സിബിഎലിൽ നിന്ന് നെഹ്റു ട്രോഫി വള്ളംകളി ഒഴിവാക്കാൻ നീക്കം
Mail This Article
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയെ ചാംപ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) നിന്ന് ഒഴിവാക്കാൻ നീക്കം. നെഹ്റു ട്രോഫി ഒഴികെ ഏഴോ എട്ടോ വള്ളംകളികൾ മാത്രമായി നടത്താനാണു നിലവിലെ ആലോചന. നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങൾക്കു സിബിഎലിൽ നിന്നു ബോണസ് നൽകിയേക്കില്ല. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങൾക്കുള്ള സമ്മാനത്തുകയും നൽകിയേക്കില്ല. സിബിഎലിന്റെ നടത്തിപ്പു ചെലവു കുറയ്ക്കാനാണിത്.
നെഹ്റു ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് നൽകിയാൽ അതിനൊപ്പം ബോണസും സമ്മാനത്തുകയും നൽകേണ്ടിയും വരും. ഇതിനായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്ക് 46 ലക്ഷം രൂപ നൽകണം. ഇതു സിബിഎലിന്റെ ചെലവ് കൂട്ടും. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ മത്സരങ്ങളുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണു നെഹ്റു ട്രോഫി ഒഴിവാക്കുന്നത്. നെഹ്റു ട്രോഫി സിബിഎലിന്റെ ഭാഗമാക്കിയാൽ വിജയിയെ സംബന്ധിച്ച തർക്കം സിബിഎലിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയും സംഘാടകർക്കുണ്ട്.
എന്നാൽ സിബിഎലിലെ യോഗ്യത നെഹ്റു ട്രോഫിയെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷവും സിബിഎലിന്റെ ആദ്യ വിജ്ഞാപനം വന്നപ്പോൾ നെഹ്റു ട്രോഫി ഉൾപ്പെടുത്തിയിരുന്നില്ല. പകരം പുന്നമടയിൽ മറ്റൊരു വള്ളംകളി നടത്താൻ നീക്കമുണ്ടായിരുന്നു.
ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നവംബർ രണ്ടാം വാരം ആരംഭിച്ചേക്കുമെന്നാണു വിവരം. ട്രാക്കിന്റെ ആഴം കുറവായതും വെള്ളം കുറഞ്ഞതുമായ ഏതാനും സ്ഥലങ്ങളിൽ വള്ളംകളി നടത്തുന്നത് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം സിബിഎൽ ഉദ്ഘാടന വള്ളംകളി നടന്ന മറൈൻഡ്രൈവ്, കായംകുളം തുടങ്ങിയ വള്ളംകളികളാകും ഉപേക്ഷിക്കുക.തൃശൂർ കോട്ടപ്പുറം വള്ളംകളിയും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കില്ല. ആദ്യം 6 വള്ളംകളികൾ മാത്രമായി നടത്താൻ ആലോചിച്ചിരുന്നെങ്കിലും പ്രാദേശിക എതിർപ്പിന് ഇടയാക്കുമെന്നു കരുതി 12 വള്ളംകളികളും നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.