പെരുമഴ: ഇന്ന് പൊതുഅവധി; വഴിതടഞ്ഞ് വെള്ളക്കെട്ട്
Mail This Article
ചെന്നൈ ∙ വടക്കു കിഴക്കൻ മൺസൂണിന്റെ തുടക്കത്തിൽ തന്നെ വെള്ളക്കെട്ടിൽ കുടുങ്ങി നഗരം. ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ച ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപെട്ട്, കാഞ്ചീപുരം എന്നീ 4 ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴയാണു നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. സ്കൂൾ, കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു. ഐടി കമ്പനി ജീവനക്കാർ 18 വരെ വർക്ക് ഫ്രം ഹോം രീതി തുടരണമെന്ന് സർക്കാർ നിർദേശം നൽകി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ കോയമ്പേടും വെള്ളക്കെട്ടിലായി. ഇൗ മാസം 1 മുതൽ ഇതുവരെ തമിഴ്നാട്ടിൽ 84 ശതമാനം അധിക മഴ പെയ്തു. വടക്കു കിഴക്കൻ മഴക്കാലം 2 ദിവസം നേരത്തെയാണ് തുടങ്ങിയത്.
ഭീഷണിയായി തീവ്ര ന്യൂനമർദം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് അതിശക്തമായ മഴയ്ക്കു കാരണം. ന്യൂനമർദം തീവ്രന്യൂനമർദമായി മാറുമെന്നും വടക്കൻ തമിഴ്നാട് കേന്ദ്രീകരിച്ചാണ് ഇന്നു നിലകൊള്ളുകയെന്നും മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് ചെന്നൈയും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
പെരുമഴയിൽ വിജനമായി നഗരം
നിർത്താതെ പെയ്യുന്ന മഴയും ഇരുട്ടു നിറഞ്ഞ അന്തരീക്ഷവുമാണ് നഗരവാസികളെ ഇന്നലെ വരവേറ്റത്. തിങ്കൾ രാത്രിയിലെ ശക്തമായ ഇടിയും മിന്നലും വരാൻ പോകുന്ന മഴയുടെ സൂചന നൽകിയിരുന്നു. പ്രതീക്ഷിച്ച പോലെ രാവിലെ മുതൽ തന്നെ കനത്ത മഴ പെയ്തു. ഓഫിസുകളിലേക്ക് ഇറങ്ങിയവർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. വേളാച്ചേരി, മേടവാക്കം, പള്ളിക്കരണ, പുളിയന്തോപ്പ്, പട്ടാളം, അയനാവരം, ടി നഗർ, വടപളനി, അശോക് നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തവണയും വെള്ളക്കെട്ടുണ്ടായി.
ഇതിനു പുറമേ മറ്റിടങ്ങളിലും രാവിലെ കനത്ത മഴയിൽ വെള്ളം നിറഞ്ഞു. എംടിസി ബസുകൾ പതിവു പോലെ സർവീസ് നടത്തിയെങ്കിലും ഓട്ടോ, ഷെയർ ഓട്ടോ എന്നിവ ഇന്നലെ സർവീസ് കാര്യമായി നടത്തിയില്ല. വെള്ളം കയറി എൻജിനു തകരാർ സംഭവിക്കുമെന്നു ഭയന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ പിൻവാങ്ങിയത്. അതേസമയം, ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും ഐടി കമ്പനികൾക്ക് വർക്ക് ഫ്രം ഹോമും നൽകിയതിനാൽ റോഡുകളിൽ തിരക്കുണ്ടായില്ല. പലയിടങ്ങളിലും റോഡുകൾ വിജനമായിരുന്നു. കടകളിൽ ചിലത് ഉച്ചയോടെ അടച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങിയില്ല.
വിമാന, ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം
കനത്ത മഴയെ തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള 5 വീതം വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. മസ്കത്ത്, ഭുവനേശ്വർ, കോയമ്പത്തൂർ, ഡൽഹി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണു റദ്ദാക്കിയത്. കൊച്ചിയിലേക്ക് ഇന്ന് രാത്രി 8.15നുള്ള വിമാന സർവീസും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾക്കും ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. 4 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. സർവീസുകളിലെ മാറ്റങ്ങളെക്കുറിച്ച് അറിയുന്നതിന് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി.
അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാം
∙ അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങാനാണു സർക്കാർ നിർദേശം. പുറത്തിറങ്ങുന്നവർക്കായി മെട്രോ സർവീസുകൾ പതിവു പോലെ ലഭ്യമാണ്. എന്നാൽ യാത്രക്കാർക്കായി ചില നിർദേശങ്ങൾ സിഎംആർഎൽ നൽകി.
> കോയമ്പേട്, സെന്റ് തോമസ് മൗണ്ട്, അറുമ്പാക്കം സ്റ്റേഷനുകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഇവിടെ വാഹനങ്ങൾ നിർത്തിയിടരുത്.
> സുരക്ഷാ കാരണങ്ങളാൽ, സെൻട്രൽ സ്റ്റേഷൻ ബി1 പ്രവേശന ഭാഗത്തെ എസ്കലേറ്റർ പ്രവർത്തനം നിർത്തിവച്ചു.
> കോയമ്പേടിൽ വെള്ളക്കെട്ട് ഉള്ളതിനാൽ യാത്രക്കാർ രോഹിണി തിയറ്റർ ഭാഗത്തുള്ള നടപ്പാലം ഉപയോഗിക്കണം.
> സെന്റ് തോമസ് മൗണ്ട് സ്റ്റേഷനിലേക്കുള്ള മെയിൻ റോഡിൽ വെള്ളക്കെട്ടുള്ളതിനാൽ സമീപത്തെ സബേർബൻ സ്റ്റേഷനിൽ നിന്നുള്ള നടപ്പാലം ഉപയോഗിക്കണം.
> സഹായത്തിന് 1800 425 1515, വനിതാ ഹെൽപ്‌ലൈൻ–155370.
ഹെൽപ്‌ലൈൻ നമ്പറുകൾ
∙ കോർപറേഷൻ കൺട്രോൾ റൂം: 044-25619207, 044-25619204, 044-25619206, 9445551913 (വാട്സാപ്), 1913 (ടോൾഫ്രീ), @chennaicorp (എക്സ്, ഇൻസ്റ്റഗ്രാം), chennaicorporation.gov.in (വെബ്സൈറ്റ്), നമ്മ ചെന്നൈ (മൊബൈൽ ആപ്ലിക്കേഷൻ)
∙ വൈദ്യുതി വകുപ്പ്: 9445850889 (തിരുവൊട്ടിയൂർ സോൺ), 9445850871 (മണലി), 9445850344 (മാധവാരം), 9445850900 (തൊണ്ടയാർപെട്ട്), 9445850686 (റോയപുരം), 9445850909 (തിരുവിക നഗർ), 9445850311 (അമ്പത്തൂർ), 9445850717 (അണ്ണാ നഗർ), 9445850727 (തേനാംപെട്ട്), 9445850727 (കോടമ്പാക്കം), 9445850202 (വൽസരവാക്കം), 9445850179 (ആലന്തൂർ), 9445850555 (അഡയാർ), 9500659827 (പെരുങ്കുടി), 9445850164 (ഷോളിംഗനല്ലൂർ)
∙ ട്രാഫിക് കൺട്രോൾ റൂം: 044–23452362 (സൗത്ത്, ഈസ്റ്റ്), 044–23452330 (നോർത്ത്, വെസ്റ്റ്)
∙ സിറ്റി പൊലീസ്: 9740031681 (ഫ്ലവർ ബസാർ), 9498144470 (വാഷർമാൻപെട്ട്),7305568925 (പുളിയന്തോപ്പ്), 9498135522 (കൊളത്തൂർ), 6381081493 (ട്രിപ്ലിക്കേൻ), 9751698824 (മൈലാപ്പൂർ), 9790731102 (കിൽപോക്), 9080100771 (അഡയാർ), ടി നഗർ (6383100100), 6382256005 (സെന്റ് തോമസ് മൗണ്ട്)
∙ ദക്ഷിണ റെയിൽവേ: 044–25330952, 044–25330953.
നോർക്ക ഹെൽപ് ഡെസ്ക്
നഗരത്തിലും പരിസരങ്ങളിലുമുള്ള മലയാളികളുടെ സഹായത്തിനായി നോർക്ക ഹെൽപ് ഡെസ്ക് ആരംഭിച്ചു. വിവിധ മലയാളി സംഘടനകളിലെ ഭാരവാഹികളെ ഉൾപ്പെടുത്തിയാണു ഹെൽപ് ഡെസ്ക് പ്രവർത്തിക്കുകയെന്നും ഏതാവശ്യത്തിനും മലയാളികൾക്കു ബന്ധപ്പെടാമെന്നും സ്പെഷൽ ഓഫിസർ അനു പി.ചാക്കോ അറിയിച്ചു. ഫോൺ: 9444787244, 9444186238.