തകർന്ന് തരിപ്പണമായി റോഡ്; ദുരിതയാത്രയിൽ മടുത്ത് ജനം
Mail This Article
തിങ്കളാമുറ്റം ∙പെരുമ്പുഴക്കടവ്–അങ്ങാടിക്കൽ സൗത്ത്–സെൻട്രൽ ഹാച്ചറി–ആലാ–മലയിൽപടി റോഡിൽ വർഷങ്ങളായി ദുരിതയാത്ര നടത്തുകയാണു നാട്ടുകാർ. പൊളിഞ്ഞു കിടക്കുന്ന റോഡിൽ ടാറിങ് പലയിടത്തും കാണാൻ പോലുമില്ല. 4.8 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്നു തരിപ്പണമായി കിടക്കുന്നു.മെറ്റലിളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞും അപകടമുണ്ടാകുന്നു. പേരിശേരി മഠത്തുംപടി ഭാഗത്തു നിന്ന് ഹാച്ചറി, അങ്ങാടിക്കൽതെക്ക് ഗവ.എച്ച്എസ്എസ്, എംഎംഎആർ സ്കൂളുകൾ, പ്രോവിഡൻസ് കോളജ്, പൂമലച്ചാൽ എന്നിവിടങ്ങളിലേക്ക് എത്താൻ നാട്ടുകാർ ആശ്രയിക്കുന്ന റോഡാണിത്. മഴക്കാലത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നന്നേ പാടുപെട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
2020–21 വർഷത്തിൽ റോഡിന്റെ പുനർനിർമാണം ആരംഭിച്ചെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. കിഫ്ബി പദ്ധതിയിൽ ശുദ്ധജല പദ്ധതിക്കു പൈപ്പ്‌ലൈൻ ഇടാൻ വൈകിയതിനാൽ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കണമെന്നു കാട്ടി കരാറുകാരൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്നു സർക്കാർ ഇദ്ദേഹത്തെ ഒഴിവാക്കി. നിലവിൽ, മുൻ കരാറുകാരൻ ചെയ്ത ജോലികളുടെ തുക കുറച്ച് 5 കോടി രൂപ ചെലവിൽ പുതിയ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായും ഊരാളുങ്കൽ സൊസൈറ്റി ടെൻഡർ എടുത്ത് പ്രാരംഭ നടപടികൾ നടന്നു വരുന്നതായും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.