തീരദേശ റെയിൽ പാതയിലെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം
Mail This Article
തുറവൂർ∙ ആലപ്പുഴ തീരദേശ റെയിൽ പാതയിലെ യാത്രക്കാരുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ തുറവൂരിൽ നടന്ന പ്രതിഷേധ സമരം അരൂർ എം.എൽ.എ. ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. യാത്രക്കാരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പ്രസിഡന്റ് ബിന്ദു വയലാർ വിശദീകരിച്ചു. വാർഡ് മെമ്പർ ഷെരീഫ് സ്ഥിതി ഗതികൾ വിശദമാക്കുകയും പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.
രാവിലെ 7.25 നു ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ആലപ്പുഴ - എറണാകുളം മെമുവിലെ ക്രമാതീതമായ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞു വീഴുകയും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. ആലപ്പുഴയിൽ നിന്നു തന്നെ നിറഞ്ഞു വരുന്ന വണ്ടി എറണാകുളം -ആലപ്പുഴ മെമുവിൻറെ ക്രോസ്സിങ്ങിനായി അര മണിക്കൂറിലധികം തുറവൂരിൽ പിടിച്ചിടുന്നു. വൈകിട്ട് 6 മണിക്ക് എറണാകുളത്തു നിന്നും തിരിച്ചു ആലപ്പുഴയിലേക്ക് പോയിരുന്ന കായംകുളം പാസഞ്ചർ വന്ദേ ഭാരതിനു വേണ്ടി 25 മിനിറ്റ് എറണാകുളത്തും വീണ്ടും അതിലേറെ സമയം കുമ്പളം സ്റ്റേഷനിലും പിടിച്ചിടുന്നു. തുടർന്ന് പല വണ്ടികൾക്കായി എല്ലാ ക്രോസിങ് സ്റ്റേഷനിലും പിടിച്ചിട്ട് ആലപ്പുഴ എത്തുമ്പോൾ 9 മണി ആകും. ഈ ദുരിത യാത്രകൾക്ക് അറുതി വരുത്താൻ രാവിലെ മെമു അനുവദിയ്ക്കണം. വൈകിട്ട് 6 മണിയ്ക്ക് തന്നെ കായംകുളം പാസഞ്ചർ പുറപ്പെടണം. കൊല്ലത്തു നിന്നും ജനശതാബ്ദിയ്ക്ക് ശേഷം ഒരു വണ്ടി ആലപ്പുഴ വഴി പുതിയതായി അനുവദിക്കണം. എറണാകുളത്തു നിന്നും ആലപ്പുഴ ഭാഗത്തേയ്ക്കു തിരിച്ചും പഴയ പോലെ ഒരു വണ്ടി അത്യാവശ്യമാണ്. ഇങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യാത്രക്കാരുടെ അംഗീകൃത സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ചൊവ്വാഴ്ച രാവിലെ തുറവൂരിൽ പ്രതിഷേധ സംഗമം നടത്തി.