നമ്പർ പ്ലേറ്റ് കറുത്ത തുണി കൊണ്ട് മറച്ചു, അസഹനീയ ശബ്ദം; അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചവർ പിടിയിൽ
Mail This Article
കായംകുളം∙ ദേശീയപാതയിൽ ചേപ്പാട്ട് അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച് ജനങ്ങളിൽ ഭീതിയുണ്ടാക്കിയവരെ മോട്ടർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു.പിന്നിലെ നമ്പർ പ്ലേറ്റ് കറുത്ത തുണി കൊണ്ട് മറച്ചും മുന്നിൽ നമ്പർ പ്ലേറ്റ് വയ്ക്കാതെയുമാണ് യുവാക്കൾ കരീലക്കുളങ്ങര മുതൽ ചേപ്പാട് വരെ ബൈക്ക് ഓടിച്ചതെന്ന് കണ്ടെത്തി.
ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് ഒട്ടേറെ വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുന്നതിനിടയിലൂടെ വെട്ടിച്ച് പോയതും ബൈക്കിൽ അസഹനീയ ശബ്ദമുണ്ടാക്കിയതും ജനങ്ങൾ മോട്ടർ വെഹിക്കിൾ വിഭാഗത്തെ വിളിച്ചറിയിച്ചതിനെ തുടർന്നാണ് അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥലത്തെത്തി ബൈക്കും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.
ചിങ്ങോലി സ്വദേശി കിരൺലാലാണ് ബൈക്ക് ഓടിച്ചതെന്ന് കണ്ടെത്തി. നമ്പർ പ്ലേറ്റ് വയ്ക്കാതെ നിയമവിരുദ്ധമായി ബൈക്ക് ഓടിച്ചതിന് ഇയാൾക്കെതിരെ 29000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ലൈസൻസ് പരിശോധിച്ച് മറ്റ് നടപടികൾ സ്വീകരിക്കുന്നതിന് ബൈക്ക് കരീലക്കുളങ്ങര പൊലീസിന് കൈമാറി.
വാഹന ഉടമയായി കാണിക്കുന്നത് എറണാകുളം സ്വദേശി മത്തായിയാണ്.എന്നാൽ, ഇവർ മത്തായിയിൽ നിന്ന് ബൈക്ക് വിലയ്ക്ക് വാങ്ങി ഉപയോഗിക്കുന്നതായാണ് മോട്ടർ വാഹന വകുപ്പ് സംശയിക്കുന്നത്. എംവിഐ സജീവ് വർമ്മ, എസ്.വി.ചന്തു, വരുൺ, ബെറിൽ എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് പിടിച്ചെടുത്തത്.