ADVERTISEMENT

ആലപ്പുഴ∙വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡിഡിഇ) ഓഫിസിൽ ജില്ലയിലെ അധ്യാപകരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കാത്ത സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മെല്ലെപ്പോക്ക്. ഉത്തരവിറങ്ങി 3 മാസത്തിനു ശേഷം, ഉത്തരവ് നടപ്പാക്കുന്നതിൽ വ്യക്തത തേടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനു കത്തു നൽകിയതു മാത്രമാണു സംഭവത്തിൽ ഇതു വരെയുണ്ടായ നടപടി.

ഉത്തരവ് നടപ്പാക്കാത്ത പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ നടപടി ആവശ്യപ്പെട്ടു വിവരാവകാശ കമ്മിഷനിൽ പരാതിക്കാരൻ അപ്പീൽ നൽകിയതോടെയാണു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനു കത്തെഴുതി പേരിനുള്ള നടപടി തുടങ്ങിവച്ചത്.സാമൂഹിക ശാസ്ത്ര അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകളിൽ കൃത്രിമം നടന്നെന്ന കായംകുളം കൊറ്റുകുളങ്ങര കൊറശേരിൽ നസ്റിൻ ഖാന്റെ പരാതിയിലാണു സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം മേയ് 25ന് അന്വേഷണത്തിന് ഉത്തരവിട്ടത്. നടപടിയെടുത്ത വിവരം ജൂലൈ 31നകം വിവരം സമർപ്പിക്കാനായിരുന്നു ഉത്തരവ്. 

  എന്നാൽ ആക്‌ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഓഗസ്റ്റ് 24നാണ് റിപ്പോർട്ട് നടപ്പാക്കുന്നതിൽ വ്യക്തത തേടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് കത്തു നൽകിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്ത നടപടികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഓഗസ്റ്റ് ആദ്യവാരം വിവരാവകാശ കമ്മിഷന് അപേക്ഷ നൽകിയെങ്കിലും ഓഗസ്റ്റ് 13 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിവരാവകാശ കമ്മിഷനു റിപ്പോർട്ട് നൽകിയിട്ടില്ലെന്നായിരുന്നു മറുപടി.

തുടർന്നു ജൂലൈ 31നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ വിവരാവകാശ കമ്മിഷന്റെ അധികാരം ഉപയോഗിച്ചു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ അപ്പീൽ നൽകി. ഇതോടെയാണു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നടപ്പാക്കുന്നതിൽ വ്യക്തത തേടി ഓഗസ്റ്റ് 24നു സർക്കാരിനു കത്തയച്ചത്. സർക്കാരിൽ നിന്നു നിർദേശം ലഭിക്കുന്ന മുറയ്ക്കു നടപടിയെടുത്തു വിവരാവകാശ കമ്മിഷനു റിപ്പോർട്ട് നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരാവകാശ കമ്മിഷനെ അറിയിച്ചു. സെപ്റ്റംബർ 29നു വിവരാവകാശ കമ്മിഷൻ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

നടപടി വൈകുന്നത് വ്യാജരേഖയുണ്ടാക്കിയ പരാതിയിൽ
സാമൂഹിക ശാസ്ത്ര അധ്യാപകരുടെ നിയമനം സംബന്ധിച്ച രേഖകൾ ഡിഡിഇ ഓഫിസിൽ ഇല്ലെന്നു 2022ൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ രണ്ടു വർഷത്തിനു ശേഷം ഇതേ രേഖകൾ ഡിഡിഇ ഓഫിസിലെ ഉദ്യോഗസ്ഥർ വിവരാവകാശ കമ്മിഷനു മുന്നിൽ ഹാജരാക്കി. ഇതു കൃത്രിമമായി തയാറാക്കിയതാണെന്ന നിഗമനത്തിലാണു അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്.

English Summary:

The article exposes the Alappuzha Education Department's inaction on an Information Commission order to investigate missing teacher appointment records. This delay, coupled with the reappearance of previously missing documents, fuels allegations of forgery and raises serious concerns about transparency and accountability within the department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com