ADVERTISEMENT

ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്കു മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. മൂന്ന് വിദ്യാർഥികൾ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായി എത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ 11 കുട്ടികൾക്ക് കൂടി മഞ്ഞപ്പിത്തം സംശയിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണിത്. ആരുടെയും നില ഗുരുതരമല്ല. ആരോഗ്യവകുപ്പിന്റെ കീഴിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ദ്രുതകർമസേന യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കമ്യൂണിറ്റി മെഡിസിൻ വിഭാഗം, ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്, ചെങ്ങന്നൂർ, മാവേലിക്കര, ആലപ്പുഴ ജനറൽ ആശുപത്രികളിൽ നിന്നുള്ള വിദഗ്ധർ, ജില്ലയിലെ പ്രോഗ്രാം ഓഫിസർമാർ, ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ എന്നിവർ  പങ്കെടുത്തു. കന്റീൻ, ക്യാംപസ്, സമീപത്തെ ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാർഥികൾ താമസിക്കുന്ന  സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ ചെങ്ങന്നൂർ നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വിഭാഗവും ചേർന്നു പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരം പാകം ചെയ്യുന്നതിനെതിരെയും പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കുമെതിരെയും നടപടിയെടുത്തു. മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളും വരുംദിവസങ്ങളിൽ തുടർ പരിശോധനകളും നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാംപിൾ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.രോഗലക്ഷണങ്ങൾ സംശയിക്കുന്നവരുടെ രക്ത സാംപിൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാണ്ടനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, കുറത്തികാട് സാമൂഹിക ആരോഗ്യ കേന്ദ്രം, ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികൾ എന്നിവ ചേർന്ന് പ്രദേശത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടനാട് മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തി.

English Summary:

Multiple students at IHRD Engineering College in Chengannur, Kerala, have been diagnosed with jaundice, prompting a swift response from the health department. Officials are investigating the source of the outbreak, implementing preventive measures, and conducting inspections of food and water sources. Students and the public are urged to follow health advisories.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com