ADVERTISEMENT

ബെംഗളൂരു ∙ സബേർബൻ റെയിൽ പാതയ്ക്കായി 32,572 മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനിയോട് (കെ റൈഡ്) വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). മരംമുറി സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് എൻജിടി പ്രിൻസിപ്പൽ ബെഞ്ച് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സ്വമേധയാ കേസെടുത്തത്. വനംവകുപ്പ്, ബിബിഎംപി, ബെംഗളൂരു നഗരജില്ലാ കലക്ടർ എന്നിവരും സെപ്റ്റംബർ 11ന് മുൻപ് റിപ്പോർട്ട് നൽകണം. നഗരത്തിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന രീതിയിൽ മരങ്ങൾ വെട്ടിമാറ്റുന്നത് സംബന്ധിച്ച് വിശദമായ പഠനം ഉൾപ്പെടെ നടത്തുന്നതിൽ കെ റൈഡ് വീഴ്ച വരുത്തിയതായും ഉത്തരവിൽ പറയുന്നു. 

പകരം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് കെ റൈഡ്
നഗരത്തെ അയൽജില്ലകളുമായി ബന്ധിപ്പിക്കുന്ന 148 കിലോമീറ്റർ സബേർബൻ പാത നിർമാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് പകരം മറ്റിടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് കെ റൈഡ് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. മുറിച്ചുമാറ്റുന്ന ഒരു മരത്തിന് പകരം 10 മരങ്ങൾ നട്ടുപിടിപ്പിക്കും. ദേവനഹള്ളി അക്കുപേട്ടിലെ ഡിപ്പോ നിർമാണത്തിനായി മാത്രം 17,505 മരങ്ങളാണ് മുറിച്ചുനീക്കുന്നത്. 4 ഇടനാഴികൾക്കായി 15,067 മരങ്ങളും മുറിക്കണം. ഇതിൽ 13,996 മരങ്ങൾ ബിബിഎംപി പരിധിയിലാണ്. എന്നാല‍്‍, 2,098 മരങ്ങൾ മുറിക്കുന്നതിന് മാത്രമാണ് ബിബിഎംപി അനുമതി നൽകിയിട്ടുള്ളത്. 178 മരങ്ങൾ പിഴുതുമാറ്റി നടും. 22,760 മരങ്ങൾ പകരം നടുന്നതിന് 8.07 കോടിരൂപ ബിബിഎംപിക്ക് മുൻകൂറായി കെ റൈഡ് നൽകും. പാതയിലെ 58 സ്റ്റേഷനുകളിലും മഴവെള്ള സംഭരണികളും സൗരോർജ വൈദ്യുതി പ്ലാന്റുകളും നിർമിക്കും.

മരംമുറിയിൽ നിന്ന് പിൻമാറണമെന്ന് പരിസ്ഥിതി സൗഹൃദ സംഘടനകൾ 
സബേർബൻ പദ്ധതി നഗരത്തിന്റെ ഹരിതമേലാപ്പിനെ ഗുരുതരമായി ബാധിക്കുമെന്നും അതിന്റെ ആഘാതം കുറയ്ക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സൗഹൃദ സംഘടനകൾ രംഗത്തെത്തി. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് മരം മുറിക്കാനുള്ള നീക്കവുമായി കെ റൈഡ് മുന്നോട്ട് പോകുന്നതെന്ന് നമ്മ ബെംഗളൂരു ഫൗണ്ടേഷൻ അംഗം വിനോദ് ജേക്കബ് ആരോപിച്ചു. ‘പുതുതായി നട്ടുപിടിപ്പിക്കുമെന്ന് പറയപ്പെടുന്ന മരങ്ങളുടെ സംരക്ഷണത്തിന് ഉൾപ്പെടെ കൃത്യമായ ചട്ടങ്ങളില്ല. മെട്രോ നിർമാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം നട്ടുപിടിപ്പിച്ചവയിൽ ഭൂരിഭാഗവും പരിചരണമില്ലാതെ നശിച്ചു’– അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com