മെട്രോ ടിക്കറ്റ് നിരക്ക് വർധന: അഭിപ്രായം 28 വരെ അറിയിക്കാം
Mail This Article
ബെംഗളൂരു ∙ മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതു സംബന്ധിച്ച് യാത്രക്കാർക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ബിഎംആർസി 28 വരെ നീട്ടി. ഇതിനായി നേരത്തേ അനുവദിച്ചിരുന്ന കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. നിലവിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. ഇത് 15–20 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ പേർക്ക് അഭിപ്രായങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കാനാണിതെന്നും യാത്രക്കാരുടെ നിർദേശങ്ങൾ പ്രധാനമാണെന്നും ബിഎംആർസി അറിയിച്ചു.
മുഴുവൻ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും ഇതിനായി നിയോഗിച്ച സമിതി അന്തിമ തീരുമാനമെടുക്കുക. അഭിപ്രായങ്ങൾ ഇമെയിലായും തപാൽ വഴിയുമാണ് അയയ്ക്കേണ്ടത്. ഇമെയിൽ വിലാസം ffc@bmrc.co.in മെട്രോ നിർമാണച്ചെലവ് വർധിച്ചത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ ബിഎംആർസി ഉദ്ദേശിക്കുന്നത്. സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കാൻ പ്ലാറ്റ്ഫോമുകളെയും ട്രാക്കിനെയും വേർതിരിക്കുന്ന പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ സ്ഥാപിക്കാൻ 700 കോടിയോളം രൂപ വേണമെന്നും ചൂണ്ടിക്കാട്ടുന്നു.
യാത്രക്കാരല്ലാത്തവർ കൂടുതൽ പാർക്കിങ് ഫീസ് നൽകണം
ചിക്ക്പേട്ട് സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രം ഉപയോഗിക്കുന്ന, മെട്രോ യാത്രക്കാർ അല്ലാത്തവരിൽനിന്നു കാർ പാർക്കിങ്ങിനു കൂടിയ നിരക്ക് ഈടാക്കാൻ ബിഎംആർസി. ചിക്ക്പേട്ട് മാർക്കറ്റിലും വാണിജ്യ സ്ഥാപനങ്ങളിലും എത്തുന്നവർ മെട്രോ സ്റ്റേഷൻ പാർക്കിങ് ഉപയോഗിക്കുന്നതിനെതിരെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഇതു പ്രകാരം ഒരു മണിക്കൂറിനു 100 രൂപ നൽകണം. മെട്രോ യാത്രക്കാർക്ക് ഇതു 30 രൂപയാണ്. ഓരോ അധിക മണിക്കൂറിനും 30 രൂപ നൽകേണ്ടി വരും. ഒരു ദിവസം മുഴുവൻ പാർക്ക് ചെയ്യുന്നതിനു 300 രൂപ ഈടാക്കും. മെട്രോ യാത്രക്കാർ നൽകേണ്ട 60 രൂപയുടെ സ്ഥാനത്താണിത്. ഇരുചക്രവാഹന യാത്രക്കാർക്കുള്ള നിരക്കിൽ മാറ്റമുണ്ടാകില്ല.