നഗര റോഡ് പിരിവ് അനുമതിയില്ലാതെ; പാർക്കിങ് ഫീസ് കൊള്ള
Mail This Article
ബെംഗളൂരു∙ നഗരത്തിൽ ബിബിഎംപിയുടെ ഉടമസ്ഥതയിലുള്ള റോഡുകളിൽ വിവിധ ഏജൻസികൾ അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്നതായി പരാതി. ബിബിഎംപിയുടെ ബോർഡ് സ്ഥാപിച്ചു നടക്കുന്നത് പകൽക്കൊള്ളയെന്നും ആക്ഷേപം ഉയരുന്നു. ചർച്ച് സ്ട്രീറ്റ്, കസ്തൂർബ റോഡ്, വിട്ടൽ മല്യ റോഡ്, റസ്റ്റ് ഹൗസ് റോഡ്, കബൺപാർക്ക് റോഡ്, ലാവല്ലെ റോഡ്, സെന്റ് മാർക്സ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിലാണ് പരാതി വ്യാപകം.
ടെൻഡർ ഷുവർ പദ്ധതി പ്രകാരം വിദേശ മാതൃകയിൽ വിപുലമായ പാർക്കിങ് സൗകര്യം ഉറപ്പാക്കി ബിബിഎംപി നിർമിച്ച റോഡുകളാണിവ. നൂറു കണക്കിന് ഇരുചക്ര, കാർ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടങ്ങളാണ് അനുമതിയില്ലാതെ സ്വകാര്യ ഏജൻസികൾ ഏറ്റെടുത്തത്. ഇരുചക്രവാഹനങ്ങൾക്കു മണിക്കൂറിനു 15 രൂപ, കാറുകൾക്കു 30 രൂപ എന്ന നിരക്കിലാണ് ഈടാക്കുന്നത്.
എന്നാൽ കരാർ ക്ഷണിക്കുകയോ ഏതെങ്കിലും ഏജൻസിയെ പാർക്കിങ് ഫീസ് പിരിക്കാൻ നിയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് ബിബിഎംപി വ്യക്തമാക്കുന്നു. ബിബിഎംപി പേ ആൻഡ് പാർക്ക് എന്ന ബോർഡ് ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ഏജൻസിയുടെ പേരോ മറ്റു വിവരങ്ങളോ ബോർഡിൽ ഇല്ല.. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പ്രതികരിച്ചു.
സുതാര്യത ഉറപ്പാക്കാൻ നടപടി വേണം
പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സുതാര്യത ഉറപ്പാക്കാൻ നടപടി വേണമെന്ന് ആവശ്യമുയരുന്നു. 5 വർഷം മുൻപാണ് നഗരത്തിലെ പാർക്കിങ്ങിനു പണം പിരിക്കാൻ ബിബിഎംപി സ്വകാര്യ ഏജൻസിയെ നിയോഗിച്ചത്. എന്നാൽ പ്രതിവർഷ ഫീസായ 31 കോടി രൂപ അടയ്ക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി കഴിഞ്ഞ വർഷം കമ്പനി കരാറിൽ നിന്നു പിന്മാറിയിരുന്നു. ഈ തക്കം നോക്കിയാണ് ചില ഏജൻസികൾ രംഗത്തെത്തിയത്.
പ്രാദേശിക ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ഇതു നടക്കുന്നതെന്ന് എഎപി ആരോപിച്ചു. എംഎൽഎമാർക്ക് ഉൾപ്പെടെ ഇതിൽ പങ്കുണ്ടെന്നും പാർട്ടി വക്താവ് അനിൽ നചപ്പ ആരോപിച്ചു. നേരത്തേ പാർക്കിങ് കേന്ദ്രങ്ങളുടെ വിവരവും ലഭ്യതയും കണ്ടെത്താൻ സഹായിക്കുന്ന ആപ് പുറത്തിറക്കുമെന്ന് ബിബിഎംപി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാക്കിയില്ല. പാർക്കിങ് നിരക്ക് ഉൾപ്പെടെ നൽകി സുതാര്യത ഉറപ്പാക്കാൻ നടപടി വേണം.