കൃഷ്ണപുരത്ത് സിപിഎം നേതൃത്വത്തെ വിമർശിച്ച് ഒരുവിഭാഗത്തിന്റെ നോട്ടിസ് പ്രചാരണം
Mail This Article
കായംകുളം ∙ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിധിയിൽ ആദ്യം നടന്ന കൃഷ്ണപുരം ലോക്കൽ സമ്മേളനവും വിവാദത്തിലേക്ക്. ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്ത രീതിയെ രൂക്ഷമായി വിമർശിച്ച് സേവ് സിപിഎം ഫോറം എന്ന പേരിൽ നോട്ടിസ് കൃഷ്ണപുരം പഞ്ചായത്തിലാകെ പ്രചരിക്കുകയാണ്. ജില്ലാ, ഏരിയ നേതൃത്വത്തിനെതിരെയാണു പ്രധാന വിമർശനം. പാർട്ടിക്ക് വേണ്ടി മുഴുവൻ സമയവും കഷ്ടപെടുന്നവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്താതെ ചില സ്ഥാപിത താൽപര്യക്കാരെ ഉൾപ്പെടുത്തിയെന്നാണു പ്രധാന ആരോപണം. പലരെയും പാർട്ടി കമ്മിറ്റികളിൽ നിന്ന് അകറ്റി. ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കുന്ന തരത്തിൽ സംഘടനാസംവിധാനം മെച്ചപ്പെടുത്തുന്നില്ലെന്നും നോട്ടിസിൽ ആരോപിക്കുന്നു.
വ്യക്തിപരമായ നേട്ടത്തിനുവേണ്ടി ചിലർ പാർട്ടിയെ ഒറ്റുകയാണെന്നും പറയുന്നു. ലോക്കൽ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചു. നേതൃത്വത്തിൽ എത്തേണ്ടവരെപ്പറ്റി മുൻകൂട്ടി ജില്ലാ നേതൃത്വം സൂചന നൽകിയിരുന്നുവെങ്കിലും അതു ലംഘിച്ച് ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണു നടപ്പിലാക്കിയതെന്ന് എതിർ വിഭാഗം ആരോപിക്കുന്നു. ഏരിയ സമ്മേളനത്തിന് മുൻപ് പാർട്ടിഘടകങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു നോട്ടിസ് പ്രചാരണമെന്നും വിലയിരുത്തുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിന് ശേഷം വീണ്ടും സമ്മേളനങ്ങൾ നടത്താനുള്ള സമ്മർദമാണ് നോട്ടിസ് പ്രചാരണത്തിന് പിന്നിലെന്നും സംശയമുയരുന്നു.