ADVERTISEMENT

തുറവൂർ∙ അന്ധകാരനഴി പൊഴി വീണ്ടും അടഞ്ഞതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വീണ്ടും ദുരിതത്തിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽക്കയറ്റത്തിൽ ഭാഗികമായി മണ്ണ് അടിഞ്ഞതോടെ പൊഴിയിലെ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞ‌ു. കഴിഞ്ഞ ദിവസം പൊഴി പൂർണമായും അടഞ്ഞു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിലാണ് അന്ധകാരനഴിയിൽ മണ്ണു നീക്കം ചെയ്തു പൊഴിയുടെ ഒരു ഭാഗം തുറക്കുന്നത്. എന്നാൽ ഇതു കൊണ്ടു യാതൊരു ഗുണവും ഉണ്ടാകുന്നില്ല എന്നറിയാമെങ്കിലും എല്ലാ വർഷവും ഈ പതിവ് അധികൃതർ തുടരുകയാണ്. മൂന്നോ നാലോ മാസം കഴിയുമ്പോൾ പൊഴി വീണ്ടും അടയുകയാണ് . 

പൊഴി തുറന്നു മാറ്റുന്ന മണൽ അവിടെ നിന്നും മാറ്റാതെ അവിടെ തന്നെയിടുന്നതാണ് വേലിയേറ്റ സമയത്ത് കടലേറ്റത്തിൽ പൊഴി  വീണ്ടും അടയാൻ ഇടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.വള്ളങ്ങൾ കരയ്ക്കടുപ്പിക്കാനോ ഇവിടെ നിന്നു മത്സ്യബന്ധനത്തിനു പോകാനോ കഴിയുന്നില്ല. മാസങ്ങളായി ഇവിടത്തെ മത്സ്യമേഖല  പ്രതിസന്ധിയിലാണെന്നും തൊഴിലാളികൾ പറഞ്ഞു.   പൊഴി തുടർച്ചയായി അടയുന്നതുമൂലം വള്ളങ്ങൾ സുരക്ഷിതമായി കയറ്റിയിടാൻ കഴിയുന്നില്ല. 

മത്സ്യബന്ധനത്തിനു ശേഷം വള്ളങ്ങൾ നിലവിൽ ചെല്ലാനം ഹാർബറിലും ഫോർട്ട് കൊച്ചിയിലുമാണ് കയറ്റിയിടുന്നത്. ഇതുമൂലം അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള മത്സ്യത്തൊഴിലാളികൾ വാഹനത്തിൽ ഇവിടെ എത്തിയാണ് കടലിൽ പോകുന്നത്. ഇത് തൊഴിലാളികളുടെ ഇടയിൽ ഭാരിച്ച ചെലവാണ് ഉണ്ടാകുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.  

അന്ധകാരനഴി പൊഴി അടഞ്ഞ് നീരൊഴുക്ക് നിലച്ചതിനാൽ പട്ടണക്കാട് മുതൽ അരൂർ വരെയുള്ള കായലോരങ്ങളിലെ മത്സ്യകൃഷി പാടങ്ങളിലേക്ക് വെള്ളം കയറ്റാനും ഇറക്കാനും കഴിയുന്നില്ല. കടൽവെള്ളം കയറിയാൽ മാത്രമേ മത്സ്യക്കൃഷിപ്പാടങ്ങളിലേക്കു വെള്ളം കയറ്റാൻ കഴിയൂ.  

ഒട്ടേറെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയിരുന്ന‌ അന്ധകാരനഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് വള്ളമിറക്കാൻ കഴിയുന്നവിധം പൊഴി മുറിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി ആന്റണി കുരിശിങ്കൽ പറഞ്ഞു. 

English Summary:

The Andhakaranazhi estuary's repeated closure is causing distress among fishermen in Thuravoor, Kerala. The lack of a clear passageway prevents boats from accessing the sea, forcing them to dock elsewhere and incurring significant financial burdens.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com