ADVERTISEMENT

വള്ളികുന്നം ∙ചൂനാട് ജംക്‌ഷനിൽ പുതിയതായി നിർമിക്കുന്ന ഓടയുടെ നിർമാണ പ്രവൃത്തികൾ പാതി വഴിയിൽ നിലച്ചത് ജനങ്ങൾക്കും വ്യാപാരികൾക്കും ഒരു പോലെ ദുരിതമായി മാറുന്നു. ഈ മാസം ആദ്യം തുടങ്ങിയ നിർമാണ പ്രവൃത്തികൾ ഓണക്കാലമായതോടെ നിർത്തി വയ്ക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ ആരംഭിക്കാത്തത് പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. നേരത്തെ ഇവിടത്തെ അശാസ്ത്രീയമായ ഓട നിർമാണം മൂലം ചൂനാട് ടൗൺ മസ്ജിദിന് സമീപം വെള്ളക്കെട്ട് ഒഴിഞ്ഞിരുന്നില്ല. ചെറിയ മഴയിൽ പോലും റോഡരികിൽ വെള്ളം കെട്ടിക്കിടക്കുന്നതിനോട് ഒപ്പം നല്ല മഴയുള്ള സമയത്ത് സമീപമുള്ള എസ്ബിഐയുടെ എടിഎമ്മിലും വ്യാപാര സ്ഥാപനങ്ങളിലും വരെ വെള്ളം കയറുന്ന അവസ്ഥയായിരുന്നു.

ഒട്ടേറെത്തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് സഹികെട്ട നാട്ടുകാർ ഇവിടെയുള്ള പഴയ കലുങ്കിന്റെ ഒരു വശത്തുള്ള സ്ലാബ് നീക്കി വെള്ളം ഒഴുക്കി വിട്ടിരുന്നു. ഇതു സംബന്ധിച്ച് മലയാള മനോരമ 2022 ജൂണിൽ നൽകിയ വാർത്ത ശ്രദ്ധയിൽപെട്ട എം.എസ്.അരുൺകുമാർ എംഎൽഎ അടുത്ത ദിവസം സ്ഥലം സന്ദർശിക്കുകയും ഓട നിർമിക്കാനുള്ള തുക പെട്ടെന്ന് അനുവദിപ്പിക്കാമെന്നു അറിയിച്ചിരുന്നു.

 ഇതു പ്രകാരം അനുവദിച്ച തുക ഉപയോഗിച്ച് ആരംഭിച്ച നിർമാണ പ്രവ‍ൃത്തികളാണ് പാതി വഴിയിൽ നിലച്ചതാണ് ഏവരെയും വെട്ടിലാക്കിയത്. ഓടയ്ക്കായി എടുത്ത വാനത്തിന്റെ നടുക്കുള്ള പോസ്റ്റ് പോലും മാറ്റാതെ കോൺക്രീറ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചന്ത ഉൾപ്പെടെ ഏറെ വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശത്ത് കച്ചവടക്കാരുടെ അന്നം മുട്ടിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നാളുകളായി ഓടയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാത്തത് മൂലം ഓണത്തിന് പോലും കച്ചവടം നടന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പലരും പലക നിരത്തിയാണ് കടയിലേക്ക് വഴി ഒരുക്കിയത്.

എന്നാൽ മഴ പെയ്യുമ്പോൾ വാനത്തിൽ വെള്ളം നിറഞ്ഞ് പലകകൾക്ക് മുകളിൽ വരെ എത്തുന്ന സ്ഥിതിയുണ്ടായി. എടിഎമ്മിനു മുൻപിലുള്ള കുഴി അറിയാതെ വാനത്തിൽ ആളുകൾ വീണ സംഭവവും ഉണ്ടായിട്ടുണ്ട്. 35 ലക്ഷം രൂപ മുടക്കി നേരത്തെ നിർമിച്ച ഓടയുടെ പ്രയോജനം ലഭിക്കാത്തത് കൊണ്ടാണ് പുതിയ ഓട നിർമിക്കുന്നത്. ഇതും അശാസ്ത്രീയമാണെന്നു ആക്ഷേപം ഉയരുന്നത്. എത്രയും വേഗം വെള്ളം ഒഴുകി പോകുന്ന തരത്തിൽ ശാസ്ത്രീയമായി ഓട നിർമാണ പ്രവൃത്തികൾ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു..

പൊതുമരാമത്ത് വകുപ്പ്  ഓഫിസ് ഉപരോധിച്ചു
ചൂനാട് ജംക്‌ഷനിലെ ഓട നിർമാണം അശാസ്ത്രീയമാണെന്നു ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളികുന്നം യൂണിറ്റ് കമ്മിറ്റി കറ്റാനം പൊതുമരാമത്ത് വകുപ്പ് ഓഫിസ് ഉപരോധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ്‌ മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വള്ളികുന്നം യൂണിറ്റ് ജനറൽ സെക്രട്ടറി ജ്യോതി ശിവാനന്ദൻ, അനിൽ പ്രതീക്ഷ, രാജേഷ് അമ്മാസ്, സജി റോയൽ, ഉവൈസ് കളീക്കൽ, ബിന്ദു, ടാസ്കോ ലത്തീഫ്, ഗോപാലകൃഷ്ണൻ കൃഷ്ണാസ്, ഷാനവാസ്‌, സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

നിൽപ് സമരവും  പ്രതിഷേധ പ്രകടനവും
ചൂനാട് ജംക്‌ഷനിലെ അശാസ്ത്രീയവും അഴിമതി നിറഞ്ഞതുമായ ഓട നിർമാണത്തെ പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് വള്ളികുന്നം പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ് സമരവും പ്രതിഷേധ പ്രകടനവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജീ.രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.ഷാജഹാൻ, വള്ളികുന്നം ഷൗക്കത്ത്, കെ.ഗോപി, മഠത്തിൽ ഷുക്കൂർ, സണ്ണി തടത്തിൽ, രാജുമോൻ, രാജ്മോഹനൻ, യൂസഫ് വട്ടക്കാട്,, ജി.മോട്ടി, ടി.കെ.സെയ്നുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു

English Summary:

Road construction at Chunad Junction in Vallikunnam, Kerala has come to a standstill, leaving residents and businesses struggling with a faulty drainage system and waterlogging. Protests are mounting against the Public Works Department, demanding immediate action and an investigation into the flawed construction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com