ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള നടപടികൾ ഫലം കാണുന്നില്ലെന്ന് ട്രാഫിക് പൊലീസ്. പ്രശ്നപരിഹാരത്തിനായി നിർമിതബുദ്ധി (എഐ) ക്യാമറകൾ ഉപയോഗിച്ചുള്ള ശ്രമങ്ങൾ വരെ നടത്തിയിട്ടും കാര്യമായ മാറ്റമുണ്ടായില്ലെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ.അനുചേദ് പറഞ്ഞു.‘9,000 എഐ ക്യാമറകളിൽ നിന്നും ഗൂഗിൾ മാപ്പിൽ നിന്നും ഉൾപ്പെടെ വിവരങ്ങൾ ശേഖരിച്ചാണ് ഗതാഗത പരിഷ്കാരം വരുത്തിയത്. എന്നാൽ, ഗതാഗതക്കുരുക്ക് പരിഹരിക്കാനാകാത്ത പ്രശ്നമായി തുടരുകയാണ്.

മഴ പെയ്യുമ്പോൾ മണിക്കൂറുകളോളം നീണ്ട കുരുക്കുണ്ടാകുന്നു. എന്നാൽ ശ്രമങ്ങൾ ഉപേക്ഷിക്കാൻ തയാറല്ല. 55 ജംക്‌ഷനുകളിലെ തിരക്ക് കുറയ്ക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തും’– അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, പുതിയ മേൽപാലങ്ങളും തുരങ്ക റോ‍ഡും ഉൾപ്പെടെ ഒട്ടേറെ പദ്ധതികളാണ് കുരുക്കിനു പരിഹാരം കാണാ‍നായി ബിബിഎംപിയും സർക്കാരും പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാലിത് സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ മാത്രമാണ് ഇടയാക്കുകയെന്ന് എതിർവാദവും ഉയരുന്നുണ്ട്. വൻ ചെലവിൽ റോഡുകൾ നിർമിക്കുന്നതിനെക്കാൾ പൊതുഗതാഗതമാർഗങ്ങൾ ശക്തമാക്കുകയാണ് നഗരത്തിന് ഗുണം ചെയ്യുകയെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ബിഎംടിസി ബസുകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കണമെന്നും മെട്രോ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നഗരവാസികൾ പറയുന്നു.

പരിഹാരം കാണാൻ പ്രശ്നം പഠിക്കണം:മോഹൻദാസ് പൈ
ഗൂഗിൾ മാപ്പിൽ നിന്ന് കഴിഞ്ഞ 5 വർഷത്തെ വിവരങ്ങൾ ശേഖരിച്ച്, അവ വിലയിരുത്തി യഥാർഥ പ്രശ്നങ്ങൾ കണ്ടെത്തുകയാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ആദ്യം ചെയ്യേണ്ടതെന്ന് ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു. ‘ഓരോ മേഖലയിലെയും കണക്കുകൾ വെവ്വേറെ വിലയിരുത്തണം. തിരക്ക് കൂടുതലുള്ള മേഖലകൾ കണ്ടെത്തുകയും കർമപദ്ധതി തയാറാക്കുകയും വേണം. പ്രശ്നപരിഹാരത്തിനു വിദഗ്ധ സമിതിയെ നിയോഗിക്കണം. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കേണ്ടതുമുണ്ട്’– അദ്ദേഹം പറഞ്ഞു.

English Summary:

Bengaluru's traffic congestion persists despite the use of AI cameras and planned infrastructure projects. While authorities remain committed to finding solutions, many believe that prioritizing public transport over road construction is key to tackling the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com