ചന്തിരൂർ പുത്തൻ തോട്ടിൽ അറവ് മാലിന്യം തള്ളുന്നു
Mail This Article
തുറവൂർ∙ ചന്തിരൂർ പുത്തൻതോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുത്തൻ തോട്ടിലേക്ക് അറവ് മാലിന്യമടക്കം തള്ളുന്നതിനാൽ മാലിന്യവാഹിയായി മാറിയിരിക്കുകയാണ് പുത്തൻതോട്. പ്രദേശത്ത് സാംക്രമിക രോഗം പടരുന്നതിന് ഇതു കാരണമാക്കുന്നതായി സമീപവാസികൾ പറയുന്നു.അരൂർ തുറവൂർ ഉയരപ്പാത നിർമാണം തുടങ്ങിയതോടെ പൈലിങ് ജോലികൾക്കു ശേഷം പുറന്തള്ളുന്ന മലിനജലത്തിനൊപ്പം കാലവർഷം കനത്തതോടെ പാതയോരത്തു കെട്ടിനിൽക്കുന്ന മലിനജലം ടാങ്കർ ലോറികളിലാക്കി തോട്ടിലേക്ക് ഒഴുക്കിവിടുന്നതും തോടിന്റെ നീരൊഴുക്കിനെ സാരമായി ബാധിച്ചു. കലക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനു ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നു കരാറുകാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ ശുചിയാക്കാനെത്തിയ തൊഴിലാളികൾ അസഹ്യമായ ദുർഗന്ധം മൂലം ജോലി ഉപേക്ഷിച്ചു മടങ്ങി. പലരും തോട് ശുചിയാക്കുന്നതിന് എത്തുന്നുണ്ടെങ്കിലും അവസ്ഥ കാണുമ്പോൾ പിന്മാറുകയാണ്.അരൂരിലെ ഒട്ടേറെ മത്സ്യ സംസ്കരണ ശാലകളിൽ നിന്നുള്ള മലിനജലവും തോട്ടിലേക്കെത്തുന്നുണ്ട്. ഇതു സംസ്കരിക്കാൻ ചന്തിരൂർ പുത്തൻതോടിനു സമീപം പൊതുശുചീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി 70 സെന്റ് സ്ഥലം തോടിനു സമീപം വാങ്ങിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിനായി കലക്ടർ ചെയർമാനായ സൊസൈറ്റിക്കും രൂപം നൽകി. എന്നാൽ 2 പതിറ്റാണ്ടായിട്ടും പദ്ധതി യാഥാർഥ്യമായിട്ടില്ല.എല്ലാ തിരഞ്ഞെടുപ്പുകളിലും അരൂരിലെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ വരാറുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അതു മറവിയിലേക്കു പോകുകയാണ് പതിവ്.