ADVERTISEMENT

കലവൂർ ∙ വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആപ്പൂര് സ്വദേശി സുനിലാലിനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ദേശീയപാതയോരത്ത് കലവൂർ കൃപാസനത്തിനു സമീപം വാടകവീട്ടിലായിരുന്നു ആക്രമണം. ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടറായ യുവതി രാവിലെ പാചകം ചെയ്യുന്നതിനിടെയാണ് അക്രമി മതിൽ ചാടി അകത്തു കയറിയത്. വീടിന്റെ അടച്ചിട്ടിരുന്ന പ്രധാന വാതിൽ തുറന്ന് അകത്തു കയറിയ ഇയാൾ അടുക്കളയിൽ എത്തി പിന്നിലൂടെ ഡോക്ടറുടെ കഴുത്ത് ഞെരുക്കുകയായിരുന്നു. 

ശ്വാസം നിലച്ച അവസ്ഥയിലായ ഡോക്ടർ ഇതിനിടെ സ്പൂൺ ഉപയോഗിച്ച് ഇയാളെ കുത്തി. ഇതോടെ പിടിത്തം അയഞ്ഞപ്പോൾ ശബ്ദമുയർത്തി. അടുത്ത മുറിയിലുണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും അടുക്കളയിലുണ്ടായിരുന്ന ആയുധങ്ങളെടുത്ത് പ്രതി പാഞ്ഞടുത്തു. എന്നാൽ ഡോക്ടറുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നു പ്രതിയെ കീഴ്പ്പെടുത്തി. തുടർന്ന് മണ്ണഞ്ചേരി പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അമിതമായി ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

A young doctor in Kalavoor, Kerala survived a terrifying attack when a man, allegedly a drug addict, invaded her home and attempted to strangle her. The doctor fought back and, with the help of her husband and neighbors, managed to overpower the assailant until police arrived.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com