ദുരിതപ്പെയ്ത്ത് വീണ്ടും; ചെളിവെള്ളക്കെട്ട്, ബേസ്മെന്റുകൾ മുങ്ങി
Mail This Article
ബെംഗളൂരു∙ റോഡുകളിലെയും അപ്പാർട്മെന്റുകളിലെയും വെള്ളക്കെട്ട് ഉൾപ്പെടെ നഗരത്തിൽ ദുരിതം വിതച്ച് മഴ തുടരുന്നു. 2 ദിവസമായി കുറഞ്ഞുനിന്നിരുന്ന മഴ ശനിയാഴ്ച വൈകിട്ടോടെ ശക്തി പ്രാപിച്ചതോടെ നഗര ജീവിതം നരകതുല്യമായി. 16ന് വെള്ളം കയറിയ ഹൊറമാവ് ശ്രീസായി ലേഒൗട്ട് വീണ്ടും ചെളിവെള്ളക്കെട്ടായി മാറി. താൽക്കാലിക ഓട നിർമിച്ച് ചെളിവെള്ളം ഒഴുക്കിവിട്ടും മറ്റും ജനജീവിതം സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനിടെയാണ് വീണ്ടും ദുരിതപ്പെയ്ത്ത്.
രാജരാജേശ്വരി നഗർ ഉൾപ്പെടെ നഗരത്തിലെ ഒട്ടേറെ സ്ഥലങ്ങളിൽ അപ്പാർട്മെന്റുകളുടെ ബേസ്മെന്റ് പാർക്കിങ്ങിൽ വെള്ളംകയറി. ഇന്നലെ രാവിലെ മുതൽ വൈറ്റ്ഫീൽഡ്, ഹൊസൂർ റോഡ്, മൈസൂരു റോഡ്, ഹൊസക്കെരെഹള്ളി, രാജരാജേശ്വരി നഗർ ഭാഗത്തേക്കു പോയ വാഹനങ്ങൾ മണിക്കൂറുകളോളമാണ് റോഡിൽ കുടുങ്ങിയത്. സിൽക്ക്ബോർഡ് ജംക്‌ഷനിലും മറ്റും വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത് ഇലക്ട്രോണിക് സിറ്റി ഭാഗത്തേക്കു കനത്ത ഗതാഗതക്കുരുക്കുണ്ടാക്കി.മരംവീണും മറ്റും ഒട്ടേറെ ഇടങ്ങളിൽ വഴിതടസ്സപ്പെട്ടു. ബിബിഎംപിയുടെ ദുരന്തനിവാരണ വിഭാഗം സജീവമായി രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ട്.
നാളെ വരെ മഴ തുടരും
13 ജില്ലകളിൽ നാളെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദക്ഷിണകന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, ചിത്രദുർഗ, ദാവനഗെരെ,
തുമക്കൂരു എന്നിവിടങ്ങളിലാണ് യെലോ അലർട്ട് നിലനിൽക്കുന്നത്. ബെംഗളൂരുവിൽ ഇന്നും മഴ തുടരും. തീരദേശ ജില്ലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികളോടു കടലിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.