200 വീടുകളിൽ മുട്ടോളം ചെളി; ട്രാക്ടർ ഇറക്കി ബിപിഎംപി
Mail This Article
ബെംഗളൂരു∙ ജനജീവിതം ദുരിതത്തിലാക്കി നഗരത്തിൽ മഴ തുടരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും അൻപതിലേറെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ബെംഗളൂരു നോർത്തിലാണു ദുരിതമേറെ. തടാകങ്ങളും മഴവെള്ള കനാലുകളും നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് ഇരുന്നൂറിലധികം വീടുകളിൽ മുട്ടോളം ചെളിവെള്ളം കയറി. കേന്ദ്രീയ വിഹാർ അപ്പാർട്മെന്റ് ഉൾപ്പെടെ യെലഹങ്ക മേഖലയിലെ വീടുകളിൽ കുടുങ്ങിയ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ട്രാക്ടർ സർവീസ് ഏർപ്പെടുത്തി. കൃത്രിമ ഓട നിർമിച്ചും വെള്ളം പമ്പ് ചെയ്തും താൽക്കാലിക പരിഹാരം കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സ്കൂളുകൾ അടഞ്ഞു കിടന്നു. കോളജുകൾക്ക് അവധി നൽകിയില്ലെങ്കിലും ഹാജർ നില കുറവായിരുന്നു. ഐടി ജീവനക്കാർ ഉൾപ്പെടെ വീട്ടിലിരുന്നു ജോലി തുടരുകയാണ്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ചീഫ് കമ്മിഷണർ ദുരിതാശ്വാസത്തിന്
യെലഹങ്ക സോണിലെ വെള്ളക്കെട്ടു പ്രദേശങ്ങൾ ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേന്ദ്രീയ വിഹാറിലും രമണശ്രീ കാലിഫോർണിയ ലേഔട്ടിലും മൂന്നടിയിലേറെയാണ് വെള്ളമുയർന്നത്. ബിബിഎംപി ഹെൽപ് ഡസ്കിലേക്ക് സഹായത്തിനായി ആയിരക്കണക്കിനു ഫോൺവിളികളെത്തി. ശുദ്ധജലം, പാല്, ബ്രഡ്, ബിസ്കറ്റ് പോലുള്ള അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. ബിബിഎംപി ഉദ്യോഗസ്ഥരോട് എല്ലാ മേഖലകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താനും ചീഫ് കമ്മിഷണർ ഓൺലൈൻ യോഗത്തിൽ നിർദേശം നൽകി.
കൊള്ളനിരക്ക് ഈടാക്കി ടാക്സികളും ഓട്ടോകളും
ഓൺലൈൻ വ്യാപാര പോർട്ടലുകളുടെ ഡെലിവറി സംവിധാനവും വെബ്ടാക്സി സർവീസുകളും താറുമാറായി. ഓട്ടോറിക്ഷയും ടാക്സിയും മൂന്നിരട്ടി ചാർജ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്. വെബ് ടാക്സി ബുക്ക് ചെയ്തവരുടെ റൈഡ് റദ്ദാക്കിയ ശേഷം, കൂലിക്കായി ഡ്രൈവർമാർ വിലപേശിയാണ് അധിക കൂലി ഈടാക്കിയത്.ഹോറമാവ് ശ്രീസായി ലേഒൗട്ട്, ഒൗട്ടർ റിങ് റോഡിലെ മാന്യത ടെക് പാർക്ക്, ബെളഗെരെ റോഡ്, മഹാദേവപുര, ബെള്ളാരി റോഡ്, ബാഗലൂരു, ദോഡ്ഡബെല്ലാപുര റോഡ്, ജക്കൂർ, ബയട്രായനപുര, പുട്ടേനഹള്ളി, ബെലന്തൂർ റോഡ് തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് പ്രശ്നം തുടരുന്നത്. ഇവിടങ്ങളിൽ ഇന്നലെയും ഗതാഗതക്കുരുക്കുണ്ടായി.
ബസ് സർവീസ് വെട്ടിക്കുറച്ചു
നിരത്തുകൾ വെള്ളത്തിൽ മുങ്ങിയതോടെ ബിഎംടിസി ബസ് സർവീസ് വെട്ടിക്കുറച്ചത് യാത്രാക്ലേശം രൂക്ഷമാക്കി. മുന്നൂറിലധികം സർവീസുകളാണ് വെട്ടിക്കുറച്ചത്. സിൽക്ക് ബോർഡ്–ഹെബ്ബാൾ, യെലഹങ്ക–മജസ്റ്റിക്, കെങ്കേരി–മജസ്റ്റിക് റൂട്ടുകളിൽ ഉൾപ്പെടെ ബസ് കിട്ടാതെ യാത്രക്കാർ വലഞ്ഞു. എന്നാൽ വിമാനത്താവള റൂട്ടിൽ സർവീസിൽ മാറ്റമില്ലെന്നും ബിഎംടിസി അറിയിച്ചു. ഓഗസ്റ്റിൽ വെള്ളക്കെട്ടുള്ള റോഡിലൂടെ സഞ്ചരിക്കവേ എൻജിനിൽ വെള്ളം കയറിയതിനെ തുടർന്ന് ബിഎംടിസി ഇലക്ട്രിക് ബസ് കത്തി നശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മഴയുള്ളപ്പോൾ വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാൻ ജീവനക്കാർക്കു ബിഎംടിസി നിർദേശം നൽകിയിരുന്നു.
ട്രാക്ക് മുങ്ങി; ബെംഗളൂരു, മൈസൂരു ട്രെയിനുകൾ റദ്ദാക്കി
ചെന്നൈക്കു സമീപം ട്രാക്ക് മുങ്ങിയതിനെ തുടർന്ന് ഒട്ടേറെ ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽവേ റദ്ദാക്കി.ചെന്നൈ സെൻട്രൽ–കെഎസ്ആർ ബെംഗളൂരു, ചെന്നൈ സെൻട്രൽ–മൈസൂരു എന്നിവ ഉൾപ്പെടെ 11 ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. ചെന്നൈയ്ക്ക് സമീപം ബെയ്സിൻ ബ്രിജ് ജംക്‌ഷനും വ്യാസർപാടി സ്റ്റേഷനും ഇടയിലാണ് ട്രാക്ക് മുങ്ങിയത്.
മരം വീണു; മെട്രോ തടസ്സപ്പെട്ടു
നമ്മ മെട്രോ സ്വാമി വിവേകാനന്ദ, ഇന്ദിരാനഗർ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് പർപ്പിൾ ലൈനിൽ 2 മണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 6.15നാണ് സംഭവം. ഇതോടെ പർപ്പിൾ ലൈനിൽ വൈറ്റ്ഫീൽഡ്– ബയ്യപ്പനഹള്ളി, എംജി റോഡ്–ചല്ലഘട്ടെ സ്റ്റേഷനുകൾക്കിടയിലായി സർവീസ് പരിമിതപ്പെടുത്തി. മരം വെട്ടിമാറ്റിയതോടെ 8.05ന് സർവീസ് പൂർണമായും പുനഃസ്ഥാപിച്ചു.