ബോർഡിങ് പോയിന്റുകളിൽ നിർത്താതെ കേരള ആർടിസി, നിർത്തുന്നത് തോന്നിയപോലെ; കയറിയാൽ ആക്ഷേപവും
Mail This Article
ബെംഗളൂരു∙ നിർദിഷ്ട ബോർഡിങ് പോയിന്റുകളിൽ കേരള ആർടിസി ബസുകൾ നിർത്തുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. പരാതിപ്പെടുന്ന യാത്രക്കാരോടു ജീവനക്കാർ തട്ടിക്കയറുന്നതും സ്ഥിരം സംഭവമാണ്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽനിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കു പോയ ബസിലെ യാത്രക്കാർക്കും ദുരനുഭവമുണ്ടായി. വൈകി എത്തിയ ബസ് തോന്നുംപടി നിർത്തിയതോടെ ആപ്പിൽ നിർദേശിച്ചിരുന്ന സ്റ്റോപ്പുകളിൽ കാത്തുനിന്നവർ വെട്ടിലായി.
കനത്തമഴ കൂടി പെയ്തതോടെ പലരും തിരക്കേറിയ റോഡിലൂടെ ലഗേജുമായി കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. പരാതിപ്പെട്ട യാത്രക്കാരോടു ജീവനക്കാർ കയർത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ആക്ഷേപമുണ്ട്. നിർദിഷ്ട സ്റ്റോപ്പുകളിൽ തന്നെ ബസ് നിർത്തണമെന്നാണ് ജീവനക്കാർക്കു നൽകിയിരിക്കുന്ന നിർദേശമെന്നാണു കേരള ആർടിസി നൽകുന്ന വിശദീകരണം.
കൃത്യമായ വിവരങ്ങൾ നൽകുന്നില്ല
ബസിന്റെ തത്സമയ റൂട്ട് അറിയാൻ ബന്ധപ്പെടുമ്പോൾ ജീവനക്കാർ കൃത്യമായി വിവരങ്ങൾ നൽകാത്തതും യാത്രക്കാരെ വലയ്ക്കുന്നു. ശാന്തിനഗർ പോലെ തിരക്കേറിയ ബസ് ടെർമിനലുകളിൽ എത്തുന്നവർ ബസ് കണ്ടെത്താനായി ജീവനക്കാരെ ഫോണിൽ ബന്ധപ്പെടുമ്പോൾ വ്യക്തമായി മറുപടി നൽകുന്നില്ല. ബസ് എവിടെയാണെന്നോ എപ്പോൾ എത്തുമെന്നോ പറയുന്നില്ല. ടെർമിനലിലെ തിരക്കിനുള്ളിൽ ബസ് കണ്ടെത്താൻ വൈകിയാൽ ജീവനക്കാർ മോശമായി പെരുമാറുന്നതായും ആക്ഷേപം ഉയരുന്നു.