ഡിസംബർ പകുതിയോടെ തുറന്നു നൽകും; നാൽപാലം അവസാനഘട്ടത്തിൽ
Mail This Article
ആലപ്പുഴ∙ നഗരത്തിന്റെ പ്രതാപക്കാഴ്ചയായിരുന്ന, ബീച്ചിനു സമീപത്തെ മുപ്പാലം പൊളിച്ച് നാൽപാലമാക്കുന്ന ജോലി അവസാന ഘട്ടത്തിൽ. നാൽപാലത്തിന്റെ നിർമാണം 90% ശതമാനം പൂർത്തിയായി. അപ്രോച്ച് സ്ലാബുകളുടെ നിർമാണം ഉൾപ്പെടെയുള്ള പ്രധാന പണികൾ പൂർത്തിയായി. കൈവരികൾ സ്ഥാപിക്കൽ, അപ്രോച്ച് സ്ലാബിന്റെ ടാറിങ്, അപ്രോച്ച് റോഡുകളുടെ നിർമാണം, അവയുടെ ടാറിങ്, നടപ്പാതയിൽ ടൈൽ ഇടൽ, പെയിന്റിങ്, വൈദ്യുതീകരണം എന്നിവയാണ് ശേഷിക്കുന്നത്. ഡിസംബർ പകുതിയോടെ തുറന്നു നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2020 ഓഗസ്റ്റിലാണ് മുപ്പാലം പൊളിച്ച് നാൽപാലം നിർമിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിലാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, സർക്കാർ ബിൽ മാറി നൽകാതിരുന്നതും നിർമാണ വസ്തുക്കളുടെ ക്ഷാമവും നിമിത്തം നിർമാണം ഇഴയുകയായിരുന്നു. ജനുവരിയിൽ നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ ഉറപ്പും പാലിക്കപ്പെട്ടില്ല.23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള നാലാമതൊരു പാലവും ഉൾപ്പെടുന്നതാണ് നാൽപാലം.
17.44 കോടി രൂപയാണ് നിർമാണ ചെലവ്. ബ്രിട്ടിഷ് ഭരണ കാലത്ത് നിർമിച്ച മുപ്പാലം സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും ഏറെ ജനശ്രദ്ധ നേടിയിരുന്നു. കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് മുപ്പാലം പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. നിർമാണം പൂർത്തിയാകുന്നതോടെ നാൽപാലം കേന്ദ്രീകരിച്ച് വിനോദക്കാഴ്ചകൾ ഉറപ്പാക്കാനും പദ്ധതിയുണ്ട്. പണി തീരുമ്പോൾ നാലു ഭാഗത്തേക്കും കനാലിൽ ജലഗതാഗതവും കനാലിന്റെ എട്ടു കരകളിലൂടെ വാഹന ഗതാഗതവും സുഗമമാകും.