ് രമണി പവലിയനിൽ നിന്നിറങ്ങിയത്. ആ പ്രതീക്ഷയ്ക്ക് അധികം ആയു‍സ്സ് ഉണ്ടായില്ലെന്നതു നാടിനാകെ വേദനയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com