സ്ത്രീ സുരക്ഷ ഫലപ്രദമാകാതെ സേഫ്റ്റി ഐലൻഡ് പദ്ധതി: 6 മാസത്തിനിടെ ലഭിച്ചത് 2 പരാതികൾ മാത്രം
Mail This Article
ബെംഗളൂരു∙ നഗരത്തിൽ അടിയന്തര സാഹചര്യത്തിൽ സ്ത്രീകൾക്ക് പൊലീസിന്റെ സഹായം തേടുന്നതിനുള്ള സേഫ്റ്റി ഐലൻഡ് പദ്ധതി വേണ്ടത്ര പ്രയോജനപ്പെടുന്നില്ലെന്ന് കണ്ടെത്തൽ. ടെലിഫോൺ ബൂത്തിന്റെ മാതൃകയിലുള്ള പെട്ടികളിൽ സ്ഥാപിച്ചിട്ടുള്ള എമർജൻസി കോൾ ബട്ടൻ ഉപയോഗിച്ച് പൊലീസ് കമ്മിഷണർ ഓഫിസിലെ കമാൻഡ് സെന്ററുമായി നേരിട്ട് ബന്ധപ്പെടാനാകുന്ന സംവിധാനമാണിത്. മാർച്ചിൽ ചർച്ച് സ്ട്രീറ്റ് ഉൾപ്പെടെ തിരക്കേറിയ 52 ഇടങ്ങളിലാണ് ഇവ സ്ഥാപിച്ചത്. തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചു. നഗരത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാണ്.
56 ഫോൺ കോളുകൾ
തിരക്കിനിടയിൽ സ്ത്രീകളെ അതിക്രമിക്കുന്നതും മോഷണവും വർധിച്ച സാഹചര്യത്തിലാണ് പദ്ധതിയുമായി പൊലീസ് രംഗത്തെത്തിയത്. എന്നാൽ ഇതേക്കുറിച്ച് അവബോധം നൽകുന്നതിൽ വീഴ്ച വന്നതാണു പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതിരിക്കാൻ കാരണം. പല ഇടത്തും ശ്രദ്ധിക്കപ്പെടുന്ന രീതിയിലല്ല ഇവ സ്ഥാപിച്ചിരിക്കുന്നതെന്നും ആക്ഷേപമുയരുന്നു. 6 മാസത്തിനിടെ 56 ഫോൺ കോളുകളാണ് കമാൻഡ് സെന്ററിൽ ലഭിച്ചത്. ഇതിൽ 2 കോളുകൾ ഒഴികെ ബാക്കിയെല്ലാം സംവിധാനം പ്രവൃത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ളതായിരുന്നു.
രാത്രി സുരക്ഷ ഉറപ്പാക്കണം
ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്കു മൊബൈൽ നഷ്ടപ്പെട്ടാൽ സുരക്ഷിതമായി പൊലീസുമായി ബന്ധപ്പെടാൻ ഇതിലൂടെ സാധിക്കും. അപരിചിതരുടെ മൊബൈൽ ഉപയോഗിക്കേണ്ടി വരുന്നത് സുരക്ഷാ പ്രശ്നങ്ങൾക്കു കാരണമാകുന്നതിനാൽ ഇത് ഒഴിവാക്കുകയും ചെയ്യാം.
നഗരത്തിൽ രാത്രി കാലങ്ങളിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന രാജ്യാന്തര ഏജൻസിയുടെ സർവേ പുറത്തുവന്നിട്ടുണ്ട്. ഒപ്പം ഒറ്റയ്ക്കു യാത്ര ചെയ്യുന്നവരെ ആക്രമിക്കുകയും മൊബൈൽ ഉൾപ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്നതു പതിവാകുന്ന സാഹചര്യത്തിൽ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്.