കടൽക്ഷോഭത്തിന് നേരിയ ശമനം;കടലാക്രമണ ഭീഷണിയിൽ നാട്
Mail This Article
മുതുകുളം∙ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭത്തിന് നേരിയ ശമനം. എങ്കിലും പ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. തീരദേശ റോഡ് വരെ കടൽ കയറുന്ന അവസ്ഥ ഇന്നലെ ഉണ്ടായില്ല. രണ്ടു ദിവസത്തിനു മുൻപുണ്ടായ ശക്തമായ കടലാക്രമണത്തെ തുടർന്ന് തീരദേശ റോഡിൽ മണ്ണ് അടിഞ്ഞത് കാരണം തോട്ടപ്പള്ളി– വലിയഴീക്കൽ റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.തോട്ടപ്പള്ളി ഭാഗത്ത് നിന്ന് ആറാട്ടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ മാത്രമേ സ്വകാര്യ ബസുകൾ സർവീസ് നടത്തിയുള്ളൂ. തീരദേശ റോഡ് ഒഴിവാക്കി ഇട റോഡുകളിൽ കൂടി വാഹനങ്ങൾ സർവീസ് നടത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനഗതാഗതം തടസ്സപ്പെട്ടതോടെ സ്കൂൾ വിദ്യാർഥികളും ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടി. ആറാട്ടുപുഴയിൽ പഴയ കടൽ ഭിത്തിയും ടെട്രോപോഡും ജിയോബാഗും ഉള്ള പ്രദേശങ്ങൾ മാത്രമാണ് കടലാക്രമണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കാതിരുന്നത്. എങ്കിലും ഭൂരിഭാഗം മേഖലകളിലും വീടുകളിൽ വെള്ളം കയറുന്ന അവസ്ഥ ഉണ്ടായി.
തൃക്കുന്നപ്പുഴ പഞ്ചായത്തിൽ ചേലക്കാട്, പാനൂർ, പുത്തൻപുരയ്ക്കൽ, കുറ്റിക്കാട്. കുമാരകോടി, പുലത്തറ എന്നിവിടങ്ങളിൽ കടൽഭിത്തി ഇല്ലാത്തത് തീരദേശവാസികളെ ദുരിതത്തിലാക്കുന്നു. ഏതാനും മാസങ്ങൾക്ക് മുൻപുണ്ടായ ശക്തമായ കടലാക്രമണത്തിൽ തീരദേശ റോഡ് മണ്ണ് മൂടിയതോടെ അടിയന്തര സഹായം എന്ന രീതിയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുവദിച്ച 4 ലക്ഷം രൂപ വിനിയോഗിച്ച് തൃക്കുന്നപ്പുഴ ഗെസ്റ്റ് ഹൗസിന് സമീപം ജിയോബാഗ് സ്ഥാപിക്കുന്ന ജോലി ആരംഭിച്ചെങ്കിലും മണ്ണിന്റെ ക്ഷാമം മൂലം നിർത്തിവച്ചു.
തോട്ടപ്പള്ളി പൊഴിയിൽ നിന്ന് മണൽ വേണമെന്ന് തൃക്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരപ്രദേശത്ത് കടലാക്രമണ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് 103 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും ഇത് സർക്കാരിന്റെ ഉദാസനതയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ ആരോപിച്ചു.
∙തൃക്കുന്നപ്പുഴ പാനൂർ ഭാഗത്തുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിൽ തകർന്ന പാനൂർ ചേലക്കാട് പ്രദേശത്തെ വീടുകൾക്കും മദ്രസയ്ക്കും സർക്കാർ അടിയന്തര സഹായം നൽകണമെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.എസ്എംഎ ജില്ലാ ഭാരവാഹികൾ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു. നിരന്തരം കടലാക്രമണം ഉണ്ടാകുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തരമായി പുലിമുട്ടുകൾ സ്ഥാപിക്കണമെന്നും ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. എസ്എംഎ ഭാരവാഹികളായ സൂര്യ ഷംസുദ്ദീൻ, മുസ്തഫ മുസല്യാർ, നിസാമുദ്ദീൻ അഹ്സനി, ശരീഫ് റഹ്മാനി, അബ്ദുസ്സലാം എന്നിവരാണ് കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചത്.